ഷറ പോവാ..!

sp-sharapovaപാരീസ്: ടെന്നീസിന്റെ ഷറപ്പോവന്‍ സൗന്ദര്യം അസ്തമിക്കുന്നു. ഉത്തേജകമരുന്നുപയോഗം തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ മരിയ ഷോറപ്പോവയെ അന്താരാഷ്്ട്ര ടെന്നീസ് ഫെഡറേഷന്‍ രണ്ടു വര്‍ഷത്തേക്കു വിലക്കി. നിരോധിക്കപ്പെട്ട മരുന്നായ മെല്‍ഡോണിയം മരിയ ഉപയോഗിച്ചു എന്നു തെളിഞ്ഞിരുന്നു. വിലക്കിനെതിരേ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ കോടതിയില്‍ അപ്പീല്‍ പോകുമെന്ന് മരിയ ഷറപ്പോവ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരി മുതല്‍ 2018 ജനുവരി വരെയാണു വിലക്ക്. ഫലത്തില്‍ 2018ലെ ഫ്രഞ്ച് ഓപ്പണിലേ മരിയയക്ക് ഇനി കളിക്കാനാകൂ.

ഇതോടെ റിയോ ഒളിമ്പിക്‌സിലും ഷറപ്പോവയ്ക്കു പങ്കെടുക്കാനാവില്ല. മിരയയെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് റഷ്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് മരിയയെ ടെന്നീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്. താന്‍ നിരോധിത മരുന്നായ മെല്‍ഡോണിയം ഉപയോഗിച്ചെന്നും എന്നാല്‍, ഇതു നിരോധിക്കപ്പെട്ട കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും ഷറപ്പോവ വ്യക്തമാക്കിയിരുന്നു. ഹൃദ്രോഗങ്ങള്‍ക്കു പ്രധാനമായും ഉപയോഗിക്കുന്ന മെല്‍ഡോണിയത്തിന് ജനുവരി ഒന്നുമുതലാണ് വാഡ വിലക്കേര്‍പ്പെടുത്തിയത്.

2006 മുതല്‍ താന്‍ മെല്‍ഡോണിയം ഉപയോഗിച്ചിരുന്നതായി ഫെഡറേഷന്‍ ട്രിബ്യൂണിലിനു മുന്‍പാകെയും ഷറപ്പോവ ആവര്‍ത്തിച്ചെങ്കിലും അത് അംഗീകരിക്കാന്‍ അവര്‍ തയാറായില്ല. ശാരീരികമായ ചില പ്രശ്‌നങ്ങള്‍ക്ക് കുടുംബ ഡോക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അതിനുള്ള മരുന്നാണ് കഴിച്ചിരുന്നതെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

ടെന്നീസില്‍നിന്നു വിലക്കിയ വാര്‍ത്ത് ആദ്യമായി പ്രഖ്യാപിച്ചത് ഷറപ്പോവ തന്നെയാണ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഷറപ്പോവ പോസ്റ്റ് ചെയ്യുകയായിരുന്നു. തനിക്ക് അന്താരാഷ്്ട്ര ടെന്നീസ് ഫെഡറേഷന്‍ രണ്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയെന്നും എന്നാല്‍, അറിവോടെയോ മനസോടെയോ അല്ല താന്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതെന്നും ഡോക്ടറുടെ നിര്‍ദേശപ്രകാരമാണെന്നും ഫെഡറേഷനെ അംഗങ്ങളും ട്രിബ്യൂണലും ഐകകണ്‌ഠ്യേന വിലയിരുത്തിയതെന്നും ഷറപ്പോവ കുറിച്ചു. താന്‍ മനഃപൂര്‍വമല്ല മരുന്നുപയോഗിച്ചതെന്ന് എന്നതിന്റെ തെളിവാണ് രണ്ടു വര്‍ഷം മാത്രമാക്കി തന്റെ വിലക്ക് ചുരുക്കിയതെന്നും അവര്‍ വിശദീകരിച്ചു.

