വിജിലന്‍സ് റെയ്ഡില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍; കള്ളില്‍ മായംചേര്‍ക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശ

TCR-KALLUതൃശൂര്‍: കള്ളില്‍ മായം ചേര്‍ക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയെന്നു വിജിലന്‍സ് കണ്ടെത്തല്‍.     ചാലക്കുടി എക്‌സൈസ് റേഞ്ച് ഓഫീസിന്റെ കീഴിലുള്ള വിവിധ ഗ്രൂപ്പുകളിലുള്ള കള്ളുഷാപ്പുകളിലേക്കു പാലക്കാട് ജില്ലയില്‍ നിന്നുമെത്തിക്കുന്ന കള്ളില്‍ ചാലക്കുടി എക്‌സൈസ് റേഞ്ച് ഓഫീസ് കോമ്പൗണ്ടില്‍വച്ചു മായം ചേര്‍ക്കുന്നുവെന്നാണു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പാല ക്കാട് പുത്തന്‍പള്ളി ഇളയപുരയ് ക്കല്‍ ദിലീപ് (31), മറയൂര്‍ വിശാഖം വീട്ടില്‍ വിനോദ് (32), പാല പുലയന്നൂര്‍ ഉറുമ്പയില്‍ വീട്ടില്‍ അനീഷ് (31) എന്നിവരെ ചാലക്കുടി എസ്‌ഐ റെനീഷ് അറസ്റ്റ് ചെയ്തു. മായം ചേര്‍ത്ത കള്ളു മറ്റു വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോകുന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്നു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

പാലക്കാട് നിന്നെത്തിച്ച കള്ളിന്റെ കണക്കു രേഖപ്പെടുത്തിയിരിക്കുന്നതിലും വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. 1900 ലിറ്റര്‍ കള്ളിനു പകരം 2,135 ലിറ്ററാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നു രാവിലെ നടത്തിയ പരിശോധനയില്‍ കള്ളു മാറ്റിനിറച്ചുകൊണ്ടിരുന്ന സ്ഥലത്തിനു സമീപത്തുനിന്നു 45,850 രൂപയും വിജിലന്‍സ് സംഘം കണ്ടെത്തി. മൂന്നു ബൊലേറോ പിക്കപ്പ് വാനുകളും മായം ചേര്‍ക്കാനായി ഉപയോഗിച്ച പദാര്‍ഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ തുടര്‍ നടപടികള്‍ക്കായി ചാലക്കുടി പോലീസിനു കൈമാറി.തുടര്‍ന്നുള്ള അന്വേഷണ  ത്തിലാണ് അറസ്റ്റ്.

പാലക്കാട്ടുനിന്ന് കൊണ്ടുവരുന്ന കള്ള് എക്‌സൈസ് ഓഫീസില്‍വച്ച് അളക്കണമെന്നാണ് നിയമം. ഇതനുസരിച്ച് കൊണ്ടുവരുന്ന കള്ള് അളന്നതിനുശേഷം ഇവിടെ വച്ചുതന്നെ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് കള്ള് ഉണ്ടാക്കി  പാലക്കാട്ടുനിന്ന് കൊണ്ടുവരുന്ന കള്ളിനോടൊപ്പം ചേര്‍ത്താണ് ഷാപ്പുകളിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിനുവേണ്ട രാസപദാര്‍ഥങ്ങള്‍ എക്‌സൈസ് ഓഫീസില്‍ സൂക്ഷിച്ചിരുന്നതാണ് പിടികൂടിയത്.

വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി എ. രാമചന്ദ്രന്റെ നിര്‍ദേശാനുസരണം തൃശൂര്‍ വിജിലന്‍സ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ.ടി. സലില്‍കുമാര്‍, ലീഗല്‍ മെട്രോളജി വിഭാഗം സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സേവ്യര്‍ പി. ഇഗ്നേഷ്യസ് എന്നിവരും മറ്റു വിജിലന്‍സ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു സമര്‍പ്പിച്ചു.

Related posts