പ്രദീപ് ഗോപി
ഒരു കാലത്തു ചിരിയുടെ പര്യായമായിരുന്നു വി.ഡി.രാജപ്പന് എന്ന പേര്. ടിവിയും ചാനലുകളും മിമിക്രിയും ഹാസ്യപരിപാടികളുമൊന്നും ഇല്ലാതിരുന്ന കാലത്ത് ഉത്സവപ്പറമ്പുകളിലും പെരുന്നാള്‍ സ്ഥലങ്ങളിലും ആഘോഷ വേദികളിലുമെല്ലാം വി.ഡി.രാജപ്പന്റെ തമാശകള്‍ ജനങ്ങളെ ഇളക്കിമറിച്ചു.
ഹിറ്റാവുന്ന സിനിമാ ഗാനങ്ങളുടെ ഹാസ്യാനുകരണങ്ങളിലൂടെ അദ്ദേഹം തയാറാക്കിയ പാരഡികള്‍ ജനങ്ങളുടെ ചുണ്ടുകളില്‍ തത്തിക്കളിച്ചു. പാരഡിഗാനങ്ങളുടെ തമ്പുരാനാണ് വി.ഡി.രാജപ്പനെന്നു പറയാം. അദ്ദേഹത്തിന്റെ ഹാസ്യകഥാപ്രസംഗങ്ങളുടെ എരിവും പുളിയും ഈ പാരഡി ഗാനങ്ങളായിരുന്നു. വി.ഡി.രാജപ്പനെ അനുകരിച്ചാണ് പിന്നിടുള്ള പല മിമിക്രിക്കാരും പാരഡികളുമായി തരംഗങ്ങള്‍ ഉയര്‍ത്തിയത്. കഥാപ്രസംഗത്തെ ജനകീയമാക്കുന്നതില്‍ രാജപ്പന്റെ സംഭാവന വിലമതിക്കാനാവാത്തതാണ്. കാസറ്റുകളുടെ കാലമായപ്പോള്‍ പട്ടണ-ഗ്രാമ വ്യത്യാസമില്ലാതെ വീട്ടകങ്ങളിലും ചായക്കടകളിലുമൊക്കെ വി.ഡി.രാജപ്പന്റെ കഥയും പാട്ടുകളും ഒഴുകി.
ചിരിപ്പിക്കുന്ന സ്വരം
വി.ഡി.രാജപ്പന്റെ ശബ്ദവും സംസാരത്തിന്റെ താളവും മാത്രം മതി ആളുകളെ ചിരിപ്പിക്കാന്‍. അദ്ദേഹത്തിന്റെ ചെറിയ ചെറിയ തമാശകളെ ചിരിയുടെ മാലപ്പടക്കമാക്കി മാറ്റുന്നതില്‍ ആ അവതരണ ശൈലിക്കു പ്രത്യേക പങ്കുണ്ടായിരുന്നു. സ്വരത്തില്‍ ചിരിയൊളിപ്പിച്ചുവച്ച കലാകാരനായിരുന്നു അദ്ദേഹമെന്നതില്‍ സംശയമില്ല. കഥാപ്രസംഗവേദിയിലും സിനിമയിലും ആ ശബ്ദം അദ്ദേഹത്തിന്റെ വലിയ പ്ലസ് പോയിന്റുകളായിരുന്നു. പാരഡികള്‍ക്ക് ഇത്രത്തോളം ചേര്‍ന്ന മറ്റൊരു സ്വരം ഇനിയും ഈ രംഗത്ത് ഉണ്ടായിട്ടില്ലെന്നു പറയാം.
എണ്‍പത്തിയൊന്ന് സിനിമകള്‍, സീരിയലുകള്‍, മുപ്പതോളം ഹാസ്യ കഥാപ്രസംഗങ്ങള്‍, ആറായിരത്തിലധികം വേദികള്‍. കേരളത്തില്‍ മാത്രമല്ല, വിദേശ വേദികളിലും രാജപ്പന്തരംഗമെത്തി. പ്രത്യേകരീതിയില്‍ കൈകള്‍ ചലിപ്പിച്ചു ചരിഞ്ഞുനിന്നു രാജപ്പന് പറഞ്ഞതും പാടിയതുമെല്ലാം പ്രേക്ഷകര്‍ കരഘോഷത്തോടെ സ്വീകരിച്ചു.
