വീണ്ടും കരവിരുത് ! ജിഷയുടെ കൊലപാതകത്തിന്റെ സൂചനയിലേക്കു വിരല്‍ ചൂണ്ടിയതു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് മണിമലയുടെ കരവിരുത്

Rajeshകോട്ടയം: പെരുമ്പാവൂര്‍ ജിഷയുടെ കൊലപാതകത്തിന്റെ സൂചനയിലേക്കു വിരല്‍ ചൂണ്ടിയതു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് മണിമലയുടെ കരവിരുത്. ഇദ്ദേഹം തയാറാക്കിയ രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ജിഷ വധക്കേസില്‍ ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തില്‍ രണ്ടു തവണ രേഖാചിത്രം തയാറാക്കിയിരുന്നു. അതില്‍ രണ്ടാമത്തേതാണു മഞ്ഞ ഷര്‍ട്ടിട്ട യുവാവിന്റെ ചിത്രം. സമീപവാസിയായ സ്ത്രീയാണ് ഇതിനുള്ള പ്രധാന രൂപസാദൃശ്യം നല്‍കിയത്.

മണിമല സ്വദേശിയായ രാജേഷ് 18 വര്‍ഷമായി കേരള പോലീസിലുണ്ട്. ഇപ്പോള്‍ കോട്ടയം ക്രൈം ബ്രാഞ്ചിലാണ്. അന്വേഷണസംഘത്തിലുണ്ടായിരുന്ന എസ്പി പി.കെ. മധുവാണു രാജേഷിനെ രേഖാചിത്രം വരയ്ക്കാന്‍ വിളിച്ചത്. 2006ലാണ് കേസിന്റെ ആവശ്യത്തിനായി ആദ്യമായി വരയ്ക്കുന്നത്.

കോട്ടയത്ത് ഒരു സ്ത്രീയുടെ കൈയില്‍നിന്നു മൂന്നുലക്ഷം രൂപ കവര്‍ന്ന പ്രതിയുടെ രേഖാചിത്രത്തോടെയായിരുന്നു തുടക്കം. പിന്നീടു നൂറിലധികം കേസുകള്‍ക്കായി അദ്ദേഹം ചിത്രം വരച്ചു. ഇതില്‍ എഴുപതോളം പ്രതികളെ പോലീസിനു കണ്ടെത്താനും സാധിച്ചു. പാറമ്പുഴ കൊലക്കേസ്, കഴിഞ്ഞ ദിവസത്തെ പെട്രോള്‍ പമ്പ് കവര്‍ച്ച തുടങ്ങിയവയിലെല്ലാം പ്രതിയിലേക്ക് വിരല്‍ ചൂണ്ടിയത് ഇദ്ദേഹത്തിന്റെ രേഖാചിത്രങ്ങളാണ്. മാവേലിക്കര രാജാ രവിവര്‍മ ഫൈന്‍ ആര്‍ട്‌സ് കോളജില്‍നിന്നു ചിത്രരചനയില്‍ ബിരുദം നേടിയ രാജേഷ് പോലീസില്‍ എത്തുന്നതിനുമുന്‍പ് ചിത്രരചന അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്.

Related posts