സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിയിടപാട് കേസില്‍ അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധന; മുഖ്യമന്ത്രിയെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കോടതി തള്ളി

Adoorമൂവാറ്റുപുഴ: വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിയിടപാട് കേസില്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. അടൂര്‍ പ്രകാശ്, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത, സന്തോഷ് മാധവന്‍ എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ ത്വരിതാന്വേഷണം നടത്താനാണു കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കോടതി തള്ളി. അന്വേഷണം പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പങ്ക് സംബന്ധിച്ചു സംശയം ഉണ്ടായാല്‍ അപ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്നും കോടതി നിര്‍ദേശിച്ചു. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു.

സന്തോഷ് മാധവന്റെ ബിനാമി സ്ഥാപനത്തിനു ഭൂപരിഷ്കരണ നിയമത്തില്‍ ഇളവു നല്‍കി 112 ഏക്കര്‍ മിച്ചഭൂമി നല്‍കിയ സംഭവത്തിലാണു ത്വരിതാന്വേഷണത്തിനു കോടതി ഉത്തരവിട്ടിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, ഡോ. വിശ്വാസ് മേത്ത, സ്ഥലം ഉടമ സന്തോഷ് മാധവന്‍, ആര്‍എംഇസഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ബി.എം. ജയശങ്കര്‍ എന്നിവരെ ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളാക്കി പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു ഹര്‍ജി നല്‍കിയത്. മിച്ചഭൂമിയായി ഏറ്റെടുത്തിരുന്ന വയല്‍ ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ എന്നപേരില്‍ തിരികെ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതാണു വിവാദത്തിനും കേസിനും വഴിവച്ചത്.

സന്തോഷ് മാധവന്റെ ഉടമസ്ഥതയിലുള്ള ആദര്‍ശ് പ്രൈം പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എറണാകുളം ജില്ലയിലെ വടക്കന്‍പറവൂര്‍ പുത്തന്‍വേലിക്കര വില്ലേജില്‍ 95.44 ഏക്കര്‍ നിലവും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലെ മഠത്തുംപടി വില്ലേജില്‍ 32.41 ഏക്കര്‍ നിലവും 2006ല്‍ വാങ്ങിയിരുന്നു. ഈ ഭൂമി 1964ലെ കേരള ഭൂപരിഷ്കരണ നിയമത്തിലെ 81 (3) വകുപ്പ് പ്രകാരം സര്‍ക്കാര്‍ മിച്ചഭൂമിയായി 2009 ജനുവരിയില്‍ ഏറ്റെടുത്തു. ഇതിനെതിരെ സന്തോഷ് മാധവന്റെ കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളുകയും ചെയ്തതാണ്. ഈ ഭൂമിയില്‍ ഹൈടെക് ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ സന്തോഷ് മാധവനു ബിനാമി ബന്ധമുള്ള സ്ഥാപനം അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു ഭൂപരിഷ്കരണ നിയമത്തിലെ 81 (3) വകുപ്പിന് ഇളവ് അനുവദിച്ചു കൊണ്ട് 2016 മാര്‍ച്ച് രണ്്ടിന് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ ഈ ഉത്തരവ് വിവാദമായതോടെ 2016 മാര്‍ച്ച് 23നു പിന്‍വലിക്കുന്നതായി റവന്യൂ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

ഭൂമി ഇടപാടില്‍ അഴിമതി നടന്നതിനാലാണ് ഉത്തരവ് പിന്‍വലിച്ചതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. വിജിലന്‍സ് ജഡ്ജി പി. മാധവനാണു ഹര്‍ജി പരിഗണിച്ചത്.

Related posts