കൊച്ചി: എറണാകുളം കാക്കനാട്ട് കോളജ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ സിനിമാക്കഥയെ തോല്‍പ്പിക്കുന്ന തിരക്കഥ. ഇത് ഒരുക്കിയതാകട്ടെ വിദ്യാര്‍ഥിയുടെ പിതാവിന്റെ ബിസിനസ് സുഹൃത്തായിരുന്ന വ്യക്തിയും. കാക്കനാട്ടെ കോളജ് ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ കഥകള്‍ പുറത്ത് വന്നപ്പോഴാണ് ത്രില്ലര്‍ സിനിമാക്കഥയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കഥകള്‍ പുറത്തുവന്നത്. വിദഗ്ധമായി ആസൂത്രണം ചെയ്ത തട്ടിക്കൊണ്ടുപോകല്‍ പക്ഷേ പാളിപ്പോകുകയായിരുന്നു.
സീന്‍ ഒന്ന്
വിദേശത്ത് ബിസിനസ് പാര്‍ട്ണര്‍മാരായിരുന്നു ക്വട്ടേഷന്‍കാര്‍ തട്ടിക്കൊണ്ടു പോയ ഫിറാസത്തിന്റെ അച്ഛനും ക്വട്ടേഷന്‍ നല്‍കിയ മലപ്പുറം വെസ്റ്റ് കോടൂര്‍ കറ്റവാന്‍തൊടി മുഹമ്മദ് റബിയുള്ളയും. വിദേശത്ത് ബിസിനസുകാരായ ഇവര്‍ തമ്മില്‍ പല ഇടപാടുകളും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ തമ്മില്‍ തെറ്റുകയായിരുന്നു. ബിസിനസ് തര്‍ക്കങ്ങള്‍ കോടതിയിലെത്തുകയും റബിയുള്ള തോല്‍ക്കുകയുമായിരുന്നു.
കേസില്‍ തോറ്റതുമൂലമുണ്ടായ നഷ്ടങ്ങള്‍ തീര്‍ക്കാനും മുഹമ്മദിനോട് പ്രതികാരം ചെയ്യാനും റബിയുള്ള തെരഞ്ഞെടുത്ത വഴിയായിരുന്നു തട്ടിക്കൊണ്ടുപോകല്‍. കാക്കനാട് സ്വകാര്യ കോളജിലെ എംബിഎ വിദ്യാര്‍ഥിയായ മുഹമ്മദിന്റെ മകന്‍ ഫിറാസത്തിനെ ഹോസ്റ്റലില്‍നിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
സീന്‍ രണ്ട്
ഗുണ്ടാ സംഘാംഗങ്ങളായ അഫ്‌സല്‍, ലത്തീഫ് തങ്ങള്‍ , മുഫാസ് എന്നിവര്‍ക്ക് റബിയുള്ള ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. മൂന്നുകോടി രൂപയാണ് ക്വട്ടേഷന്‍ തുകയായി റബിയുള്ള ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഫിറാസത്തിനെ തട്ടിക്കൊണ്ടുപോയി 16 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെടാന്‍ റബിയുള്ള നിര്‍ദേശിക്കുകയായിരുന്നു. അതില്‍ മൂന്നുകോടി ക്വട്ടേഷന്‍ സംഘത്തിനും ബാക്കി തുക റബിയുള്ളയ്ക്ക് എന്നായിരുന്നു ഡീല്‍. ഇതിന്‍ പ്രകാരം ഇപ്പോള്‍ പോലീസ് പിടികൂടിയ ചാവക്കാട് താഴത്തയില്‍ ഉമ്മര്‍ ഫറൂഖ് അലി (26), നാട്ടിക പടിയത്ത് ബിന്‍ഷാദ് (27), ഒറ്റപ്പാലം തൃക്കൊടിയേരി കുരീക്കാട്ട് അബൂബക്കര്‍ സിദ്ദിക്ക് (32), ഒറ്റപ്പാലം മച്ചിങ്ങാത്തൊടിയില്‍ സുല്‍ഫിക്കര്‍ (35), ചാവക്കാട് വടക്കേക്കാട് എടക്കാട്ട് ബഗീഷ്(24) എന്നിവരെ ഫിറാസത്തിനെ തട്ടിക്കൊണ്ടുപോകാന്‍ ഏല്‍പ്പിച്ചു.