കോട്ടയംകാരനായ രാജപ്പന്റെ ചെറുപ്പകാലം അത്ര സമൃദ്ധമൊന്നുമായിരുന്നില്ല. വീട്ടില്‍നിന്നു തരപ്പെടുത്തിയ ചില്ലറത്തുട്ടുകളുമായി ആഗ്രഹംകൊണ്ടു മാത്രം ഒരു കടയില്‍ ചായ കുടിക്കാനെത്തിയതായിരുന്നു രാജപ്പന്. ചായ കുടിച്ചുകൊണ്ടിരിക്കെ കാക്കത്തമ്പുരാട്ടി, കറുത്ത മണവാട്ടി കൂടെവിടെ … കൂടെവിടെ… എന്ന ഗാനത്തിന്റെ ഈണത്തില്‍ കാപ്പി കടുംകാപ്പി, ചായ കടുംചായ കാശുതരൂ… എന്റെ കാശു തരൂ… എന്നൊരു പാട്ടു പാടി. കേട്ടവര്‍ കുലുങ്ങിച്ചിരിച്ചു. അതായിരുന്നു പാരഡിയില്‍ വി.ഡി. രാജപ്പന്റെ തുടക്കമെന്നു പറയാം. അതൊരു ഒന്നൊന്നര തുടക്കമായിരുന്നു.
താന്‍ ചായക്കടയില്‍ വച്ച് ഉണ്ടാക്കിപ്പാടിയ പാട്ട് കേട്ടവര്‍ക്കെല്ലാം രസിച്ചെന്നു മനസിലാക്കിയ രാജപ്പന് പിന്നീട് അതൊരു പരീക്ഷണമാക്കി. മലയാളത്തിലെ പ്രമുഖ ഗാനങ്ങള്‍ക്കു പാരഡി ഉണ്ടാക്കിത്തുടങ്ങി. പാഠപുസ്തകത്തിലെ പദ്യങ്ങള്ക്കുപോലും രാജപ്പന് പാരഡിയുണ്ടാക്കി. പിന്നീടു കാസറ്റുകളിലൂടെ മലയാളക്കര വി.ഡി. രാജപ്പന്റെ പാരഡികള്‍ കേട്ടു, അതേറ്റു പാടി. അതു കാലങ്ങളോളം തുടര്‍ന്നു.
പല സിനിമാഗാനങ്ങളേക്കാള്‍ ഹിറ്റായതു രാജപ്പന് അവയ്ക്കു തീര്‍ത്ത പാരഡികളായിരുന്നു. സിനിമാ പാട്ടിന്റെ ഈണത്തില്‍ ജനം മൂളിയതു രാജപ്പന്റെ വരികളായിരുന്നു. എന്നാല്‍, ഇതൊക്കെ ചിലരെ ചൊടിപ്പിച്ചു. മലയാള സിനിമാ ഗാനത്തെ വി.ഡി. രാജപ്പന് നശിപ്പിക്കുന്നു എന്ന വിമര്‍ശനവുമായി ചിലര്‍ രംഗത്തുവന്നു. എന്നാല്‍, ആരാധകര്‍ രാജപ്പന്റെ ഗാനങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിച്ചതോടെ വിമര്‍ശകര്‍ നാവടക്കി.
ശങ്കരാ പോത്തിനെ തല്ലാതെടാ…, അളിയനോ നളിനിയോ…, സരളേ നീ കരളില്‍…, ദാ തേക്കടി നോക്കെടി…, മദറിനു സമ്മതം…, കല്യാണി ചൂട്ടെടുക്കാന്…, വാ പെണ്ണേ മാവേലി… തുടങ്ങി നൂറുകണക്കിനു പാരഡികള്‍ രാജപ്പന് രചിച്ചു പാടി കൈയടി നേടി.