എനിക്ക് എന്റെ ടെന്നീസ് രണ്ടു വര്‍ഷത്തേക്കു നഷ്ടമാവുകയാണ്. എന്റെ ആരാധകരെയും. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. എനിക്കയച്ച കത്തുകള്‍ക്കും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും നന്ദി. ഈ ദിവസങ്ങളില്‍ എനിക്കു നല്‍കിയ പിന്തുണയ്ക്കും നന്ദി. ടെന്നീസിലേക്കു തിരിച്ചുവരാന്‍ വളരെ വേഗം സാധിക്കുമെന്നാണ് പ്രതീക്ഷ -ഷറപ്പോവ പോസ്റ്റ് ചെയ്തു.

മെല്‍ഡോണിയം ഇഫക്ട്

ഹൃദ്രോഗികള്‍ളും ആസ്ത്്മ രോഗികളും ഉപയോഗിക്കുന്ന ഔഷധമാണ് മെല്‍ഡോണിയം. രക്തധമനികളില്‍ ഓക്‌സിജന്റെ അളവു വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നാണിത്. പല അത്‌ലറ്റുകളും ഈ മരുന്ന് ധാരാളമായി ഉപയോഗിച്ചു വന്നിരുന്നു. ശരീരത്തില്‍ രക്തത്തിന്റെ ഒഴുക്ക് കുറയുന്നതു മൂലമുണ്ടാകുന്ന ഇസ്കീമിയ രോഗത്തിനും മെല്‍ഡോണിയം ഫലപ്രദമാണ്. ലാത്്‌വിയയിലെ ഒരു കമ്പനിക്കാണ് മരുന്നിന്റെ പേറ്റന്റ്. റഷ്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഈ മരുന്ന് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ചിട്ടില്ല. മിക്ക പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളിലും ഈ ഔഷധം വ്യാപകമാണ്.

അത്‌ലറ്റുകളുടെ പ്രകടനവും സ്ഥിരതയും വര്‍ധിപ്പിക്കാന്‍ ഈ മരുന്ന് ഉപയോഗപ്രദമാണെന്നു കണെ്ടത്തിയ പശ്ചാത്തലത്തിലാണ് മെല്‍ഡോണിയം നിരോധിക്കുന്നത്. 2015 മുതല്‍നിരന്തരം നിരീക്ഷിച്ച ശേഷമാണ് ഈ മരുന്നിന് വാഡ വിലക്ക് ഏര്‍പ്പെടുത്തുന്നത്.

റഷ്യന്‍ സൈക്ലിസ്റ്റ് എഡ്വാര്‍ഡ് വോര്‍ഗനോവ്, സ്‌കേറ്റിംഗ് താരവും വിന്റര്‍ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവുമായ എകതറീന ബോബ്‌റോവ, അത്‌ലറ്റുകളായ എത്യോപ്യയുടെ എന്‍ഡേഷാവ് നെഗെസെ, അബേബ അറെഗാവി, യുക്രെയിനിന്റെ ഓള്‍ഗ അമ്രാമോവ തുടങ്ങിയവരും ഈ മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ വിലക്കു നേരിട്ടവരില്‍പ്പെടുന്നു.

ടെന്നീസ് ആന്റി ഡോപ്പിംഗ് പ്രോഗ്രാമിന്റെയും വാഡയുടെയും നിയമപ്രകാരം നാലു വര്‍ഷം വരെ വിലക്കു ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍, ഉത്തേജകം ഉപയോഗിച്ചത് താനറിയാതെയാണെന്ന് കൃത്യമായി തെളിയിക്കാനായതാണ് ശിക്ഷയില്‍ ഇളവു ലഭിക്കാന്‍ കാരണം.

ചികിത്സാര്‍ഥമാണ് താന്‍ ഇത് ഉപയോഗിച്ചത് എന്ന് ആര്‍ബിട്രേഷന്‍ കോടതിയില്‍ തെളിയിക്കാനായാല്‍ ഷറപ്പോവയ്ക്കു വിലക്കില്‍നിന്ന് പൂര്‍ണമായും രക്ഷപ്പെടാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗ്ലാമര്‍ റാണി

