ശശികുമാറിന്റെ കൊലപാതകത്തിനു പിന്നില്‍ സംസ്ഥാനതല ഗൂഢാലോചന: മന്ത്രി മൊയ്തീന്‍

LD-CRIMEBLOODഏങ്ങണ്ടിയൂര്‍: ആര്‍എസ്എസിന്റെസംസ്ഥാനതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ശശികുമാറിന്റെ കൊലപാതകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി എ.സി. മൊയ്തീന്‍. കേസന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ നീതിപൂര്‍വം കേസ് അന്വേഷിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നുരാവിലെ 10.45-ന് പൊക്കുളങ്ങര കടലോരത്തെ വീട്ടില്‍ വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ എത്തിയതായിരുന്നു മന്ത്രി. കൊലപാതകം സംബന്ധിച്ച അന്വേഷണം ശരിയല്ലെന്ന് അയല്‍വാസികുളും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിയെ ധരിപ്പിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ദാരുണമായ കൊലപാതകമാണിത്. ആര്‍എസ്എസ് ബോധപൂര്‍വം പ്ലാന്‍ ചെയ്തതാമെന്ന് കരുതേണ്ടിവരുന്നു. അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റം തെളിയിച്ചതിനുശേഷമാണോ സിഐ പത്രസമ്മേളനം നടത്തിയതെന്ന് വലപ്പാട് സിഐ ആര്‍. രതീഷ്കുമാറിനോട് മന്ത്രി ചോദിച്ചു. സിഐയുടെ നടപടിയില്‍ മന്ത്രി നീരസം പ്രകടിപ്പിച്ചു.  ദാരുണമായ ഈ കൊലപാതകത്തില്‍ പ്രതിഷേധവും അനുശോചനവും മന്ത്രി രേഖപ്പെടുത്തി.

ശശികുമാറിന്റെ കുട്ടികളെ മന്ത്രി എടുത്തു. അച്ഛന്‍ കൃഷ്ണന്‍കുട്ടിയെയും അമ്മ ഭവാനിയെയും ഭാര്യ അംബിക സുനിയെയും സഹോദരങ്ങളെയും മന്ത്രി ആശ്വസിപ്പിച്ചു. സി.എന്‍. ജയദേവന്‍ എംപി, സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. അശോകന്‍, സിപിഎം നേതാക്കളായ പി.എം. അഹമ്മദ്, ഐ.കെ.വിഷ്ണുദാസ്, കെ.വി. സുരേഷ്കുമാര്‍, എം. എ. ഹാരിസ് ബാബു എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Related posts