സംസ്കാരമില്ലാത്ത മുഖ്യമന്ത്രിയെ ലഭിച്ചതില്‍ കണ്ണൂരുകാര്‍ മാപ്പുചോദിക്കുന്നു: കെ.സുധാകരന്‍

knr-sudhakaranകണ്ണൂര്‍: സംസ്കാരമില്ലാത്ത കണ്ണൂര്‍കാരനായ ഒരു മുഖ്യമന്ത്രിയെ കേരളത്തിന് ലഭിച്ചതില്‍ കണ്ണൂരുകാരായ നമ്മള്‍ കേരള സമൂഹത്തോട് മാപ്പു ചോദിക്കുന്നുവെന്ന് മുന്‍ മന്ത്രി കെ.സുധാകരന്‍. ഗുണ്ടാസംസ്കാരത്തിന്റെ പ്രതിനിധിയുടെ കൈയിലേക്ക് കേരളം പോയെന്ന് ഇപ്പോള്‍ സമൂഹം വിലയിരുത്തി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയില്‍ പോലും സംസ്കാരശൂന്യമായാണ് മുഖ്യമന്ത്രി പെരുമാറുന്നത്. വേറെ എന്തെങ്കിലും പണിനോക്കടോയെന്നാണ് പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവരോട് മുഖ്യമന്ത്രി പറഞ്ഞത്. വിജയന്‍ ഉപയോഗിച്ച വാക്കിന്റ അര്‍ഥം അദ്ദേഹത്തിന് ബോധ്യമുണ്ടോ? വെറെ പണിയെന്ന് പറഞ്ഞാല്‍ അശ്ലീലമാണ്. കേരളത്തിന്റെ ജനമനസ്സില്‍ മുഖ്യമന്ത്രിയുടെ വാക്കില്‍ നിന്നുണ്ടായ സന്ദേഹം മാറ്റാന്‍ അദ്ദേഹം തയാറാകണം. തെറ്റുസമ്മതിച്ച് പൊതുസമുഹത്തോട് മാപ്പുപറയണമെന്നും സുധാകരന്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കെ.കെ.രാജേഷ് ഖന്ന അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍, സതീശന്‍ പാച്ചേനി, ഒ.നാരായണന്‍ , എന്‍.രവികുമാര്‍, എന്‍.കെ.ബെന്നി, എ. ഉണ്ണിക്കൃഷ്ണന്‍, എ.അനില്‍കുമാര്‍,കെ.സുധാകരന്‍, എന്‍.പി.ഷനീജ് എന്നിവര്‍ പ്രസംഗിച്ചു.

Related posts