സീന്‍ മൂന്ന്
24 ന് പുലര്‍ച്ചെ ആറിന് ഹോസ്റ്റല്‍ മുറിയില്‍ നിന്ന ഫിറാസത്തിനെ വിളിച്ചിറക്കി ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി കാറില്‍ കയറ്റികൊണ്ടുപോകുകയായിരുന്നു. കാറില്‍ കറങ്ങി നടന്ന് ഇവര്‍ കോയമ്പത്തൂരില്‍ എത്തി. ഇതിനിടയില്‍ ഫിറാസത്തിന്റെ അച്ഛനെ വിളിച്ച് മകനെ വിട്ടുതരണമെങ്കില്‍ 16 കോടി രൂപ പണം നല്‍കണം എന്നാവശ്യപ്പെടുകയായിരുന്നു. ആദ്യഗഡുവായി മൂന്നു കോടി 24 മണിക്കൂറിനുള്ളില്‍ നല്‍കണമെന്നും പറഞ്ഞു.
ഈ തുക ദുബായില്‍ കൈമാറാനും നിര്‍ദേശിച്ചു. ഈ തുക നല്‍കാന്‍ ഫിറാസത്തിന്റെ പിതാവ് തയ്യാറാണെന്ന് അറിയിച്ചു. അതിനെത്തുടര്‍ന്ന് ഫിറാസത്തിനെ പൊള്ളാച്ചിക്കടുത്ത് ഇറക്കിവിടുകയായിരുന്നു. സംഘത്തെ പിന്തുടര്‍ന്നെത്തിയ പോലീസ് വൈകുന്നേരം ഏഴോടെ ഫിറാസത്തിനെ കണ്ടെത്തുകയായിരുന്നു. ഫിറാസത്തിനെ വിട്ടയച്ചതോടെ പിതാവ് പണം നല്‍കിയതുമില്ല. പണം നല്‍കാമെന്ന് പറഞ്ഞതിനാലാണ് വിട്ടയച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പോലീസ് പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞതോടെ പ്രതികള്‍ ഫിറാസത്തിനെ വിട്ടയക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നു.
സീന്‍ നാല്
ഫിറാസത്തിനൊപ്പം ഹോസ്റ്റലില്‍ ഉണ്ടായിരുന്ന സുഹൃത്താണ് പോലീസില്‍ വിവരം അറിയിച്ചത്. പ്രതികള്‍ നടത്തിയ ഫോണ്‍ വിളികള്‍ പോലീസിനെ അന്വേഷണത്തില്‍ സഹായിച്ചു. മൊബൈല്‍ ഫോണുകള്‍ നിരീക്ഷിച്ചതില്‍നിന്നു പ്രതികള്‍ പാലക്കാട്, തൃശൂര്‍ ഭാഗങ്ങളില്‍ ഉണ്ടെന്നു മനസിലാക്കിയ പോലീസ് രണ്ടു സ്ക്വാഡുകളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിലാണു ക്വട്ടേഷന്‍ സംഘാംഗങ്ങളായ അഞ്ചുപേരെ പിടികൂടിയത്.
എന്നാല്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത അഫ്‌സല്‍, ലത്തീഫ് തങ്ങള്‍, മുഫാസ് എന്നിവരെക്കൂടി പിടികൂടാനുണ്ടെന്നു പോലീസ് അറിയിച്ചു. ഇവര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയ റബിയുള്ളയ്ക്കായും പോലീസ് ശക്തമായ തെരച്ചില്‍ നടത്തുന്നുണ്ട്.
റബിയുള്ള ഇപ്പോള്‍ കേരളത്തില്‍ ഉള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. റബിയുള്ള വീട്ടിലെത്തി അന്വേഷിച്ചെങ്കിലും ഇയാള്‍ അവിടെ ഇല്ലായിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പോലീസ് പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനായി ഇവരെ ഇന്ന് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും.