സിപിഐയില്‍ ചേരുന്നത് ആഘോഷമാക്കാന്‍ സിപിഎം വിമതര്‍; കൊഴിഞ്ഞുപോക്ക് തടയാന്‍ വല്യേട്ടന്‍

ekm-cpicpmസ്വന്തം ലേഖകന്‍

കൊച്ചി: പലകാലങ്ങളിലായി പാര്‍ട്ടിക്കു പുറത്തുപോയ എറണാകുളം ജില്ലയിലെ 2000ത്തില്‍ പരം വിമത സിപിഎം പ്രവര്‍ത്തകര്‍ ഈ മാസം 25ന് സിപിഐയില്‍ ചേരാനിരിക്കേ കൊഴിഞ്ഞുപോക്ക് പരമാവധി കുറയ്ക്കാനായി കരുനീക്കങ്ങളുമായി സിപിഎം രംഗത്ത്. വി.എസ്. പക്ഷക്കാരാണു സിപിഐയില്‍ ചേക്കേറുന്നതെന്നതിനാല്‍ ആ പക്ഷത്തെതന്നെ മുതിര്‍ന്ന നേതാക്കളെ ഇറക്കി വിമതരെ പിന്തിരിപ്പിക്കാനുള്ള നീക്കമാണു നടത്തുന്നത്. ഇതിന്റെ ഭാഗമായി മുന്‍ ഏരിയ കമ്മിറ്റി അംഗമായ ഒരു വിമതനേതാവിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം അദ്ദേഹത്തിന്റെ വീട്ടിലേക്കു വിളിപ്പിച്ചു. നിലവില്‍ സംഘടനാ നടപടിക്കു വിധേയനായി വര്‍ഷങ്ങളായി പാര്‍ട്ടിക്കു പുറത്തുനില്‍ക്കുന്ന ഇദ്ദേഹത്തെ തിരികെയെടുക്കുന്നതിനുള്ള തീരുമാനം പാര്‍ട്ടി കൈക്കൊണ്ടിട്ടുണെ്ടന്നും അതിനാല്‍ സിപിഐയില്‍ ചേരുന്ന നീക്കത്തില്‍നിന്നു പിന്തിരിയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചതായും അറിയുന്നു. എന്നാല്‍ ഈ ശ്രമം ഫലം കണ്ടില്ലെന്നാണു സൂചന.

ഒരു ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ജില്ലയില്‍ നടപടിക്കു വിധേയരായി പുറത്തുനില്‍ക്കുന്ന മുഴുവന്‍ പേരേയും തിരികെ കൊണ്ടുവരാന്‍ പാര്‍ട്ടി തയാറാകണമെന്ന ആവശ്യം വിമതനേതാവ് മുന്നോട്ടുവച്ചതാണു നീക്കം പാളാന്‍ കാരണം. വി.എസ്. പക്ഷ നേതാവായ സംസ്ഥാന സമിതി അംഗത്തെ കൂടാതെ ഔദ്യോഗിക പക്ഷത്തെ കരുത്തനായ ജില്ല സെക്രട്ടേറിയറ്റ് അംഗവും വിമതനേതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വി.എസ്. പക്ഷക്കാരനായ മറ്റൊരു സംസ്ഥാന സമിതി അംഗവും സമാനമായ നീക്കവുമായി വിമത നേതാക്കളെ നേരിട്ടും അല്ലാതെയും ബന്ധപ്പെടുന്നുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍നിന്നുള്ള വിമതരുമായി ഇന്നലേയും പാര്‍ട്ടിനേതൃത്വം ബന്ധപ്പെട്ടതായി വിവരമുണ്ട്. ഇത്തരം അനൗപചാരിക നീക്കങ്ങള്‍ക്കു പുറമെ കൊഴിഞ്ഞുപോക്ക് സാധ്യത നിലനില്‍ക്കുന്ന സ്ഥങ്ങളിലൊക്കെ ജില്ല-ഏരിയ നേതാക്കളുടെ സാന്നിധ്യത്തില്‍ ബ്രാഞ്ച് യോഗങ്ങള്‍ വിളിച്ചുകൂട്ടി ചോര്‍ച്ച പരമാവധി തടയുന്നതിനുള്ള നീക്കങ്ങളും നടന്നുവരുന്നു.

