സമവായമില്ല, തൃശൂര്‍ ഡിസിസി പ്രസിഡന്റാകാന്‍ ഗ്രൂപ്പുകളുടെ ലിസ്റ്റ് എഐസിസിക്ക്

kkd-congressസ്വന്തം ലേഖകന്‍
തൃശൂര്‍: കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റു സ്ഥാനത്തേക്കു സമവായത്തിലെത്തുന്നതില്‍ ഗ്രൂപ്പുകള്‍  പരാജയപ്പെട്ടു. ഗ്രൂപ്പുകളുടെ സംസ്ഥാന നേതാക്കള്‍ ജില്ലാ പ്രസിഡന്റു സ്ഥാനത്തേക്കു തങ്ങളുടെ പക്ഷത്തുനിന്നുള്ള നോമിനികളുടെ പേരുകളുമായി വെവ്വേറെ പട്ടികകള്‍ എഐസിസിക്കു സമര്‍പ്പിച്ചു. തൃശൂര്‍ ഡിസിസി പ്രസിഡന്റു സ്ഥാനത്തേക്ക് എല്ലാ ഗ്രൂപ്പുകള്‍ക്കും പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നായിരുന്നു എഐസിസി നല്‍കിയിരുന്ന നിര്‍ദേശം. ഗ്രൂപ്പുകളുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ തങ്ങളുടെ പക്ഷത്തിനുതന്നെ പ്രസിഡന്റു സ്ഥാനം വേണമെന്നു ശഠിച്ചതോടെയാണു സമവായം അസാധ്യമായത്.

സംസ്ഥാനത്തെ 14 ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക തയറാക്കുന്നതില്‍ ഏറ്റവും കീറാമൂട്ടിയായത് തൃശൂരിലേതാണ്. ഇനി എഐസിസിയാണ് കാര്യങ്ങള്‍ തീരുമാനിക്കുക. എ.കെ. ആന്റണിയുടേയും ഉപദേശപ്രകാരം മുകുള്‍ വാസ്‌നിക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടനുസരിച്ച് രാഹുല്‍ഗാന്ധിതന്നെയാകും തീരുമാനമെടുക്കുക. ഡിസിസി പ്രസിഡന്റു സ്ഥാനം വേണമെന്നു ശഠിച്ചിരുന്ന ഐ ഗ്രൂപ്പു നേതാവും മുന്‍ മന്ത്രിയുമായ സി.എന്‍. ബാലകൃഷ്ണന്‍ കളത്തില്‍നിന്നു പിന്മാറിയിരിക്കുകയാണ്. എന്നാല്‍ സി.എന്‍. ബാലകൃഷ്ണന്‍ അടക്കമുള്ള ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ മുഖ്യധാരയില്‍ ഉപദേശകരായി നിലനിര്‍ത്തി കര്‍മോല്‍സുകനായ പുതുരക്തത്തെ ഡിസിസി പ്രസിഡന്റാക്കാനാണ് എഐസിസിയുടെ ലക്ഷ്യം.

എ ഗ്രൂപ്പും ഐ ഗ്രൂപ്പും മൂന്നു പേരുടെവീതം പട്ടികയാണു എഐസിസിക്കു സമര്‍പ്പിച്ചത്. എ ഗ്രൂപ്പിന്റെ പട്ടികയില്‍ നിലവിലുള്ള ഡിസിസി പ്രസിഡന്റ് പി.എ. മാധവന്‍ ഇല്ല. പി.എ. മാധവന്‍ എഐസിസി വക്താവായ പി.സി. ചാക്കോയുടെ നോമിനിയാകുമെന്നാണു സൂചന.  എ ഗ്രൂപ്പ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സന്‍, ഡിസിസി വൈസ് പ്രസിഡന്റുമാരായ ജോസഫ് ടാജറ്റ്, രാജേന്ദ്രന്‍ അരങ്ങത്ത് എന്നിവരുടെ പേരുകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഐ ഗ്രൂപ്പ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി, ടി.വി. ചന്ദ്രമോഹന്‍, ജോസ് വള്ളൂര്‍ എന്നിവരുടെ പേരുകളും സമര്‍പ്പിച്ചു.

ഐ ഗ്രൂപ്പു നേതാവായ പദ്മജ വേണുഗോപാലിന്റെ പേരും എഐസിസിയുടെ പരിഗണനയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍, ടി.എന്‍. പ്രതാപനെ തൃശൂര്‍ ഡിസിസി പ്രസിഡന്റാക്കണമെന്നാണു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയിലെ ഗ്രൂപ്പിസത്തെ ഒതുക്കി പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാന്‍ പ്രതാപന്‍തന്നെ ഡിസിസി പ്രസിഡന്റാകണമെന്നാണു സുധീരന്റെ അഭിപ്രായം. ഐ, എ ഗ്രൂപ്പുകളിലെ പല നേതാക്കളും ഒറ്റയ്ക്ക് എഐസിസി നേതൃത്വത്തോടു ഇക്കാര്യം തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാധ്യത പ്രതാപനുതന്നെയാണെന്നാണ് എല്ലാ ഗ്രൂപ്പുകളുടേയും നേതാക്കള്‍ കരുതുന്നത്.

Related posts