കൊച്ചി: രാത്രികാലങ്ങളില്‍ ഉറക്കമില്ലാതെ അലഞ്ഞുതിരിഞ്ഞുനടക്കുന്ന പ്രകൃതക്കാരന്‍. കഞ്ചാവിനും മയക്കുമരുന്നിനും അടിമ. ഇതായിരുന്നു കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഒമ്പതു പേരെ റിപ്പര്‍ മോഡല്‍ കൊലപാതകത്തിന് ഇരയാക്കി എന്ന് സമ്മതിച്ച എറണാകുളം തേവര മമ്മാഞ്ഞിമുക്ക് കിണറ്റിങ്കല്‍ വീട്ടില്‍ സേവ്യര്‍ (പണിക്കര്‍ കുഞ്ഞുമോന്‍-42).
ലഹരിക്കടിമയായ ജീവിതം
മയക്കുമരുന്നിന് അടിമയായ സേവ്യര്‍ ദിവസം ആറ് ആംപ്യൂള്‍ മയക്കുമരുന്ന് വരെ ഉപയോഗിച്ചിരുന്നു. ലഹരിയില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ. പിന്നീട് വീട്ടുകാര്‍ ലഹരിയില്‍ നിന്ന് വിമുക്തനാക്കാന്‍ ചികിത്സകള്‍ക്ക് വിധേയനാക്കി. മരുന്നും ലഹരിയും കൂടി ആയതോടെ ഉറക്കമില്ലാതായി. രാത്രികാലങ്ങളില്‍ സേവ്യര്‍ അലഞ്ഞുനടക്കാന്‍ തുടങ്ങി. ഇത് സേവ്യറിനെ കൊലപാതകമെന്ന ലഹരിയിലേക്ക് എത്തിച്ചു.
കൊലകളില്‍ ആനന്ദം കണ്ടെത്തിയ സേവ്യര്‍
ആള്‍ക്കാരെ തലക്കടിച്ച് കൊല്ലുന്ന ദിവസമാണ് തനിക്ക് ശരിക്കും ഉറങ്ങാന്‍ കഴിഞ്ഞിരുന്നതെന്നാണ് സേവ്യര്‍ എന്ന കുഞ്ഞുമോന്‍ പോലീസിനോട് വെളിപ്പെടുത്തിയത്. ആളുകളെ തലക്കടിച്ച് കൊന്ന് ആ രക്തം പറ്റിക്കഴിയുമ്പോഴാണ് ശരിക്കും ഉറങ്ങാന്‍ സാധിച്ചിരുന്നതെന്നാണ് സേവ്യര്‍ പോലീസിനോട് പറഞ്ഞത്. ഉറക്കമില്ലായ്മയും ലഹരിയും സേവ്യറിന്റെ ക്രൂരകൃത്യങ്ങള്‍ക്ക് താങ്ങായി. സെക്കന്‍ഡ് ഷോ സിനിമയ്ക്ക് കയറി പകുതിക്ക് വച്ച് ഇറങ്ങിയാണ് പല കൊലകളും നടത്തിയത്. കൊല നടത്തിയ ദിവസങ്ങളില്‍ സിനിമയ്ക്കു പോകാനുള്ള ബുദ്ധി കാണിച്ച ഇയാളുടെ പ്രവര്‍ത്തി മോഷണമല്ല ലക്ഷ്യമെന്നും മനപ്പൂര്‍വമാണ് കൊലപാതകങ്ങള്‍ എന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിക്കുന്നു.
കൊലനടത്താന്‍ കയ്യില്‍ കിട്ടിയതെന്തും ഉപയോഗിച്ചു
കരിങ്കല്ല്, കോണ്‍ക്രീറ്റ് കട്ട, തേങ്ങ എന്നിങ്ങനെ കയ്യില്‍ കിട്ടിയ എന്തുവസ്തുവും സേവ്യര്‍ കൊലപാതകങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചു. ഉറങ്ങിക്കിടക്കുന്നവരുടെ പോക്കറ്റില്‍നിന്ന് ബീഡിയോ പണമോ എടുക്കാന്‍ ശ്രമിക്കും അവര്‍ തടഞ്ഞാല്‍ ഉടന്‍ അവിടെ നിന്ന് മടങ്ങും. പിന്നീട് അവര്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം തിരിച്ചുവന്ന് കൊലനടത്തുകയായിരുന്നു പതിവ്. പലകൊലകളും നിസാര പണത്തിനും ബീഡിക്കും വേണ്ടിയാണെന്നുള്ളത് ഇയാള്‍ നടത്തിയ കുറ്റകൃത്യത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നു.
