സൂര്യാഘാതം: തൊഴിലിടങ്ങളില്‍ മേയ് 15 വരെ ജാഗ്രത; സൂര്യാഘാതമേറ്റു മരിച്ചു തൊഴിലാളിയുടെ സംസ്കാരം ഇന്ന്

KTM-SUNDEATHകോട്ടയം: സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ സമയം മേയ് 15 വരെ പുനഃക്രമീകരിച്ചതായി ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ആറ് മുതല്‍ രാത്രി ഏഴ് വരെ സമയത്തിനുളളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തണം. രാവിലെയും ഉച്ചയ്ക്കും ശേഷവുമളള ഷിഫ്റ്റുകളില്‍ സമയം യഥാക്രമം രാവിലെ 11ന് അവസാനിക്കുകയും ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുകയും ചെയ്യും. ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷണര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൊഴില്‍ സംബന്ധമായ പരാതികള്‍ 180042555214, 155214 എന്നീ ടോള്‍ ഫ്രീ നമ്പരുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ അറിയിക്കാം.

സൂര്യാഘാതമേറ്റു മരിച്ചു  തൊഴിലാളിയുടെ സംസ്കാരം ഇന്ന്
കടുത്തുരുത്തി: മത്സ്യബന്ധനത്തിനിടെ സൂര്യാഘാതമേറ്റു മരിച്ചു തൊഴിലാളിയുടെ സംസ്ക്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പില്‍ നടക്കും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റിമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിക്കും. കല്ലറ മുണ്ടാര്‍ അഞ്ചാം നമ്പര്‍ വീട്ടില്‍ പരേതനായ തങ്കപ്പന്റെ മകന്‍ സാബു (43) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കരിയാറിന് സമീപം ഒന്നാം ബ്ലോക്ക് പാടശേഖരത്തിലെ കൈതോട്ടില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു സാബു. സമീപവാസിയായ തൈക്കൂട്ടത്തില്‍ തിലകന്റെ ചിറയിലാണ് സൂര്യാഘാതമേറ്റ് നിലയില്‍ കിടന്നിരുന്നത്. ചിറയില്‍ കിടന്ന സാബുവിനെ തിലകനാണ് ആദ്യം കാണുന്നത്. നാട്ടുകാരുടെ സഹായത്തോടെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മനയ്ക്കച്ചിറ കടവ് വരെ വള്ളത്തിലെത്തിച്ച ശേഷം ഇവിടെ നിന്നും ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്. ചിറയില്‍ കിടന്ന സാബുവിനെ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പൊള്ളലേറ്റ ഭാഗത്തെ തൊലി പൊളിഞ്ഞ് ഊരിയ പോരുകയായിരുന്നു. മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.  ഭാര്യ ഗീത. മക്കള്‍- ശ്രൂതി, ശരത്, അര്‍ജുന്‍.

Related posts