സുരേഷിന്റെ ‘കാരുണ്യഓട്ടോ” ഓടി സ്വരൂപിച്ചത് ഒരു ലക്ഷത്തിലധികം രൂപ

kkd-autoചങ്ങരംകുളം: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണ് ആതിര സുരേഷ് എന്ന കോക്കൂര്‍ സ്വദേശിയായ സുരേഷ്. ഇരുവൃക്കകളും നഷ്ടപ്പെട്ടു ചികിത്സസഹായം തേടിയിരുന്ന ഷബ്‌നയുടെയും സഹോദരന്റെയും സഹായസ്വരൂപീകരണത്തിന് സുരേഷ് സ്വന്തം ഓട്ടോയില്‍ സഹായാഭ്യര്‍ഥന പോസ്റ്റര്‍ പതിച്ചു സ്വരൂപിച്ച ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപയാണ് കഴിഞ്ഞ ദിവസം കൈമാറിയത്.

ഇരു വൃക്കകളും നഷ്ടപ്പെട്ട് ചികിത്സക്ക് സഹായം തേടിയിരുന്ന മൂക്കുതലയിലെ ഷബ്‌ന എന്ന ഇരുപത്തിമൂന്നുകാരിയുടെ നിസ്സഹായ അവസ്ഥക്ക് മുന്നില്‍ സഹായങ്ങള്‍ സ്വരൂപിക്കുന്നതിനിടയിലാണ് ഷബ്‌നയുടെ ഏക സഹോദരനായ ബിനോയ്ക്കും വൃക്ക സംബന്ധമായ അസുഖമാണെന്നും ഉടനെ വൃക്ക മാറ്റണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാതാവ് മരിക്കുകയും അച്ഛന്‍ ഉപേക്ഷിക്കുകയും ചെയ്ത ഇവരെ ബന്ധുക്കളാണ് സംരക്ഷിക്കുന്നതും ചികിത്സിക്കുന്നതും. ഷബ്‌നയുടെ നിസഹായാവസ്ഥ വാര്‍ത്തയായതോടെ നിരവധി സംഘടനകളും, കൂട്ടായ്മകളും ഷബ്‌നയുടെ ചികിത്സക്ക് സഹായം സ്വരൂപിച്ച് നല്‍കിയിരുന്നു.

ചങ്ങരംകുളത്തെ ഓട്ടോ തൊഴിലാളികള്‍ ഒന്നര ലക്ഷം രൂപയോളം സ്വരൂപിച്ച് നല്‍കിയപ്പോള്‍ മുന്നില്‍ നിന്ന് പിരിവിന് നേത്യത്വം നല്‍കിയ സുരേഷ്, പിന്നീട് പ്രതിരോധ ശേഷി നഷ്ടപ്പെട്ട ചികിത്സാ സഹായം തേടിയിരുന്ന ആകാശ് എന്ന നാലു വയസുകാരന് ചികിത്സാ സഹായം സ്വരൂപിക്കുന്ന തിരക്കിലായിരുന്നു. ആതിര സുരേഷിന്റെ ഇടപെടല്‍ മൂലം നിരവധി കൂട്ടായ്മകള്‍ ആകാശിന് സഹായം സ്വരൂപിച്ച് നല്‍കി.

പളളിക്കരയിലെ കൂട്ടായ്മ പിരിച്ചെടുത്ത രണ്ടര ലക്ഷം രൂപയുടെ പിരിവിലും നേതൃത്വം കൊടുത്തത് സുരേഷാണ്്. ഷബ്‌നയുടെ സഹോദരനും വൃക്ക മാറ്റി വയ്ക്കണമെന്നറിഞ്ഞതോടെ കഴിഞ രണ്ടുമാസത്തോളമായി ആതിര എന്ന തന്റെ ഓട്ടോയില്‍ സ്റ്റിക്കര്‍ പതിക്കുകയും, ബക്കറ്റ് ഫിറ്റ് ചെയ്യുകയും ചെയ്ത്. തന്റെ ഓട്ടത്തിനിടയില്‍ സ്വരൂപിച്ച ഒരു ലക്ഷത്തിപന്ത്രണ്ടായിരത്തിലധികം രൂപയാണ് ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ വച്ച് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് സത്യന്റെയും, എസ്‌ഐ ആര്‍.വിനോദിന്റെയും സാന്നിധ്യത്തില്‍ ബിനോയ്ക്ക് കൈമാറിയത്.

Related posts