സംസ്കൃത സര്‍വകലാശാലയ്ക്ക് പുതിയ മന്ദിരം; ഒരു ദേശത്തിന്റെ സ്വപ്നം പൂവണിയുന്നു

TVM-SANSKRITവര്‍ഗീസ് എം. കൊച്ചുപറമ്പില്‍
ചവറ: ഒരു ദേശത്തിന്റെ ചിരകാല സ്വപ്‌നമായിരുന്ന പന്മന ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രത്തിന്റെ പുതിയ മന്ദിരോദ്ഘാടനം 26ന് നടക്കും. മന്ത്രി രമേശ് ചെന്നിത്തല നാടിന് മന്ദിരം സമര്‍പ്പിക്കുമ്പോള്‍ ഒരു ദേശത്തിന്റെ ഒത്തൊരുമയുടെ സാക്ഷാത്കാരമായി അത് മാറും.  ആയുധങ്ങളെക്കാള്‍ മൂര്‍ച്ചയും ശക്തിയും അക്ഷരങ്ങള്‍ക്ക് ഉണ്ടെന്നു മനസിലാക്കിയ സാധാരണക്കാരായ പന്മന മനയില്‍ നിവാസികള്‍ക്ക് അവരുടെ സ്വപ്‌നം യാഥാര്‍ഥ്യം ആകുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പന്മന ആശ്രമം സന്ദര്‍ശിച്ച മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാമചന്ദ്രന്‍നായര്‍ പന്മനയുടെ ചരിത്രം കേട്ടറിഞ്ഞ് ഇവിടെ പ്രാദേശിക സംസ്കൃത സര്‍വകലാശാല അനുവദിക്കുയായിരുന്നു. 1995ല്‍ ഓല ഷെഡില്‍ പ്രവര്‍ത്തനം ആരംഭിച്ച കോളേജില്‍ ശൈശവത്തില്‍ തന്നെ എംഎസ്ഡബ്ല്യു, ബിഎഡ്, എംഎഡ് എന്നീ പ്രൊഫഷണല്‍ കോഴ്‌സുകള്‍ തുടങ്ങി.എന്നാല്‍ 2000ത്തില്‍ ഈ പ്രാദേശിക കേന്ദ്രം  അടച്ചു പൂട്ടിയത് നാട്ടുകാരെ വേദനിപ്പിച്ചു.

ബഞ്ചും, ഡെസ്ക്കും അടക്കം ഉള്ളവ കാലടി സംസ്കൃത സര്‍വകലാശാലയിലേക്കു മാറ്റാന്‍ അധികൃതര്‍ ശ്രമിച്ചപ്പോള്‍ അറിവ് അഗ്നിയാണ് എന്ന ബോധമുള്ള നാട്ടുകാരും  പന്മന വിദ്യാധിരാജ കലാ കായിക സാംസ്കാരിക സംഘടനയിലെ പ്രവര്‍ത്തകരും ഇതിനെ എതിര്‍ത്തു മുന്നോട്ട് വന്നു. ഒടുവില്‍ വലിയ ഒരു പൊതുജന വികാരമായി മാറിയപ്പോള്‍ പന്മന സംസ്കൃത സര്‍വകലാശാലയുടെ പുനര്‍ജന്മത്തിന് കാരണമായി.

നാട്ടുകാരുടെ സമരത്തിനുമുന്നില്‍ അധികാരികള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. 2005ല്‍ വീണ്ടു ബിരുദാനന്തര കോഴ്‌സുകളുമായി ക്യാമ്പസ്  പന്മനമനയുടെ മണ്ണില്‍ തന്നെ നിലകൊണ്ടു. ഷെഡ് നശിച്ചതിനാല്‍ പന്മന ഗ്രാമപഞ്ചായത്ത് മുന്‍ കൈ എടുത്ത് വാടക കെട്ടിടത്തില്‍ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.

കോളേജിന് സ്വന്തമായ ഒരു കെട്ടിടം എന്ന ലക്ഷ്യത്തോടെ ലാഭേച്ഛ കൂടാതെ ഒരേ മനസോടെ ജാതി ഭേദം മറന്ന്  അവര്‍ ഒന്നിച്ചപ്പോള്‍ കെട്ടിടം നിര്‍മിക്കാനുളള രണ്ടര ഏക്കര്‍ യൂണിവേഴ്‌സിറ്റിക്ക് നല്‍കാന്‍ കഴിഞ്ഞത്  ഈ പ്രദേശത്തുകാരുടെ ഒത്തൊരുമയാണ്. രണ്ടരക്കോടി രൂപ ചിലവാക്കിയ കെട്ടിടം ഇവിടെ തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ അത് ഒരു നാടിന്റെ സ്വപ്‌ന സാക്ഷാത്കാരം കൂടിയാണ്.

Related posts