മുട്ടക്കോഴിയുടെ പേരില്‍ തട്ടിപ്പ് ! മാരായമുട്ടം സഹകരണബാങ്കിനെതിരേ ഗുരുതര ആരോപണം; 90 പേര്‍ക്കെതിരേ ബാങ്കിന്റെ ജപ്തിനോട്ടീസ്…

മാരായമുട്ടം സഹകരണബാങ്കില്‍ മുട്ടക്കോഴി പദ്ധതിയുടെ പേരില്‍ തട്ടിപ്പെന്നു പരാതി. 2016ല്‍ നബാഡിന്റെ പദ്ധതി പ്രകാരം പദ്ധതിയില്‍ ചേര്‍ന്ന 90 ഗുണഭോക്താക്കള്‍ക്ക് ബാങ്കിന്റെ വക ജപ്തി നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ഇടതുപക്ഷവും കോണ്‍ഗ്രസും സമരവുമായി ബാങ്ക് പടിക്കലിലെത്തിതോടെ മുന്‍ ബാങ്ക് പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു.

2016 ല്‍ മുട്ടക്കോഴി പദ്ധതിയില്‍ ചേര്‍ന്നവര്‍ക്കാണ് മാരായമുട്ടം സഹകരണബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ചത്. നബാര്‍ഡിന്റെ പദ്ധതി പ്രകാരം എണ്‍മ്പത്തി ഒന്നായിരം രൂപയുടെ കോഴിക്കൂടും 120 കോഴിയുമാണ് ലഭിച്ചത്. കോഴി മുട്ട ബാങ്ക് എടുക്കും. സബ്‌സിഡി ഇനത്തില്‍ പതിനൊന്നായിരം കിഴിക്കുകയും ചെയ്യും. ബാക്കിതുക മുട്ടയില്‍ നിന്ന് ഈടാക്കിയ ശേഷം കോഴിയും കൂടും ഗുണഭോക്താവിന് നല്‍കുമെന്നുമായിരുന്നു വ്യവസ്ഥ.

എന്നാല്‍ 2018ല്‍ ബാങ്ക് അധികൃതര്‍ കോഴിയെ തിരിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് 120000 രൂപ അടയ്ക്കാനുണ്ടെന്ന് കാണിച്ച് നോട്ടീസും അയച്ചു. ഇതോടെയാണ് പദ്ധതി തട്ടിപ്പായിരുന്നെന്ന് അറിയുന്നത്. ബാങ്കിന്റെ മുന്‍ പ്രസിഡന്റ് എം.എസ് അനിലിനെതിരേ ഗുണഭോക്താക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം അരംഭിച്ചിട്ടുണ്ട്. നിലവില്‍ കോടതി ഉത്തരവ് പ്രകാരം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ് ബാങ്ക്.

Related posts