വെള്ളം കുടിച്ചോളൂ… ഇവിടേക്കു നോക്കാതിരുന്നാല്‍ മതി…

ALP-KUDIVELLAMമാന്നാര്‍: ജപ്പാന്‍ കുടിവെള്ളപദ്ധതിക്കായി വെള്ളമെടുക്കുന്ന നദിയുടെ ഭാഗങ്ങള്‍ കണ്ടാല്‍ ഈ വെള്ളം ഉപയോഗിക്കുവാന്‍ ആരും ഒന്ന് മടിക്കും.    പമ്പാനദിയും അച്ചന്‍കോവിലാറും തമ്മില്‍ ചേരുന്ന മാന്നാര്‍ പന്നായിക്കടവില്‍നിന്നാണ് കുടിവെള്ള പദ്ധതിക്കായി വെളളം പമ്പ് ചെയ്യുന്നത്. രണ്ടു നദികളും കൂടിചേരുന്ന ഭാഗമായതിനാല്‍ ആഴം കൂടുതലുള്ളതിനാല്‍ ഇവിടെ നീരൊഴുക്ക് തടസപ്പെട്ടിട്ടില്ല. എന്നാല്‍ നൂറോ ഇരുന്നൂറോ മീറ്റര്‍ താഴേക്കു ചെന്നാല്‍ ഈ നദിയിലെ വെള്ളമാണോ ഉപയോഗിക്കുന്നതെന്ന് കണ്ട് ആരും ഒന്നറയ്ക്കും.

പച്ചക്കറി കടകളില്‍നിന്നും അറവുശാലകളില്‍നിന്നും തള്ളുന്ന മാലിന്യങ്ങള്‍ നദിയിലൂടെ ഒഴുകുന്നതു സ്ഥിരം കാഴ്ചയാണ്. ഇവിടുത്തെ വെള്ളം ശരീരഭാഗങ്ങളില്‍ മറ്റോ വീണാല്‍ ചൊറിഞ്ഞു തടിക്കും. മാന്നാര്‍ പരുമല ഭാഗത്തേക്ക് എത്തിയാല്‍ നദിയില്‍ നീരൊഴുക്ക് കുറഞ്ഞ് മലിനജലം കെട്ടിക്കിടക്കുന്ന രീതിയിലാണ്. പമ്പാനദി ചിലയിടങ്ങളില്‍ പോളനിറഞ്ഞ് കൊതുകുകളുടെ ആവാ സകേന്ദ്രമാണ്. പന്നായിക്കടവില്‍നിന്ന് പമ്പിംഗ് ശക്തമാകുമ്പോള്‍ ഈ മലിനജലവും കൂടുതലായി ഇവിടേക്ക് എത്തും. ഇവിടെനിന്ന് എത്തുന്ന വെള്ളം പലതവണ അരിച്ച് രോഗാണു വിമുക്തമാക്കിയാണ് വിതരണത്തിനു എത്തുന്നതെങ്കിലും പമ്പിംഗ് നടക്കുന്ന സ്ഥലം വെള്ളം ഉപയോഗിക്കുന്നവര്‍ കണ്ടാല്‍ ഈ വെള്ളം ഉപയോഗിക്കുവാന്‍ തയാറാകത്തില്ല.

കൂടാതെ ഇവിടെനിന്നു പമ്പിംഗിലൂടെ കൂടുതലായി ജലം ഊറ്റുന്നത് നദികളിലും സമീപപ്രദേശങ്ങളിലും വെള്ളം കുറയുവാന്‍ കാരണമാകുന്നുണ്ട്. ഇതു മാന്നാര്‍, പരുമല പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു കാരണമാകും. ഇപ്പോള്‍ തന്നെ നശിച്ചു കൊണ്ടിരിക്കുന്ന നദി കുറെക്കാലം കഴിഞ്ഞാല്‍ വെള്ളമില്ലാതെ നശിച്ചു പോകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒപ്പം മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവരെയും ഇതു ബാധിക്കും.

Related posts