വേനല്‍ച്ചൂട് കനത്തു; സൂര്യാഘാത ഭീഷണയില്‍ ജനങ്ങള്‍

TVM-sunതൊടുപുഴ: വേനല്‍ ചൂട് കനത്തതോടെ സൂര്യാഘാത സാധ്യത വര്‍ധിച്ചതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പലജില്ലകളിലും സൂര്യതാപമേറ്റുള്ള പൊള്ളല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനി യന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന ചൂട് പുറത്തേക്ക് കളയുന്നതിന് തടസമുണ്ടാവുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയെയാണ് സൂര്യാഘാതം അഥവാ ഹീറ്റ് സ്‌ടോക്ക് എന്ന് പറയുന്നത്.

വളരെ ഉയര്‍ന്ന ശരീരതാപം (103 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളില്‍), വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗത്തിലുള്ള നാഡിമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാ വസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേതുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കണ്ട് ചികിത്സതേടണം.

സൂര്യാഘാതം കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീരശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും,ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണിത്.
വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും, രക്തസമ്മര്‍ദം പോലെയുള്ള മറ്റു രോഗങ്ങള്‍ ഉള്ളവരിലുമാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്.

ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശീവലിവ്, കടുത്ത ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, ബോധംകെട്ടുവീഴുക തുടങ്ങിയ വയാണ് താപശരീരശോഷണത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍. ശരീരം തണുത്ത അവസ്ഥയിലും നാഡീമിടിപ്പ് ശക്തികുറഞ്ഞ് വേഗത്തിലുള്ളതും ശ്വസന നിരക്ക് വര്‍ധിച്ചതോതിലുമായിരിക്കും. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീരശോഷണം സൂര്യാഘാതമായി മാറും.

Related posts