സുവര്‍ണപാദുകം ആര്‍ക്ക്?

SP-SUVARNAPADHUKAMയൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകള്‍ ഡെത്ത് ഓവറുകളിലേക്കു നീങ്ങുമ്പോള്‍ പോരാട്ടച്ചൂട് അതിന്റെ ഉച്ചസ്ഥായിയിലെത്തുകയാണ്. സ്പാനിഷ്, ഇറ്റാലിയന്‍, ബുണ്ടസ്, ഫ്രഞ്ച് ലീഗുകളില്‍ പ്രതീക്ഷിച്ചതുപോലെ മുനിര ടീമുകള്‍ കിരീടം നേടുമെന്ന് ഉറപ്പായി. എന്നാല്‍, പതിവിനു വിപരീതമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വന്‍കിട ടീമുകള്‍ കിരീടം നേടില്ല എന്നുറപ്പായി. ലീസ്റ്റര്‍ സിറ്റിയോ ടോട്ടനം ഹോട്‌സ്പറോ ആയിരിക്കും ടോപ് കിരീടം നേടുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

വിവിധ ലീഗുകളില്‍ കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടിക പരിശോധിച്ചാലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വ്യത്യസ്തമാണ്. അവിടെയും മുന്‍നിര താരങ്ങളല്ല സുവര്‍ണപാദുകത്തിനുള്ള അവകാശവാദവുമായി രംഗത്തുള്ളത്. 24 ഗോളുകളുമായി ടോട്ടനം ഹോട്‌സ്പറിന്റെ ഹാരി കെയ്ന്‍ ആണ് ആദ്യസ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ലീസ്റ്റര്‍ സിറ്റിയുടെ ജാമി വാര്‍ഡിയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്വേറോയുമാണ്. എന്നാല്‍, വന്‍കിട താരങ്ങളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വെയ്ന്‍ റൂണിയും ലിവര്‍പൂളിന്റെ ഡാനിയേല്‍ സ്റ്ററിഡ്ജും സിറ്റിയുടെ റഹിം സ്റ്റെര്‍ലിംഗുമൊക്കെ വളരെ പിന്നിലേക്കു പോയത് ആരാധകരെ ഞെട്ടിച്ചു. ഇംഗ്ലണ്ട് താരം വെയ്ന്‍ റൂണി 30-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പരിക്ക് അലട്ടിയിരുന്ന റൂണി ഏഴു ഗോള്‍ മാത്രമാണ് ഈ സീസണില്‍ നേടിയത്. ആഴ്‌സണലിന്റെ ഒളിവിയേ ഗിരൂദ് 12 ഗോളോടെ എട്ടാം സ്ഥാനത്തും അത്രയും ഗോളോടെ ആഴ്‌സണലിന്റെ അലക്‌സിസ് സാഞ്ചസ് 12-ാം സ്ഥാനത്തുമാണ്. ചെല്‍സിയുടെ ഡിയേഗോ കോസ്റ്റയ്ക്ക് 11 ഗോളുണ്ട്. ലിവര്‍പൂളിന്റെ ഡാനിയേല്‍ സ്റ്ററിഡ്ജ് 29-ാം സ്ഥാനത്താണ്.

ഏറ്റവും കൂടുതല്‍ ഗോളിനു വഴിയൊരുക്കിയ താരം ആഴ്‌സണലിന്റെ ജര്‍മനിക്കാരന്‍ മെസൂട്ട് ഓസിലാണ്. 18 ഗോളുകള്‍ക്കു വഴിയൊരുക്കിയ മെസൂട്ട് ഓസില്‍ ആറു ഗോളും നേടി. ടോട്ടനത്തിന്റെ ക്രിസ്റ്റിയന്‍ എറിക്‌സെന്‍ 12 ഗോളിന് അസിസ്റ്റ് ചെയ്തു.

കാണികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയും ഈ സീസണിലുണ്ടായി. ഏറ്റവും കൂടുതല്‍ കാണികള്‍ നേരിട്ടു കണ്ട മത്സരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- സ്വാന്‍സീ സിറ്റി പോരാട്ടമായിരുന്നു. 75,415 പേര്‍ ഈ മത്സരം നേരിട്ടുകണ്ടു. ഏറ്റവും കുറഞ്ഞ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തിയ മത്സരം സ്റ്റോക് സിറ്റി- ബോണിമൗത്ത് മത്സരമാണ്. 10.863 പേര്‍ മാത്രമാണ് മത്സരം കാണാനെത്തിയത്. ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന മത്സരം ലിവര്‍പൂള്‍- ആസ്റ്റണ്‍ വില്ല പോരാട്ടമായിരുന്നു. ആറു ഗോളുകളാണ് ലിവര്‍ എതിര്‍വലയില്‍ നിക്ഷേപിച്ചത്. ലിവര്‍പൂള്‍- നോര്‍

വിക് സിറ്റി മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്നത്. ലിവര്‍പൂള്‍ 5-4നു വിജയിച്ച മത്സരത്തില്‍ ഒമ്പതു ഗോളുകള്‍ പിറന്നു.

