വിദ്വേഷ പ്രസംഗം: വെള്ളപ്പള്ളിക്കെതിരേ കുറ്റപത്രം തയാര്‍; ശബ്ദം സ്ഥിരീകരിക്കാനുള്ള ശാസ്ത്രീയ പരിശോധന ഫലം കൂടി ലഭിച്ചാല്‍ കുറ്റപത്രം സമര്‍പ്പിക്കും

Vellaആലുവ: സമത്വ മുന്നേറ്റയാത്രക്കിടയില്‍ ആലുവ മണപ്പുറത്തെ സ്വീകരണ സമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയെടുത്ത കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നു. ആലുവ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ഐ ടി.ബി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണം പൂര്‍ത്തിയായിരുന്നു. ശബ്ദം സ്ഥിരീകരിക്കാനുള്ള ശാസ്ത്രീയ പരിശോധന ഫലം കൂടി ലഭിച്ചാല്‍ കുറ്റപത്രം സമര്‍പ്പിക്കും. ഇതിനായി ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമായിരിക്കും പോലീസ് നടപടി. ഇത്തരം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന തിനു സര്‍ക്കാരിന്റെ അനുവാദം തേടേണ്ടതുണ്ട്.

കോഴിക്കോട് മാന്‍ഹാളില്‍ കുടുങ്ങി നൗഷാദ് എന്ന യുവാവ് മരിക്കാനിടയായ സംഭവത്തെ ആസ്പദമാക്കി ആലുവ മണപ്പുറത്തെ പ്രസംഗത്തില്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണു വെള്ളാപ്പള്ളിക്കെതിരെ പോലീസ് കേസെടുത്തത്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനായിരുന്നു പ്രധാന പരാതിക്കാരന്‍. കേസില്‍ ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടിയ വെള്ളാപ്പള്ളി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി. തുടര്‍ന്ന് ആലുവ കോടതിയില്‍നിന്നു ജാമ്യം നേടുകയായിരുന്നു.

കേസന്വേഷണത്തിന്റെ ഭാഗമായി വി.എം. സുധീരന്‍, മറ്റൊരു പരാതിക്കാരനായ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ടി.എന്‍. പ്രതാപന്‍, പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ എന്നിവരില്‍നിന്നെല്ലാം അന്വേഷണം സംഘത്തലവന്‍ നേരിട്ടു മൊഴിയെടുത്തിരുന്നു. സമ്മേളനത്തിന്റെ ഓഡിയോ, വീഡിയോ സിഡികള്‍ പരിശോധിച്ച പോലീസ് ഇതിന്റെ ശാസ്ത്രീയ പരിശോധനക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ പരിശോധനാഫലം കൂടി ലഭ്യമായാല്‍ ഉടന്‍ കുറ്റപത്രം നല്‍കാനാണ് ആലോചിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ടി.സി. വിജയന്‍ രാഷ്ട്രദീപികയോടു പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു കോണ്‍ഗ്രസിലെ ഉന്നതനേതാവിന്റെ പരാതിയില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. പരാതിയില്‍ സുധീരന്‍ ഉറച്ചു നിന്നതോടെയാണു പോലീസ് അടക്കമുള്ളവര്‍ നടപടികളിലേക്കു നീങ്ങിയത്.

മാറിയെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനും വെള്ളാപ്പള്ളിയോടെ കൂടുതല്‍ മമതയില്ലാത്തതു കേസിന്റെ തുടര്‍നടപടി വേഗത്തിലാക്കും. ബിഡിജെഎസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി ബിജെപി മുന്നണിയില്‍ ചേര്‍ന്ന വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ പുതിയ സര്‍ക്കാരില്‍നിന്നു യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നാണു സൂചന. വെള്ളാപ്പള്ളിയോടൊപ്പം ആലുവ കോടതിയില്‍ ജാമ്യമെടുക്കാന്‍ ജെഎസ്എസ് നേതാവ് രാജന്‍ ബാബു എത്തിയതു യുഡിഎഫിലും കടുത്ത എതിര്‍പ്പിനിടയാക്കിയിരുന്നു. സുധീരന്റെ ശക്തമായ നിലപാടിനെത്തുടര്‍ന്നു രാജന്‍ ബാബുവിനെയും കൂട്ടരെയും യുഡിഎഫില്‍നിന്നു പുറത്താക്കുന്നതിലാണ് അതു കലാശിച്ചത്.

Related posts