ജിഷയുടെ കൊലപാതകം: കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി; പ്രതിഷേധങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി ജിഷയുടെ അമ്മയെ കണ്ടു

ummanaaaകൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ ക്രൂരകൊലപാതകത്തിന് പിന്നിലുള്ള കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതികളെ കണ്ടെത്താനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ ഉണ്ടാകും. നമ്മുടെ നാട്ടില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ഏറ്റവും നിര്‍ഭാഗ്യകരമായ ഒരു സംഭവമാണ് നടന്നിട്ടുള്ളത്. അതിന് മറ്റൊരു മാനം കൊടുക്കരുത്.

പെണ്‍കുട്ടിയുടെ കുടുംബത്തിന് എല്ലാവിധ സംരക്ഷണവും നല്‍കും. ജിഷയുടെ സഹോദരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഗവണ്‍മെന്റ് ജോലി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നു രാവിലെ പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ കാണാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. ആശുപത്രിക്ക് മുന്നില്‍ ഡിവൈഎഫ്‌ഐ, എഐവൈഎഫ്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തിന് നടുവില്‍ പോലീസ് സംരക്ഷണത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രിയിലെത്തിയത്.

മുഖ്യമന്ത്രിക്ക് അനുകൂലമായ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് മുഖ്യമന്ത്രി ജിഷയുടെ വീട് സന്ദര്‍ശിച്ചു. ജിഷയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കും. ജിഷയുടെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാന്‍ സന്നദ്ധസംഘടനകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇത് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ക്രോഡീകരിച്ച് വീട് വച്ചു നല്‍കാന്‍ തീരുമാനമായെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related posts