സ്പാനിഷ് ലാ ലിഗ

സ്പാനിഷ് ലീഗില്‍ കിരീടത്തിനായി ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും കടുത്ത പോരാട്ടം നടത്തുന്ന അവസ്ഥയാണ് അവസാന ഘട്ടത്തിലെത്തുമ്പോള്‍ കാണാനാകുന്നത്. 34 മത്സരങ്ങളില്‍നിന്ന് ബാഴ്‌സയ്ക്കും അത്‌ലറ്റിക്കോയ്ക്കും 79 പോയിന്റ് വീതമുണ്ട്. 78 പോയിന്റാണ് റയലിനുള്ളത്.

ഗോള്‍ വേട്ടയിലും മുന്‍നിര താരങ്ങള്‍ തന്നെ. ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിലും ബാഴ്‌സ, റയല്‍ താരങ്ങള്‍ മാത്രമാണുള്ളത്. 31 ഗോളുകളുമായി റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മുന്നില്‍. ഡിപ്പോര്‍ട്ടീവോ- ബാഴ്‌സ മത്സരത്തിനു മുമ്പു വരെ ആറു ഗോളിന്റെ വ്യത്യാസമായിരുന്നു ബാഴ്‌സയുടെ സുവാരസുമായി റൊണാള്‍ഡോയ്ക്കുണ്ടായിരുന്നത്.

എന്നാല്‍, ആ മത്സരത്തില്‍ നാലു ഗോളുകള്‍ നേടിയ സുവാരസ് ലീഗിലെ തന്റെ ഗോള്‍ വേട്ട 30 ആക്കി ഉയര്‍ത്തി. പരിക്കിന്റെ പിടിയിലായ റൊണാള്‍ഡോയെ പിന്തള്ളാന്‍ സുവാരസിനു സാധിക്കുമെന്നാണ് കരുതുന്നത്. മൂന്നാം സ്ഥാനത്ത് ബാഴ്‌സയുടെ തന്നെ ലയണല്‍ മെസിയും(24) നാലാം സ്ഥാനത്ത് കരിം ബന്‍സേമയും(23) അഞ്ചാം സ്ഥാനത്ത് ബാഴ്‌സയുടെ നെയ്മറു(22)മാണ്.

ഗോളിനു വഴിയൊരുക്കിയവരുടെ പട്ടിക നോക്കിയാലും ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ നാലും ബാഴ്‌സ, റയല്‍ താരങ്ങളാണ്.

15 ഗോളുകള്‍ക്കു വഴിയൊരുക്കിയ ബാഴ്‌സയുടെ ലൂയിസ് സുവാരസ് തന്നെയാണ് മുന്നില്‍. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ കൊക്കെ 13ഉം ബാഴ്‌സയുടെ ലയണല്‍ മെി 13 ഗോളിനു വഴിയൊരുക്കി. 11 അസിസ്റ്റുമായി റൊണാള്‍ഡോയും 10 അസിസ്റ്റുമായി നെയ്മറും പിന്നാലെയുണ്ട്.

ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മത്സരം ബാഴ്‌സലോണ- റയല്‍ എല്‍ ക്ലാസിക്കോ തന്നെ. ഒരു ലക്ഷം പേര്‍ തികയാന്‍ കേവലം 1098 പേരുടെ കുറവു മാത്രം. ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന മത്സരം റയല്‍ മാഡ്രിഡ്-റായോ വയ്യക്കാനോ മത്സരമാണ്. റയല്‍ 10-2നു ജയിച്ച മത്സരത്തില്‍ 12 ഗോളുകള്‍ പിറന്നു.

ബുണ്ടസ് ലിഗ

ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ കരുത്തരായ ബയേണ്‍ മ്യൂണിക് കിരീടത്തോടടുക്കുമ്പോള്‍ വിട്ടുകൊടുക്കാതെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമുണ്ട്. ബയേണിന് 30 മത്സരങ്ങളില്‍നിന്ന് 78 പോയിന്റും ബൊറൂസിയയ്ക്ക് 71 പോയിന്റുമാണുള്ളത്. ഗോള്‍ വേട്ടയില്‍ 27 ഗോളുമായി ബയേണിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്കിയാണ് മുന്നില്‍. 23 ഗോളോടെ ബൊറൂസിയയുടെ പിയറി എമെറിക് ഓബാമെയാംഗാണ് രണ്ടാമത്. ബയേണിന്റെ തോമസ് മ്യൂളര്‍ 19 ഗോളുമായി മൂന്നാമതാണ്. ഏറ്റവും കൂടുതല്‍ ഗോളിനു വഴിയൊരുക്കിയ താരം ബൊറൂസിയയുടെ ഹെന്‍റിക് എംഖികര്യാനാണ്. 12 ഗോളുകള്‍ക്ക് അദ്ദേഹം അസിസ്റ്റ് ചെയ്തു. ബൊറൂസിയ മാന്‍ചെന്‍ഗ്ലാബാക്കിന്റെ റാഫേല്‍ 10 അസിസ്റ്റുമായി രണ്ടാമതും ബയണിന്റെ ഡഗ്ലസ് കോസ്റ്റ ഒമ്പത് അസിസ്റ്റുമായി മൂന്നാമതുമുണ്ട്.

