ശബരിപാത ഓഫീസില്‍നിന്ന് ഫയലുകള്‍ കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞു

EKM-DYFIമൂവാറ്റുപുഴ: ശബരിപാതയുടെ മൂവാറ്റുപുഴ  ഓഫീസ്  അടച്ചുപൂട്ടി സാധനസാമഗ്രികള്‍ കൊണ്ടുപോകാനുള്ള നീക്കം ഡിവൈഎഫ്‌ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു. രണ്ടുപതിറ്റാണ്ടു മുമ്പ് ആരംഭിച്ച ശബരി റെയില്‍പ്പാത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന നേരിട്ടുകൊണ്ടിരിക്കെയാണ് പദ്ധതി ചെലവില്‍ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വന്നത്. ഇതേ തുടര്‍ന്ന് എട്ടുമാസം മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ പകുതി ചെലവ് വഹിക്കാമെന്ന് ഉറപ്പ് നല്‍കി കത്തുനല്‍കുകയും ചെയ്തു.

എന്നാല്‍, കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പദ്ധതിക്കായി തുകയൊന്നും നീക്കിവച്ചിട്ടില്ല.  ജോയ്‌സ് ജോര്‍ജ് എംപിയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 40 കോടി രൂപ ശബരിപാതയ്ക്കായി അനുവദിച്ചിരുന്നു. ഈ തുക അനുവദിച്ചതിലൂടെ പദ്ധതിക്ക് പുനര്‍ജീവന്‍വന്ന സാഹചര്യത്തിലാണ് ശബരിപാതയുടെ മൂവാറ്റുപുഴ ഓഫീസ് അടച്ചുപൂട്ടി ഫയലുകള്‍ അടക്കം കടത്താന്‍ ശ്രമം നടന്നത്.മൂവാറ്റുപുഴയില്‍ മാത്രം ശബരിപാതയ്ക്കായി നൂറുകണക്കിനാളുകളുടെ വീടും സ്ഥലവുമാണ് വര്‍ഷങ്ങളായി കല്ലിട്ട് അളന്നുപോയിരിക്കുന്നത്.

വസ്തുക്കള്‍ ഭൂരിഭാഗവും സാധാരണക്കാരുടേതാണ്.  മക്കളുടെ  വിവാഹത്തിനോ വിദ്യാഭ്യാസത്തിനോ ബാങ്കില്‍ നിന്നും ലോണെടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. വീട് അറ്റകുറ്റപ്പണി ചെയ്യാന്‍ പോലും കഴിയുന്നില്ല. ഉടന്‍ പദ്ധതി പൂര്‍ത്തീകരിക്കണമെന്നും അതിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ചെലവിന്റെ പകുതി വഹിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ബ്ലോക്ക് സെക്രട്ടറി സജി ജോര്‍ജ്, വൈസ് പ്രസിഡന്റ് ഫെബിന്‍ മൂസ, ജിബിന്‍ രവി, ബിബിന്‍ മാത്യു, പി.എ. ഹാരീസ് എന്നിവര്‍ ആവശ്യപ്പെട്ടു.

Related posts