വെറുപ്പിക്കല്‍ തുടരുന്നു… ബാങ്കിലെ നീണ്ട ക്യൂവിന്റെ മുമ്പിലും പിമ്പിലും നിന്ന് പുത്തന്‍ രണ്ടായിരത്തിന്റെ നോട്ടുമായി സെല്‍ഫി; സോഷ്യല്‍ മീഡിയയില്‍ സെല്‍ഫി പ്രളയം

cash1എരുമേലി: അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ മാറാനായി ഇന്നലെ ദേശസാത്കൃത ബാങ്കുകളുടെ ശാഖകളില്‍ ജനം ക്യൂ നിന്നത് മണിക്കൂറുകളോളം. വാക്കേറ്റവും ജനത്തിരക്കും ബഹളവും മൂലം എസ്ബിടി എരുമേലി ശാഖയില്‍ പോലീസിനെ വിളിക്കേണ്ടിവന്നു. പോലീസ് വന്ന് ഇവിടെ ക്യൂ ഏര്‍പ്പെടുത്തിയിട്ടും തിരക്ക് കുറഞ്ഞില്ല.

നിരോധിത നോട്ടുകള്‍ മാറ്റി പകരം കിട്ടിയത് 10, 20, 50, 100 രൂപകളുടെ ചില്ലറനോട്ടുകളായിരുന്നു. ചില്ലറ നോട്ടുകള്‍ കിട്ടിയതിനൊപ്പം പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ പുത്തന്‍കറന്‍സിയും ലഭിച്ചു. ഇത് ഉയര്‍ത്തിപ്പിടിച്ച് ബാങ്കിലെ ക്യൂവിന്റെ മുമ്പിലും പിമ്പിലും നിന്ന് മൊബൈല്‍ ഫോണ്‍ കാമറയില്‍ സെല്‍ഫിയെടുത്തവര്‍ ധാരാളമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇന്നലെ ഉച്ചയോടെ സെല്‍ഫികള്‍ നിറഞ്ഞുതുടങ്ങിയിരുന്നു.സെല്‍ഫിയെ കളിയാക്കി ട്രോളന്മാരും രംഗത്ത്. പണം കിട്ടുന്നവര്‍ ആദ്യം ചെയ്യുന്നത് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ ഇടുകയാണെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. അതുകൊണ്ട് തന്നെ ബാങ്കുകാര്‍ക്ക് വലിയ അസൗകര്യവുമാകുന്നു. സെല്‍ഫിയെടുക്കരുതെന്ന് പറയുന്ന ഉദ്യോഗസ്ഥരെ ചീത്തവിളിച്ച സംഭവവും ഇതിനിടെ ഉണ്ടായി. പുതിയ നോട്ടിന്റെ സെല്‍ഫിയിട്ട് വെറുപ്പിക്കല്ലെന്നു പോസ്റ്റിട്ടവരും കുറവല്ല.

നിരോധിത നോട്ടുകള്‍ അക്കൗണ്ടുകളിലേക്ക് നിക്ഷേപമായി സ്വീകരിച്ച് രണ്ടായിരം രൂപ വരെ ചില്ലറ നോട്ടുകള്‍ മിക്ക ബാങ്കുകളിലും നല്‍കി. എരുമേലിയില്‍ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മീനച്ചില്‍ ബാങ്ക് എന്നിവകളുടെ ശാഖകളില്‍ അധികം കാത്തിരിപ്പ് വേണ്ടിവന്നില്ല.

Related posts