വോളിബോള്‍ ഗാലറിയിലെ ആവേശമായി പോക്കര്‍ക്ക

kkd-vollyനാദാപുരം: വോളിബോള്‍ മേള എവിടെയായാലും അവിടെ പറന്നെത്താന്‍ പോക്കര്‍ക്കയ്ക്ക് പ്രായം ഒരു പ്രശ്‌നമേയല്ല. കളികണാന്‍ ആവേശത്താടെ പോക്കര്‍ക്ക മുന്‍നിരയിലുണ്ടാകും. പ്രായം എഴുപത്തേഴാണെങ്കിലും വോളിബോള്‍ ലഹരി കൈവിടാതെ ഗാലറിയിലെ നിറസാന്നിധ്യമാകുകയാണ് വേളം ചേരാപുരത്തെ മൗവ്വഞ്ചേരി പോക്കര്‍.

അഞ്ച് പതിറ്റാണ്ടോളമായി മലബാറിലെ വോളിബോള്‍ ഗാലറിയിലെ  സ്ഥിരസാന്നിധ്യമാണ് കളി കമ്പക്കാരനായ  പോക്കര്‍ക്ക. ഉത്തര മലബാറിലെ ടൂര്‍ണമെന്റുകളിലെ നിത്യ സാന്നിധ്യമായതോടെ വോളീബോള്‍ അസോസിയേഷന്‍ മികച്ച ഓഡിയന്‍സ് അവാര്‍ഡ്  നല്‍കി ആദരിച്ചിരുന്നു. കളിക്കമ്പം മൂത്ത പോക്കര്‍ക്കയ്ക്ക് കളികാണാന്‍ ഒരിടത്തും ടിക്കറ്റെടുക്കേണ്ട. ടൂര്‍ണമെന്റ് കമ്മിറ്റിക്കാര്‍ സൗജന്യമായി പാസ്സുകള്‍ നല്‍കും.

വോളിമേള എവിടെയുണ്ടോ അവിടങ്ങളിലെല്ലാം കളിക്കാര്‍ക്ക് ആവേശവും കാണികള്‍ക്ക് ഹരവും നല്‍കി ഗാലറിക്ക് ഉണര്‍വേകുകയാണ് പോക്കര്‍ക്ക. ജിമ്മി സഹോദരന്മാരുടെ കളിയില്‍ ആവേശം മൂത്തതോടെയാണ് മലബാറിലെ വിവിധ ഭാഗങ്ങളിലേക്ക് കളികാണാന്‍ ഇദ്ദേഹം പോയി തുടങ്ങിയത്.നാട്ടില്‍ ചില്ലറ കച്ചവടവും മറ്റുമായി ജീവിതം മുന്നോട്ടുപോകുന്നതിനിടയില്‍ വോളിബോളില്‍ ആകൃഷ്ടനാവുകയായിരുന്നു. ഇതിനിടെ കണ്ണൂരില്‍വച്ച് ഇന്ത്യന്‍ വോളിയിലെ ഇതിഹാസ താരമായിരുന്ന ജിമ്മി ജോര്‍ജുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ മറക്കാനാകാത്ത സന്ദര്‍ഭമായിരുന്നെന്ന് ഇദ്ദേഹം പറയുന്നു.

വോളിലഹരിയില്‍ മതിമറന്ന് കിലോമീറ്ററോളം താണ്ടിയാണ് ഗാലറികളിലെത്തുന്നത്. പലപ്പോഴും വാഹനങ്ങള്‍ കിട്ടാതെ കാല്‍നടയായി പുലര്‍ച്ചെ വീട്ടിലെത്തിയ ഓര്‍മ്മകളും ഉണ്ട്. വോളിബോളിന്റെ എല്ലാ നിയമാവലികളും ഹൃദ്യമായതിനാല്‍ കളിക്കളത്തില്‍ ഇറങ്ങി സംഘാടകര്‍ക്കും കളിക്കാര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ഇദ്ദേഹം മുന്‍പന്തിയിലാണ്. സംസ്ഥാനത്തെ മിക്ക കളിക്കാരുമായി നല്ല സൗഹൃദം കെട്ടിപ്പടുക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

Related posts