വിഎസിനെതിരെ നിയമനടപടി സ്വീകരിക്കും: ഉമ്മന്‍ചാണ്ടി

Ummanchandi11കാസര്‍ഗോഡ്: വി.എസ്. അച്യുതാനന്ദന്റെ ആരോപണത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്നു രാവിലെ കാസര്‍ഗോഡ് പ്രസ്ക്ലബില്‍ നടന്ന ജനസഭ-തെരഞ്ഞെടുപ്പ് സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.    മുഖ്യമന്ത്രി 31 കേസുകള്‍ നേരിടുകയാണെന്നും മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ചേര്‍ന്ന് 136 കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമായിരുന്നു വിഎസിന്റെ പ്രസ്താവന. തെരഞ്ഞെടുപ്പ് വേളയില്‍ സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരമൊരു പ്രസ്താവന ഉന്നയിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയതലത്തില്‍ ബിജെപിക്കെതിരായ പോരാട്ടത്തിന് ബിഹാറിനുശേഷം ശക്തിപകരുന്നതായിരിക്കും ഇത്തവണ സംസ്ഥാനത്തെ യുഡിഎഫിന്റെ വിജയം. ബിജെപിയുടെ വിഭാഗീയതയെയും മതേതരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഭീഷണിയെ യുഡിഎഫ് ഒരിക്കലും ചെറുതായി കാണുന്നില്ല. ഇടതുപാര്‍ട്ടികള്‍ ബിജെപിക്കെതിരെ സംസാരിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നില്ല. ബിഹാറില്‍ പോലും മതേതരവോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്തത്.

എല്‍ഡിഎഫിന്റെ അക്രമരാഷ്ട്രീയത്തിനും വികസനവിരുദ്ധ കാഴ്ചപ്പാടിനുമുള്ള മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പ്. ഒരു പ്രശ്‌നവും അവശേഷിപ്പിക്കാതെ ഒറ്റക്കെട്ടായാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് അഡ്വ.സി.കെ. ശ്രീധരന്‍, അഡ്വ. സുബ്ബയ്യറായി എന്നിവരും ഒപ്പമുണ്ടായിരുന്നു.

തുടര്‍ന്ന് പെര്‍ള, ബദിയഡുക്ക, ബന്തടുക്ക എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികളിലും അദ്ദേഹം പ്രസംഗിച്ചു. വൈകുന്നേരം മൂന്നിനു കാലിച്ചാനടുക്കം, നാലിനു വെള്ളിക്കോത്ത്, അഞ്ചിനു പടന്ന എന്നിവിടങ്ങളിലെ പരിപാടികളിലും അദ്ദേഹം സംബന്ധിക്കും.

Related posts