വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കും: മന്ത്രി കടകംപള്ളി

tcr-ramakrishnanഗുരുവായൂര്‍: വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. വിശ്വാസിയോ അവിശ്വാസിയോ എന്നതല്ല കാര്യം ഏത് തരത്തിലുള്ള വിശ്വാസികളുടെയും താല്പര്യം സര്‍ക്കാര്‍ സംരക്ഷിക്കും. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം.

അതിന് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ജീവനക്കാര്‍, ക്ഷേത്രത്തിനു സമീപത്തെ വ്യാപാരികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ തേടും. തുടര്‍ന്ന് ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളും. സര്‍ക്കാര്‍ നടപടികള്‍ സുതാര്യവും അഴിമതി വിരുദ്ധവുമാകണമെന്നാണ് സര്‍ക്കാര്‍ നയം. അഴിമതിക്കാര്‍, ഇടത്തട്ടുകാര്‍, കൂട്ടികൊടുപ്പുകാര്‍ എന്നിവര്‍ക്ക് മന്ത്രി ഓഫീസുകളിലും സെക്രട്ടേറിയറ്റ് ഇടനാഴികളിലും ഇടമുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.

ശബരിമലയുടെ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും കാര്യങ്ങള്‍ നേരിട്ട് അറിയുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്‍ 17-ന് സന്നിധാനത്ത് എത്തും. കേരളത്തിലുള്ളതുപോലെ സഹകരണ മേഖല ഇത്രയധികം ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റൊരുസ്ഥലം ലോകത്ത് എവിടെയുമില്ല. വിലക്കയറ്റം തടയുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ കുറ്റക്കരമായ അനാസ്ഥ കാണിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
എ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗീത ഗോപി എംഎല്‍എ മുഖ്യാതിഥിയായി. നഗരസഭ ചെയര്‍മാന്‍ പ്രഫ. പി.കെ. ശാന്തകുമാരി, എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ് വി. മുരളി, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ടി.കെ. സതീഷ്കുമാര്‍, വി.ബി. സാബു, സെക്രട്ടറി ആശ സതീശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.  ഗുരുവായൂര്‍ ദേവസ്വത്തിന്റെ വൈജയന്തി കെട്ടിടത്തിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

Related posts