വോട്ടഭ്യര്‍ഥിച്ച് പുതുക്കാട് ബിജെപി ചുമരെഴുത്ത്

tcr-bjpതൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നണികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനു ചരടുവലികളുമായി നടക്കുമ്പോള്‍ ബിജെപി ചുമരെഴുത്ത് അടക്കമുള്ള പ്രചാരണ പരിപാടികള്‍ക്കു തുടക്കമിട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് മല്‍സരിക്കുന്ന പുതുക്കാട് നിയമസഭാ മണ്ഡലത്തിലെ ചുമരുകളെല്ലാം ബിജെപി കൈയടക്കി. ദേശീയപാതയ്ക്കിരുവശത്തും ലഭ്യമായ ചുമരുകളിലെല്ലാം താമര വിരിയിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥി പട്ടിക ഇനിയും പൂര്‍ണമായിട്ടില്ല. മണലൂരില്‍ എ.എന്‍. രാധാകൃഷ്ണന്‍, ചേലക്കരയില്‍ ഷാജുമോന്‍ വട്ടേക്കാട് എന്നിവര്‍ മല്‍സരിക്കും. കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ തവണ മല്‍സരിച്ച അഡ്വ. ബി. ഗോപാലകൃഷ്ണന്‍തന്നെയാകും സ്ഥാനാര്‍ഥി.

ശേഷിക്കുന്ന സീറ്റുകളില്‍ ആരൊക്കെ മല്‍സരിക്കണമെന്നു ഏതാനും ദിവസങ്ങള്‍ക്കകം തീരുമാനിക്കും. ബിഡിജെഎസുമായുള്ള സീറ്റു ചര്‍ച്ചകള്‍ എങ്ങുമെത്താത്തതാണ് ബിജെപി സ്ഥനാര്‍ഥി പട്ടിക വൈകുന്നതിനു പ്രധാന കാരണം. കയ്പമംഗലത്ത് എസ്എന്‍ഡിപി നാട്ടിക യൂണിയന്‍ സെക്രട്ടറിയും ബിഡിജെഎസ് നേതാവുമായ ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത് മല്‍സരിക്കാന്‍ നവമാധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇടതു മുന്നണിയാണു ചുമരെഴുത്തുകളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കാറുള്ളത്. ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചുമരുകളിലും മറ്റും ബുക്കിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്.  ഇരു മുന്നണികളുടേയും പ്രവര്‍ത്തകര്‍ ഇന്നും നാളേയും രാത്രികളില്‍ ചുമരുകളും മറ്റും ബുക്കു ചെയ്യാന്‍ രംഗത്തിറങ്ങുമെന്നാണു കരുതുന്നത്. ഇതേസമയം, അനധികൃതമായി ചുമരെഴുത്തു നടത്തുന്നതിനെതിരേ കര്‍ശന പിഴ ശിക്ഷ ചുമത്തുന്നതു പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കുന്നുമുണ്ട്.

Related posts