ടെന്നീസില്‍ കളിമികവിനൊപ്പം ഗ്ലാമറിന്റെ വലിയ സാധ്യതകളും ഉപയോഗപ്പെടുത്തിയ താരമായിരുന്നു മരിയ ഷറപ്പോവ. സ്വപ്നസമാനമായിരുന്നു മരിയയുടെ വളര്‍ച്ച. അഞ്ചു ഗ്രാന്‍ഡ്‌സ്‌ലാം സ്വന്തമാക്കിയിട്ടുള്ള ഷറപ്പോവ പ്രഫഷണല്‍ ടെന്നീസിലെത്തുന്നത് 13-ാം വയസിലാണ്. 2003ല്‍ ഗ്രാന്‍ഡ്‌സ്‌ലാം ടൂര്‍ണമെന്റുകളില്‍ കളിച്ച ഷറപ്പോവ 2004ലെ വിംബിള്‍ഡണ്‍ കിരീടനേട്ടത്തോടെ മുഖ്യധാരയിലെത്തി. പിന്നീട് കരിയറില്‍ വലിയ നേട്ടമുണ്ടാക്കി, ലോക ഒന്നാം നമ്പര്‍ പദവി വരെ ഷറപ്പോവയെ തേടിയെത്തി. 2005ലാണ് ഷറപ്പോവ ആദ്യമായി ഒന്നാം റാങ്കിലെത്തുന്നത്. പിന്നീട് ആറു തവണയായി 21 ആഴ്ചകള്‍ ഷറപ്പോവ ഒന്നാം സ്ഥാനത്തു തുടര്‍ന്നു.

സെറീന വില്യംസിന്റെ ഏറ്റവും മികച്ച എതിരാളിയായാണ് ഷറപ്പോവ വിലയിരുത്തപ്പെടുന്നത്. രണ്ടു ഫ്രഞ്ച് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, യുഎസ് ഓപ്പണ്‍, വിംബിള്‍ഡണ്‍ എന്നിങ്ങനെ ഓരോന്നു വീതം- ഇതാണ് ഷറപ്പോവയുടെ ഗ്രാന്‍ഡ്‌സ്്‌ലാം വിജയങ്ങള്‍. പരിക്കാണ് പലപ്പോഴും ഷറപ്പോവയ്ക്കു വിലങ്ങുതടിയായത്. 2007ലും 2008ലും പരിക്കിനെത്തുടര്‍ന്ന് ഷറപ്പോവയ്ക്ക് ദീര്‍ഘകാലം പുറത്തിരിക്കേണ്ടിവന്നു.

വിവാദങ്ങളുടെ തോഴിയുമായിരുന്നു ഷറപ്പോവ. ബള്‍ഗേറിയന്‍ ടെന്നീസ് താരം ഗ്രിഗര്‍ ദിമിത്രോവുമായുള്ള രണ്ടു വര്‍ഷം നീണ്ടുനിന്ന പ്രണയം തകര്‍ന്നതിനേത്തുടര്‍ന്ന് ബാസ്കറ്റ്‌ബോള്‍ താരം സാഷ വുജാസിക്കുമായി ബന്ധം സ്ഥാപിച്ചു. ആ ബന്ധവും ഇപ്പോള്‍ തകര്‍ന്നു.
പ്രണയത്തകര്‍ച്ചയാണെങ്കിലും ബിസിനസ് രംഗത്ത് ഷറപ്പോവ തിളങ്ങിത്തന്നെ നിന്നു. ഫോര്‍ബ്‌സിന്റെ കണക്കു പ്രകാരം 2015ല്‍ മൂന്നു കോടി ഡോളറാണ് ഷറപ്പോവയുടെ പരസ്യവരുമാനം.

ലോകോത്തര ബ്രാന്‍ഡുകളായ പോര്‍ഷെ, നൈക്കി, കാനന്‍, കോള്‍ഹാന്‍ തുടങ്ങിയവയുടെ ബ്രാന്‍ഡ് അംബാസഡറാണ് ഷറപ്പോവ. ഫ്‌ളോറിഡയിലും കലിഫോര്‍ണിയയിലും ആഡംബര വസതിയുള്ള ഷറപ്പോവ വലിയ ബിസിനസ് സംരംഭക കൂടിയാണ്. ഷുഗര്‍പോവ എന്ന പേരില്‍ മിഠായിക്കമ്പനിയും ഷറപ്പോവയ്ക്കുണ്ട്.

Related posts