ഇതിനിടെ, സിനിമാഗാനങ്ങളുടെ പാരഡികള്‍ ഉള്‍പ്പെടുത്തിയ ഹാസ്യ കഥാപ്രസംഗങ്ങള്‍ ത രംഗങ്ങളുയര്ത്തി. വി. സാംബശിവനെ പോലുള്ള കാഥികര്‍ മുടിചൂടാമന്നന്മാരായി അരങ്ങു വാഴുന്ന കാലത്തായിരുന്നു രാജപ്പ ന്റെ ഈ രംഗത്തേക്കുള്ള അരങ്ങേ റ്റം.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു ഗാനമേള കഴിഞ്ഞു ബാലെ തുടങ്ങാന്‍ വൈകിയപ്പോള്‍ ഇടയ്ക്കു കയറി അവതരിപ്പിച്ച ഹാസ്യ കഥാപ്രസംഗമാണ് ഈ രംഗത്തെ അരങ്ങേറ്റമായത്. ഇരുപത്തിരണ്ടാം വയസിലാണു കഥാപ്രസംഗത്തിലൂടെയുള്ള ജീവിതം ആരംഭിച്ചത്.
മൃഗങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയെയൊക്കെ കഥാപാത്രമാക്കി ഇവയുടെ ജീവിത ചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന രീതിയാണു രാജപ്പന് സ്വീകരിച്ചിരുന്നത്. തവള, നായ, പോത്ത്, എരുമ, കോഴി, പാമ്പ് തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിന്റെ മിക്ക കഥകളിലെയും കഥാപാത്രങ്ങള്‍. ഇവരുടെ പ്രണയവും പ്രതികാരവും മറ്റും ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിച്ചപ്പോള്‍ സദസ് മതിമറന്നു ചിരിച്ചു. തവളയും നീര്ക്കോലിയുമായുള്ള പ്രണയമായിരുന്നു മാക്മാക് എന്ന കഥാപ്രസംഗം.
പിന്നീട് പ്രിയേ നിന്റെ കുര, കുമാരി എരുമ, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ, പോത്തുപുത്രി, അക്കിടിപ്പാക്കരന്‍, അമിട്ട്, ആനമയക്കി, നമുക്കു പാര്‍ക്കാന്‍ ചന്ദനത്തോപ്പുകള്‍ തുടങ്ങി 37 സൂപ്പര്‍ഹിറ്റ് കോമഡി കഥാപ്രസംഗ കാസറ്റുകള്‍ വി.ഡി. രാജപ്പന്റേതായി വിപണിയിലെത്തി. വാഹനങ്ങളുടെ പ്രണയം പ്രമേയമായെത്തിയ അവളുടെ പാര്‍ട്സുകള്‍ എന്ന കഥപ്രസംഗവും ഹിറ്റായിരുന്നു. കഥാപാത്രങ്ങള്‍ മൃഗങ്ങളും മറ്റുമായിരുന്നെങ്കിലും ശക്തമായ സാമൂഹ്യവിമര്‍ശനമാണ് ഈ കഥകളിലൂടെയും രാജപ്പന് പങ്കുവച്ചുകൊണ്ടിരുന്നത്.
കല്ലെടുത്തു കീച്ചരുതേ നാട്ടാരേ… എന്നു പാടിക്കൊണ്ടു രാജപ്പന് കഥപറഞ്ഞു തുടങ്ങുമ്പോള്‍തന്നെ കാണികള്‍ കരഘോഷമുതിര്ത്തിരുന്നു. ഇതിനിടെ, അദ്ദേഹം അമ്പതോളം സിനിമകളിലും അഭിനയിച്ചു. ഹാസ്യനടനായി തന്നെയായിരുന്നു അഭിനയവും. കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാന്‍ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ്, പഞ്ചവടിപ്പാലം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്.