തൃശൂര്‍: നഗരത്തിലെ കിഴക്കന്മേഖലയിലുള്ളവര് കുടിവെള്ളം ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ വൈകുമെന്നാണ് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ നല്കുന്ന വിവരം. പീച്ചിയില്‍ നിന്നു കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ലൈനില്‍ തോട്ടപ്പടി ഭാഗത്തുള്ള ചോര്‍ച്ചയാണ് കുടിവെള്ളപ്രശ്നത്തിന് കാരണമാകുന്നതെന്നാണ് അധികൃതരുടെ വിലയിരത്തല്‍. ചേലക്കോട്ടുകര, നെല്ലിക്കുന്ന്, പറവട്ടാനി മ്യൂസ്പെറ്റ് റോഡ് എന്നിവിടങ്ങളിലാണ് ഒരാഴ്ചയായി കുടിവെള്ളം പൂര്‍ണമായും നിലച്ചത്.
നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിലാണ് പൊട്ടല്‍. പലയിടത്തും ലീക്കുകള്‍ ഉണ്ടെങ്കിലും തോട്ടപ്പടി ഭാഗത്തുള്ള വലിയ ലീക്കാണ് പ്രശ്നം ഗുരുതരമാക്കുന്നത്. അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ ലൈനിലൂടെയുള്ള കുടിവെള്ള വിതരണം പൂര്‍ണമായും നിര്ത്തിവെയ്ക്കേണ്ടിവരുമെന്നതിനാല് കൂടുതല്‍ സ്ഥലങ്ങളില്‍ കുടിവെള്ളം മുടങ്ങും. അടുത്തിടെ ലൈനില്‍ അറ്റകുറ്റപ്പണി നടത്തിയപ്പോള്‍ തുടര്‍ച്ചയായി അഞ്ചുദിവസം കുടിവെള്ളം മുടങ്ങിയത് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
അതിനാല്‍ത്തന്നെ അറ്റകുറ്റപ്പണി തുടങ്ങി ഏറ്റവും വേഗത്തില്‍ തീര്‍ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയ ശേഷംമാത്രമേ പണി ആരംഭിക്കാന്‍ കഴിയൂ. മേയറുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ട്. എറണാകുളത്തുനിന്നുള്ള വിദഗ്ദ സംഘം കഴിഞ്ഞദിവസം അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥലം സന്ദര്‍ശിച്ചിരുന്നു. ബുധനാഴ്ചയോടെ പണി തുടങ്ങി രണ്ടു ദിവസംകൊണ്ടു പൂര്‍ത്തീകരിക്കാമെന്നാണ് ഇവര്‍ ഉറപ്പുനല്‍കിയിരിക്കുന്നതെന്ന് വാട്ടര്‍ അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പ്രവീണ്‍കുമാര്‍ പറഞ്ഞു.
അതേസമയം കിഴക്കുമ്പാട്ടുകരയിലെ ജലസംഭരണിയിലേക്ക് പ്രധാന ലൈനില്‍ നിന്നുള്ള വെള്ളം ബൈപ്പാസ് ചെയ്തെടുക്കുന്നതാണ് പ്രശ്നത്തിനു കാരണമെന്ന് ആക്ഷേപമുണ്ട്. ചട്ടവിരുദ്ധമായി പുതിയ കണക്ഷനുകള്‍ അനുവദിച്ചതും പ്രശ്നത്തിനു കാരണമാകുന്നതായി പറയുന്നു.എന്നാല്‍ ഇത് തെറ്റാണെന്നാണ് അധികൃതരുടെ വാദം. കുടിവെള്ള വിതരണം സോണലൈസ് ചെയ്യുന്നതിന്റെ ഭാഗമായി കോര്പറേന് അനുമതിയോടെ ചെയ്ത പ്രോജക്ടാണ് കിഴക്കുമ്പാട്ടുകരയിലേത്. മൂന്നു വര്‍ഷമായി ഇത് പ്രവര്‍ത്തനം തുടങ്ങിയിട്ട്.
പീച്ചിയില്‍ നിന്നെത്തുന്ന ദശലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളത്തില്‍ നിന്ന് ചെറിയൊരു ശതമാനം മാത്രമാണ് കിഴക്കുമ്പാട്ടുകരയിലെ ജലസംഭരണിയിലേക്ക് എടുക്കുന്നത്. ഇതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന വാദം അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ പറയുന്നു. കാരണമെന്തായാലും കൊടുംചൂടില്‍ ജില്ല വെന്തുരുകുമ്പോള്‍ കുടിവെള്ളം കൂടി ഇല്ലാതാകുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കോര്പറേഷന് ടാങ്കര്‍ലോറികളില്‍ കുടിവെള്ളമെത്തിക്കുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ലെന്നാണ് പരാതി.