ശരപ്പക്ഷി സംരക്ഷണത്തിനു വയനാട്ടില്‍ പ്രചാരണം

ktm-sharapakshiകല്‍പ്പറ്റ: അന്തരീക്ഷത്തിലെ സൂക്ഷ്മാണുക്കളുടെ അളവ് നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന ശരപ്പക്ഷികളുടെ സംരക്ഷണം മുന്‍നിര്‍ത്തി വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രചാരണം നടത്തും. ബ്രഹ്മഗിരിയിലെ പക്ഷിപാതാളത്തില്‍ ശരപ്പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണിതെന്ന് സമിതി പ്രസിഡന്റ് എന്‍. ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും പറഞ്ഞു. ജില്ലയില്‍ പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും പങ്കാളിത്തത്തോടെയായിരിക്കും പ്രചാരണം.

വയനാട്ടില്‍ പക്ഷിപാതാളത്തിലും ചെമ്പ്രമലയുടെ ചരിവുകളിലുമാണ് ശരപ്പക്ഷികളുടെ സാന്നിധ്യം. കറുപ്പുകലര്‍ന്ന തവിട്ടുനിറവും 10-12 സെന്റീ മീറ്റര്‍ നീളവും 15-18 ഗ്രാം തൂക്കവുമുള്ള കുഞ്ഞന്‍ പക്ഷികളാണിവ. കൂട്ടമായി ജീവിക്കുന്ന ശരപ്പക്ഷികള്‍ മലഞ്ചെരിവുകളില്‍ ഉപരിതലത്തിനുതാഴെ ഗുഹകളിലെ അറകളിലാണ് കൂടുകൂട്ടുന്നത്. ഉമിനീര്‍ ഖരരൂപത്തിലാക്കിയാണ് കൂട് നിര്‍മാണം. പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുവെന്നാണ് ശരപ്പക്ഷികളുടെ കൂടിനു ഖ്യാതി.

അന്തരീക്ഷത്തിലെ സൂക്ഷ്മജീവികളാണ് ശരപ്പക്ഷികളുടെ മുഖ്യആഹാരമെന്ന് പക്ഷിശാസ്ത്രജ്ഞന്‍ സി.കെ. വിഷ്ണുദാസ് പറഞ്ഞു. ഇതാണ് പരിസ്ഥിതി സന്തുലനത്തില്‍ ശരപ്പക്ഷികള്‍ക്ക് പ്രാധാന്യം നല്‍കുന്നതും.  ഇന്ത്യയില്‍ പശ്ചിമഘട്ടത്തിനു പുറത്തും കാണപ്പെടുന്ന ശരപ്പക്ഷികളെ വനം-വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക ഒന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Related posts