കേരളത്തില്‍ നടന്നതില്‍ വലിയ റിപ്പര്‍ മോഡല്‍ കൊലകള്‍
കേരളത്തില്‍ മുമ്പ് ഏറെ കോലാഹലം സൃഷ്ടിച്ച റിപ്പര്‍ ചന്ദ്രന്‍ നടത്തിയത് എട്ട് കൊലപാതകങ്ങളായിരുന്നു. എന്നാല്‍ സേവ്യര്‍ ഇത് കടന്നിരിക്കുകയാണ്. കൊലപാതകങ്ങളില്‍ ലഹരി കണ്ടെത്തിയിരുന്ന ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ കുറ്റകൃത്യങ്ങളുടെ വിവരം ലഭിക്കാമെന്നാണ് പോലീസ് പറയുന്നത്. കണ്ണൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു. അവിടങ്ങളിലെ പോലീസും ഇയാള്‍ അവിടെ ജോലി ചെയ്തിരുന്ന കാലയളവില്‍ ഉണ്ടായിട്ടുള്ള സമാന സംഭവങ്ങള്‍ പരിശോധിക്കുന്നുണ്ട്. അവരും സേവ്യറിനെ ചോദ്യം ചെയ്യാനായി എത്തും. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ഇയാളെ ഇന്നോ നാളയോ കസ്റ്റഡിയില്‍ വാങ്ങുന്നതോടെ മറ്റിടങ്ങളിലെ പോലീസും ഇവിടെയെത്തും.
തെളിവെടുപ്പിനോട് പൂര്‍ണസഹകരണം
നോര്‍ത്ത് സി.ഐ. വൈ.നിസാമുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സേവ്യര്‍ ഓരോ സംഭവങ്ങളും കൃത്യമായി പോലീസിന് കാണിച്ചുകൊടുത്തു. ഓരോ കൊലകള്‍ നടത്തിയ വിധവും കൊല്ലപ്പെട്ടവര്‍ കിടന്നിരുന്നതുംവരെ വിശദമായി സേവ്യര്‍ പോലീസിനുമുന്നില്‍ കാണിച്ചു. ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ പോലീസിനോട് സേവ്യര്‍ നിസഹകരിച്ചിരുന്നു. പിന്നീട് മനശാസ്ത്രജ്ഞരുടെ സഹായത്തോടെ നടത്തിയ ചോദ്യംചെയ്യലില്‍ ഇയാള്‍ എല്ലാം വെളിപ്പെടുത്തുകയായിരുന്നു. ഓരോ കാര്യങ്ങളും പോലീസിനോട് അങ്ങോട്ട് പറഞ്ഞുകൊണ്ടായിരുന്നു സേവ്യര്‍ തെളിവെടുപ്പിനെത്തിയത്.
പിടിയിലാകുന്നത്
എറണാകുളം നോര്‍ത്ത് ഇഎസ്‌ഐ ആശുപത്രിക്ക് എതിര്‍വശത്തെ ഓലഷെഡില്‍ കഴിഞ്ഞ ഒമ്പതിന് ഉണ്ണിക്കൃഷ്ണന്‍ എന്നയാളെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന കേസിലാണു സേവ്യര്‍ പിടിയിലായത്. എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിനടുത്തുവച്ചാണ് 27ന് എറണാകുളം നോര്‍ത്ത് സിഐ നിസാമുദീന്‍ പ്രതിയെ പിടികൂടിയത്. ഉണ്ണിക്കൃഷ്ണനുമൊന്നിച്ചിരുന്നു മദ്യപിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചത്. ഉണ്ണിക്കൃഷ്ണനോടൊപ്പം ഷെഡില്‍ ഉറങ്ങാന്‍ കിടന്ന പ്രതി കോണ്‍ക്രീറ്റ് കട്ടകൊണ്ട് നെഞ്ചില്‍ ഇടിക്കുകയായിരുന്നു. ആക്രമണത്തില്‍ നെഞ്ചും വാരിയെല്ലും തകര്‍ന്ന ഉണ്ണിക്കൃഷ്ണന്‍ പിന്നീടു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു മരിച്ചത്. സേവ്യറിന്റെ സുഹൃത്ത് സുനിലിന്റെ സഹോദരനാണു കൊല്ലപ്പെട്ട ഉണ്ണിക്കൃഷ്ണന്‍. സ്ഥിരമായി മണപ്പാട്ടിപ്പറമ്പ് ഭാഗത്തു കാണാറുണ്ടായിരുന്ന സേവ്യറിന്റെ അസാന്നിധ്യമാണ് ഇയാളെ സംശയിക്കാന്‍ ഇടവരുത്തിയത്.