പ്രാദേശികമായ നല്ല സ്വാധീനമുള്ള നേതാക്കളാണു സിപിഐയിലേക്കു ചേക്കേറുന്നതെന്നതിനാല്‍ അണികളുടെ വ്യാപകമായ ഒഴുക്ക് ഉണ്ടായേക്കുമെന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്. കാലങ്ങളായി പാര്‍ട്ടിക്കൊപ്പം ശക്തമായി നിലകൊള്ളുകയും ജില്ലയിലെ വിഭാഗീയ പ്രശ്‌നങ്ങളെ തുടര്‍ന്നു പുറത്തുപോകേണ്ടി വരികയോ സജീവമാകാതിരിക്കുകയോ ചെയ്തവരാണു  സിപിഐയിലേക്കു പോകാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഉദയംപേരൂര്‍, തെക്കന്‍ പറവൂര്‍ ലോക്കല്‍ കമ്മിറ്റികളില്‍പെട്ട ബഹുഭൂരിപക്ഷം പേരും സിപിഐയിലേക്കു ചേക്കേറുകയാണ്. 25ന് ഉദയംപേരൂര്‍ നടക്കാവില്‍ വൈകുന്നേരം അഞ്ചിനു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ 2000ഓളം പേര്‍ സിപിഐ ചേരുമെന്നാണു പ്രഖ്യാപനം. ഇതില്‍ 700ഓളം പേര്‍ പല കാലങ്ങളില്‍ പാര്‍ട്ടി അംഗങ്ങളായിരുന്നവരാണെന്നു വിമതനേതൃത്വം ചൂണ്ടിക്കാട്ടന്നു.

ഉദയംപേരൂരില്‍നിന്നു മാത്രം 1000 പേരെയും മറ്റു ഭാഗങ്ങളില്‍നിന്ന് ആയിരം പേരെയും പങ്കെടുപ്പിക്കുന്നതിനാണു തീരുമാനം. ഉദയംപേരൂരില്‍നിന്നു സിപിഎമ്മില്‍ ചേരുന്ന 210 ഓളം പേര്‍ മുന്‍ സിപിഎം അംഗങ്ങളാണത്രെ. രണ്ടായിരത്തോളം പേര്‍ കൂട്ടത്തോടെ സിപിഐയിലേക്കു പോകുന്നതു സംസ്ഥാനത്ത് ഇതാദ്യമായിട്ടാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.  ഉദയംപേരൂര്‍, കോതമംഗലം, കവളങ്ങാട്, ചെല്ലാനം, വൈപ്പിന്‍, പനങ്ങാട്, കുമ്പളം തുടങ്ങിയ വി.എസ്. വിഭാഗത്തിനു കരുത്തുള്ള മേഖലകളില്‍നിന്നാണു കൊഴിഞ്ഞുപോക്ക് അധികവും.

പാര്‍ട്ടി വിടുന്നവരില്‍ സിഐടിയു സംസ്ഥാന നേതാവും മത്സ്യത്തൊഴിലാളി സംഘടന നേതാവുമായിരുന്ന ഉദയംപേരൂരിലെ ടി. രഘുവരന്‍, കവളങ്ങാട് മുന്‍ ഏരിയസെക്രട്ടറിയും ജില്ല കമ്മറ്റി അംഗവുമായിരുന്ന ജോളി വര്‍ഗീസ്, നേര്യമംഗലം ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി.പി. ബെന്നി, പള്ളുരുത്തി ഏരിയ കമ്മറ്റി അംഗമായിരുന്ന ഒ.കെ. ജോണി, വൈപ്പിന്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന കെ.എന്‍. ദിലീപ് കുമാര്‍, തെക്കന്‍ പറവൂര്‍  ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ.വി. പവിത്രന്‍ തുടങ്ങിയ മുന്‍നിരനേതാക്കളുമുണ്ട്.

വി.എസ്. പക്ഷത്തെ സംസ്ഥാന വ്യാപകമായി വെട്ടിനിരത്തിയശേഷവും താഴെതട്ടില്‍ ഗ്രൂപ്പിനു ശക്തമായ വേരോട്ടമുള്ള ജില്ലയാണ് എറണാകുളം. പാര്‍ട്ടിക്കകത്ത് വെല്ലുവിളി ഉയര്‍ത്തുന്ന വി.എസ്. പക്ഷക്കാരായ നേതാക്കളുടെയും മറ്റും കൊഴിഞ്ഞുപോക്ക് ഔദ്യോഗികപക്ഷത്തെ ഉള്ളാലെ സന്തോഷിപ്പിക്കുന്നുണെ്ടങ്കിലും അതു വ്യപകമായാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അവരെ വ്യാകുലപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണു കൊഴിഞ്ഞു പോക്കിനു തടയിടാന്‍ തീവ്രശ്രമം നടത്തുന്നത്. എന്നാല്‍  ഉദയംപേരൂര്‍ പോലുള്ള സ്ഥലങ്ങളില്‍ ഭൂരിപക്ഷം ബ്രാഞ്ച് അംഗങ്ങളും വിമതരായതിനാല്‍ തടയല്‍ നീക്കങ്ങള്‍ അത്രഫലപ്രദമാകുന്നില്ല.

Related posts