ലീഗ് വണ്‍

എതിരാളികളെ ബഹുദൂരം പിന്നിലാക്കി പാരീ സാന്‍ ഷര്‍മെയ്ന്‍ കിരീടം ഉറപ്പിച്ച ഫ്രഞ്ച് ലീഗില്‍ ഗോള്‍വേട്ടയിലും പിഎസ്ജി താരം തന്നെ. 34 കളികളില്‍ രണെ്ടണ്ണത്തില്‍ മാത്രം പരാജയപ്പെട്ട പിഎസ്ജി 86 പോയിന്റ് നേടിക്കഴിഞ്ഞു. ഗോള്‍വേട്ടയില്‍ മുന്നില്‍ സ്വീഡിഷ് താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചാണ്. എല്ലാം ലീഗിലെയും ഗോള്‍ വേട്ടക്കാരെ എടുത്താല്‍ ഏറ്റവും കൂടുതല്‍ ഗോള്‍നേടിയ താരം ഇബ്ര തന്നെ. 32 ഗോളുകളാണ് അദ്ദേഹം ഇതുവരെ അടിച്ചു കൂട്ടിയത്. രണ്ടാം സ്ഥാനത്തുള്ള ലിയോണിന്റെ അലക്‌സാണ്ടര്‍ ലാക്കാസെറ്റിനു നേടാനായത് 17 ഗോള്‍ മാത്രമാണ്, നിസെയുടെ ഹാതെം ബെന്‍ അര്‍ഫയ്ക്ക് 16 ഗോളുണ്ട്. കൂടുതല്‍ ഗോളിന് അസിസ്റ്റ് ചെയ്തതും ഇബ്രാഹിമോവിച്ച് തന്നെ. 13 ഗോളിനാണ് ഇബ്ര വഴിയൊരുക്കിയത്. പിഎസ്ജിയുടെ അര്‍ജന്റൈന്‍ പ്ലേ മേക്കര്‍ എയ്ഞ്ചല്‍ ഡി മരിയയാണ് രണ്ടാമത്. 12 അസിസ്റ്റുകള്‍. ഏറ്റവും വലിയ വിജയവും പിഎസ്ജിയുടേതു തന്നെ. ട്രോയസിനെതിരേ 9-0ന് പിഎസ്ജി ജയിച്ചിട്ടുണ്ട്.

സീരി എ

റോമിലെ ചക്രവര്‍ത്തിപ്പട്ടം യുവന്റസ് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. 34 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 82 പോയിന്റുമായി നാപോളിയേക്കാള്‍ (73) വളരെ മുന്നിലാണ് യുവന്റസ്. തുടര്‍ച്ചയായ അഞ്ചാം വട്ടം ചാമ്പ്യനാകാനൊരുങ്ങുന്ന യുവന്റസിന് ഒരു മത്സരത്തില്‍ക്കൂടി വിജയിക്കാനായാല്‍ ചാമ്പ്യന്‍പട്ടം ഉറപ്പിക്കാം. ഗോള്‍വേട്ടയുടെ കാര്യത്തില്‍ അര്‍ജന്റീനയുടെ ഗൊണ്‍സാലോ ഹിഗ്വെയ്‌നാണ് മുന്നില്‍. 30 ഗോളുകളാണ് ഹിഗ്വെയ്‌ന്റെ ബൂട്ടില്‍നിന്ന് പിറന്നത്. രണ്ടാം സ്ഥാനത്തുള്ള താരത്തിന് പകുതിയോളം ഗോളുകള്‍ കുറവാണ് എന്നത് ഹിഗ്വെയ്‌ന്റെ മികവിനെ സൂചിപ്പിക്കുന്നു.

യുവന്റസിന്റെ സൂപ്പര്‍ താരം പൗളോ ഡിബാബയാണ് 16 ഗോളുമായി രണ്ടാം സ്ഥാനത്ത്. ഇന്റര്‍മിലാന്റെ മോറ ഇക്കാര്‍ഡി(15) മൂന്നാം സ്ഥാനത്തുണ്ട്. ഗോളൊരുക്കതിയവരുടെ പട്ടികയില്‍ ഫ്രഞ്ച് പ്ലേ മേക്കര്‍ പോള്‍ പോഗ്ബ മുന്നില്‍ത്തന്നെ ഇടം പിടിച്ചിട്ടുണ്ട്. 10 ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്ത പോള്‍ പോഗ്ബയും ലോറന്‍സോ ഇന്‍ഡസിഗ്നെ(നാപോളി)യും റിക്കാര്‍ഡോ സംപോരാനയും(എംപോളി) മിരാലെം ജാനിക്കും (എഎസ് റോമ) പോഗ്ബയ്‌ക്കൊപ്പമുണ്ട്. ഇറ്റാലിയന്‍ലീഗിലെ ഈ സീസണിലെ ഏറ്റവും വലിയ വിജയം നാപോളിയുടെ പേരിലാണ്. ബൊളോഗ്നയെ 6-0നു പരാജയപ്പെടുത്താനായി.

Related posts