കോട്ടയം: ബാര്‍ കോഴയാരോപണത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാാനം രാജിവക്കേണ്ടി വന്നപ്പോഴും കെ.എം.മാണിയെന്ന പാലാക്കാരുടെ മാണി സാര്‍ പറഞ്ഞത് നിയസഭാതെരഞ്ഞെടുപ്പില്‍ വിജയിച്ച് തിരിച്ചു വരവു നടത്തുമെന്നായിരുന്നു. യുഡിഎഫിന്റെ ഭരണത്തുടര്ച്ചയുണ്ടാകുമോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചോഴും ഉത്തരം വലിയ ഉറപ്പില്ലാത്ത രീതിയില്‍ ഒരു കണക്കു പറഞ്ഞൊപ്പിച്ചു.
വലിയ മാറ്റങ്ങളൊന്നുമുണ്ടായില്ല, കാറ്റിടത്തോട്ടായപ്പോഴും യുഡിഎഫില്‍ മുസ്ലീം ലീഗിനു പുറമെ, പിടിച്ചു നിന്നത് കെ.എം.മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. 15 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി 6 സീറ്റുകളില്‍ വിജയിച്ചപ്പോള്‍, അല്പമൊന്നു വിയര്ത്തിട്ടാണെങ്കിലും പാലായില്‍ മാണിയും പച്ചതൊട്ടു. ബാര്‍ കോഴയാരോപണത്തിന്റെ കറുത്ത ദിനങ്ങള്‍ക്ക് താല്കാലിക വിട നല്കാനെങ്കിലും കെ.എം.മാണിക്ക് ഈ വിജയം ഉപകരിക്കുമെന്നുറപ്പ്.
തുടര്‍ച്ചയായി ഒരു മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ചയാള്‍ എന്ന് ഖ്യാതി മാണി അരക്കിട്ടുറപ്പിച്ചു. പി.ജെ.ജോസഫിന്റെ വിജയവും മാണി കോണ്‍ഗ്രസിനു നല്കുന്ന ഊര്‍ജം ചെറുതല്ല. മക്കള്‍ രാഷ്ട്രീയവും, സ്വേച്ഛാധിപത്യവുമൊക്കെ ആരോപിച്ച് ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും പടിറങ്ങിയപ്പോള്, പണ്ട് അവര്‍ക്കൊപ്പം നിന്ന ജോസഫ് തങ്ങള്‍ക്കൊപ്പം നിന്ന് വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചത് മാണിക്കും കൂട്ടര്‍ക്കും പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടി കൂടിയാണ്.
പാര്‍ട്ടിയിലെ ചില പ്രമുഖര്‍ പരാജയമറിഞ്ഞപ്പോള്‍ ജയിച്ചവര്‍ക്ക് ലഭിച്ചത് മികച്ച ഭൂരിപക്ഷമെന്നതും, ബാര്‍ കോഴ വിഷയത്തില്‍ തനിക്കു തുല്യമോ അതിലേറെയോ ആരോപണം നേരിട്ട കെ. ബാബു അമ്പേ പരാജയപ്പെട്ടതും മാണിയെ എതിര്‍ത്തവര്‍ക്കുള്ള മറുപടിയായി കേരള കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടും. പക്ഷേ ടി.യു. കുരുവിളയുടെയും തോമസ് ചാഴിക്കാടന്റെയും തോമസ് ഉണ്ണിയാടന്റെയും അടക്കമുള്ള പ്രമുഖരുടെ പരാജയത്തിന്റെ ചൂണ്ടുവിരല്‍ മാണിക്കു നേരെ ഉയര്‍ന്നാലും സ്വന്തം വിജയവും മറ്റുള്ളവരുടെ മികച്ച ഭൂരിപക്ഷവും ചൂണ്ടിക്കാട്ടി അതിനെ മറികടക്കാനും രാഷ്ട്രീയ തന്ത്രങ്ങളുടെ പാലാ ഫോര്മുലക്കായേക്കും.