വിജയസാധ്യതയില്ലാത്തവരെ വെട്ടിനിരത്താന്‍ വിഎസ്; തന്റെ അനുകൂലികളെ ഒഴിവാക്കുന്നതിനെതിരെ യെച്ചൂരിയെ സമീപിക്കും

VSഎം.ജെ ശ്രീജിത്ത്

തിരുവനന്തപുരം: സി.പി.എം സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നവരില്‍ ചിലര്‍ക്ക് വിജയസാധ്യതയില്ലെന്ന് വി.എസ് കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ഈ മാസം 26നാണ് സി.പി.എം സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര നേതൃത്വത്തിനു കൈമാറുന്നത്. ഇതിനു ശേഷമായിരിക്കും വി.എസിന്റെ നീക്കങ്ങള്‍.

സിറ്റിംഗ് എം.എല്‍.എമാരുള്‍പ്പടെയുള്ള വി.എസ് അനുകൂലികളായവരെ മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്തുന്നതില്‍ വി.എസിന് കടുത്ത അമര്‍ഷമാണ്. അന്തിമ പട്ടിക വന്നതിനു ശേഷം പ്രതികരണത്തിന് മുതിര്‍ന്നാല്‍ മതിയെന്നാണ് വി.എസിന്റെ തീരുമാനം. ഇപ്പോള്‍ പരിഗണിക്കുന്ന സ്ഥാനാര്‍ഥികളില്‍ ചിലര്‍ക്ക് ആ മണ്ഡലങ്ങളില്‍ വിജയ സാധ്യതയില്ലെന്നും അവരെ മാറ്റി വിജയ സാധ്യതയുള്ളവരെ പരിഗണിക്കണമെന്നുമുള്ള ആവശ്യമായിരിക്കും വി.എസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയെ അറിയിക്കുക.

വിജയ സാധ്യയില്ലാത്ത സ്ഥനാര്‍ഥിയെ നിര്‍ത്തിയാല്‍ പാര്‍ട്ടി പരാജയപ്പെടാന്‍ സാധ്യതയുള്ള മണ്ഡലങ്ങളുടെ വിശദമായ ലിസ്റ്റ് തന്നെ വി.എസ് തയ്യാറാക്കി വച്ചിരിക്കുകയാണ്. വിജയസാധ്യത പരിഗണിക്കാതെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതിനാല്‍ കഴിഞ്ഞ തവണ പരാജയപ്പെടാനുണ്ടായ സാഹചര്യവും പരാതിയില്‍ വിശദമാക്കും.

കൊല്ലത്ത് പി.കെ ഗുരുദാസനേയും കായംകുളത്ത് സി.കെ സദാശിവനേയും ഒഴിവാക്കിയതില്‍ വി.എസ് കടുത്ത അമര്‍ഷത്തില്‍ തന്നെയാണ്. തന്നെ അനുകൂലിക്കുന്നവരെ തെരഞ്ഞു പിടിച്ചു ഒഴിവാക്കുന്ന സമീപനം സംസ്ഥാന നേതൃത്വം തുടരുകയാണെന്നും ഇതു അവസാനിപ്പിക്കാന്‍ കേന്ദ്രനേതൃത്വം ശക്തമായി ഇടപെടണമെന്ന് വി.എസ് യെച്ചൂരിയോട് ആവശ്യപ്പെടും. സംസ്ഥാന നേതൃത്വം നല്‍കുന്ന പട്ടിക കേന്ദ്ര നേതൃത്വം പരിശോധിച്ച് അംഗീകാരം നല്‍കിയാല്‍ മാത്രമെ അന്തിമമായി പ്രഖ്യാപിക്കു.

ഇതില്‍ കേന്ദ്ര നേതൃത്വം തിരുത്തല്‍ നിര്‍ദ്ദേശിച്ചാല്‍ സംസ്ഥാന നേതൃത്വം നല്‍കുന്ന പട്ടികയില്‍ മാറ്റം ഉണ്ടാകും. ഇതറിയാവുന്ന വി.എസ് മുന്‍കൂട്ടി കണ്ട് തന്നെയാണ് സ്ഥാനാര്‍ത്ഥികളേയും തോല്‍ക്കാനിടയുള്ള സീറ്റുകളുടേയും വിശദവിവരങ്ങള്‍ ശേഖരിച്ചു വച്ചിരിക്കുന്നത്. 26നു ശേഷം വി.എസിന്റെ നീക്കങ്ങളെന്തെന്ന് അറിയാന്‍ സംസ്ഥാന നേതൃത്വവും കാത്തിരിക്കുകയാണ്.

Related posts