ശബരിമല തീര്‍ഥാടകരെ വരവേല്‍ക്കാന്‍ നാട് ഒരുങ്ങി; ജില്ല ശരണം വിളികളാല്‍ മുഖരിതമാകും

alp-sabarimalaപത്തനംതിട്ട: 41 ദിവസത്തെ മണ്ഡലവ്രതവും പിന്നാലെയെത്തുന്ന മകരവിളക്ക് മഹോത്സവവും കഴിഞ്ഞ് ജനുവരി 20വരെയുള്ള രണ്ടുമാസത്തോളം ഇനി പത്തനംതിട്ട ജില്ല ശരണംവിളികളാല്‍ മുഖരിതമാണ്. നാടിന്റെ നാനാഭാഗത്തുനിന്നുള്ള  നൂറുകണക്കിന് അയ്യപ്പഭക്തരാണ് ശബരിമല ലക്ഷ്യമാക്കി ഈ ദിവസങ്ങളില്‍ എത്തുന്നത്. ഇന്നു വൈകുന്നേരമാണ് ശബരിമലയില്‍ നട തുറക്കുന്നത്. നാളെ പുലര്‍ച്ചെ നട തുറക്കുന്നതോടെ മണ്ഡലവ്രതാരംഭത്തിനു തുടക്കമാകും. ഡിസംബര്‍ 26നാണ് മണ്ഡലപൂജ.

അയ്യപ്പഭക്തരുടെ യാത്രാസൗകര്യത്തിനായി കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസുകള്‍ ഇന്നു മുതല്‍ പമ്പയിലേക്ക് ഉണ്ടാകും. പത്തനംതിട്ട, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍ കൂടുതല്‍ ബസുകളെത്തിച്ചു. ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചാണ് പമ്പ ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. തീവണ്ടികളിലെത്തുന്ന അയ്യപ്പഭക്തര്‍ക്കായി ഈ സര്‍വീസുകള്‍ പ്രയോജനപ്പെടും. പത്തനംതിട്ടയില്‍ എല്ലാ സമയവും ഒരു ബസെങ്കിലും സ്റ്റാന്‍ഡില്‍ പമ്പയിലേക്ക് ഉണ്ടാകും. പത്തനംതിട്ടയിലെ ബസ് സ്റ്റേഷന്‍ നിര്‍മാണജോലികള്‍ നടക്കുന്നതിനാല്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ താത്കാലിക സംവിധാനത്തില്‍ നിന്നാണ ്പമ്പ ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്.

ബസുകള്‍ക്ക് ഡീസല്‍ അടിക്കുന്നതടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഡിപ്പോയ്ക്കുണ്ട്. പമ്പയില്‍ കെഎസ്ആര്‍ടിസി താത്കാലിക ബസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ഇന്നു തുടങ്ങും. നിലയ്ക്കല്‍ ചെയിന്‍സര്‍വീസുകള്‍ വൈകുന്നേരം മുതല്‍ ഓപ്പറേറ്റ് ചെയ്തു തുടങ്ങും. ചെയിന്‍ സര്‍വീസിനുള്ള ബസുകള്‍ പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Related posts