സപ്ലൈകോ സാധനങ്ങള്‍ക്കു ക്ഷാമം; പലവ്യഞ്ജനങ്ങള്‍ക്കു ഗുണമേന്‍മയില്ലെന്നു ഉപയോക്താക്കള്‍

alp-supplycoപത്തനംതിട്ട: സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഓണത്തിനു മുന്നോടിയായി വിപണയിലെത്തിച്ചിട്ടുള്ള പലവ്യഞ്ജനങ്ങള്‍ക്കു ഗുണമേന്‍മയില്ലെന്നു പരാതി. നിത്യോപയോഗസാധനങ്ങള്‍ക്ക് ഏറെയും സപ്ലൈകോ വിപണിയില്‍ ക്ഷാമവും നേരിട്ടു തുടങ്ങി. അധികവിലയ്ക്കു ടെന്‍ഡര്‍ നല്‍കിയാണ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ സാധനങ്ങള്‍ വാങ്ങിയതെന്ന പരാതി നിലനില്‍ക്കുമ്പോഴാണ് മാവേലി, സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ക്കു ക്ഷാമമുണ്ടായിരിക്കുന്നത്.

വന്‍പയര്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായിട്ടു നാളുകളായി. ചെറുപയറിനാകട്ടെ ഗുണമേന്‍മയില്ലെന്നു പരാതി. കഴിഞ്ഞ ജൂലൈ 16നു സപ്ലൈകോ അധികവിലയ്ക്കു വാങ്ങി വിപണയിലെത്തിച്ച ചെറുപയര്‍ ഗുണമേന്‍മയില്ലാത്തതാണെന്നാണ് പരാതി. പൊതുവിപണിയില്‍ 55 രൂപ മാത്രം ചെറുപയറിനു കിലോഗ്രാമിനു വിലയുള്ളപ്പോള്‍ 68 രൂപയ്ക്കാണ് സപ്ലൈകോ ഇതു വാങ്ങി വിപണിയിലെത്തിച്ചത്. പിന്നീട് കിലോഗ്രാമിന് 57 രൂപയ്ക്കു വാങ്ങിയ ചെറുപയറിനും ഗുണമേന്‍മ കുറവായിരുന്നു. അധികവിലയ്ക്കുവാങ്ങിയ കടലയും ഗുണമേന്‍മ കുറഞ്ഞതായിരുന്നു.

അധികവില നല്‍കിയിട്ടും മെച്ചപ്പെട്ട സാധനങ്ങള്‍ എത്തിക്കാതായതോടെ ആളുകള്‍ സപ്ലൈകോ മാര്‍ക്കറ്റുകളില്‍ നിന്ന് അകലുന്ന സ്ഥിതിയായി. ഇതോടൊപ്പം പഞ്ചസാര, ചെറുപയര്‍, മുളക് എന്നിവയ്ക്കു ക്ഷാമവുമുണ്ടായിട്ടുണ്ട്. പരിപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് സപ്ലൈകോ വിലയും പൊതുമാര്‍ക്കറ്റിലെ വിലയും തമ്മില്‍ വ്യത്യാസമുണ്ടാകുന്നില്ല.

സ്കൂളുകളില്‍ ഉച്ചഭക്ഷണ ആവശ്യത്തിനു സപ്ലൈകോ മാര്‍ക്കറ്റുകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വന്നിരുന്നു. ഉല്‍പ്പന്നങ്ങള്‍ക്കു ഗുണമേന്‍മ കുറഞ്ഞതോടെ ഇതു കുട്ടികള്‍ക്കു നല്‍കാനാകാത്ത സ്ഥിതിയായി. വിപണിയില്‍ തരംതിരിവുള്ള ഉല്‍പ്പന്നങ്ങളാണ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുഖേന നല്‍കുന്നതെന്നും പരാതിയുണ്ട്.

Related posts