കൊലപാതകങ്ങള്‍
സമ്പന്നരെയോ വഴിപോക്കരെയോ ഇരയാക്കിയാല്‍ പോലീസിന്റെ പിടിയിലാകുമെന്ന് മനസിലാക്കി കടത്തിണ്ണകളില്‍ ഉറങ്ങുന്നവരെയും പ്രായം ചെന്നവരെയുമാണ് സേവ്യര്‍ ലക്ഷ്യമിടുന്നത്. മിക്ക സംഭവങ്ങളിലും ആക്രമണത്തിനു ഇരകളാകുന്നവര്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുന്നത് ഏറെ വൈകിയായിരിക്കും. ഇത് പ്രതിയെ ഇത്തരക്കാരെ ലക്ഷ്യമിടുന്നതില്‍ എത്തിച്ചു. 2009 ഓഗസ്റ്റ് 27ന് ശ്രീധര്‍ തീയറ്ററില്‍ സെക്കന്‍ഡ് ഷോയ്ക്ക് കയറിയ പ്രതി സിനിമ തീരുന്നതിന് മുമ്പ് പുറത്തിറങ്ങി. ബ്രോഡ്‌വേ വഴി നടന്നു. കോളുതറ ബില്‍ഡിംഗിലെ കടയുടെ മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന സന്താന (ചെകിടന്‍)ത്തിന്റെ പോക്കറ്റില്‍ നിന്ന് പണം കവരാന്‍ ശ്രമിച്ചു.
ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന സന്താനം ചീത്ത വിളിച്ചുകൊണ്ട് സേവ്യറിനെ അടിക്കാന്‍ ചെന്നു. തുടര്‍ന്ന് ദൂരേക്ക് ഓടിപ്പോയ ഇയാള്‍ കുറേക്കഴിഞ്ഞ് സന്താനം ഉറങ്ങിക്കഴിഞ്ഞപ്പോള്‍ വലിയ സിമന്റ് കട്ടകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ട് മാസത്തിനു ശേഷം വീണ്ടും ശ്രീധറില്‍ സിനിമ കഴിഞ്ഞ് മാര്‍ക്കറ്റ് ഭാഗത്ത് വഴി നടന്നു. ബേസിന്‍ റോഡിലെ കടയുടെ മുന്നില്‍ ഉറങ്ങുകയായിരുന്ന തകര (60) എന്നയാളുടെ പോക്കറ്റില്‍ കൈയിട്ടു. ഉണര്‍ന്ന തകര സേവ്യറുമായി വഴക്കിട്ടു. അന്നേരം സ്ഥലംവിട്ട പ്രതി കുറച്ച് സമയം കഴിഞ്ഞ് തിരിച്ചെത്തി തകരയെ പാറക്കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി.
2015 ഒക്ടോബറില്‍ നോര്‍ത്ത് റെയില്‍വേ മേല്‍പ്പാലത്തിനടയില്‍ കോണ്‍ക്രീറ്റ് സ്ലാബില്‍ ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശി സെല്‍വത്തേയും (28) കലൂര്‍ ആസാദ് റോഡില്‍ ചേരതൃക്കോവില്‍ ക്ഷേത്രത്തിന് എതിര്‍വശത്തെ കടവരാന്തയില്‍ ഉറങ്ങിക്കിടന്ന പരമേശ്വരനേയും(70) സമാനരീതിയിലാണ് പ്രതി വകവരുത്തിയത്. ഇതില്‍ പരമേശ്വരന്റെ കൊലപാതക കേസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ്.
2007ല്‍ തൃക്കാക്കര നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നില്‍ ഉറങ്ങിക്കിടന്ന എഴുപത്തഞ്ചുകാരനെയും അതേവര്‍ഷം തന്നെ ഇടപ്പള്ളി റെയില്‍വേ ഗേറ്റിന് സമീപത്തെ കെട്ടിടത്തില്‍ ഉറങ്ങിക്കിടന്ന വികലാംഗനായ ആളെയും കൊലപ്പെടുത്തി. 2008ല്‍ കളക്ടറേറ്റിന് വടക്കുവശത്തെ ചായക്കടയില്‍ ഉറങ്ങിയ അബ്ദുള്‍ ഖാദറി (80)നെയും വരാപ്പുഴ ചെറിയപ്പിള്ളി ജംഗ്ഷനിലെ കടയില്‍ കിടന്നുറങ്ങിയ പ്രതാപചന്ദ്രനെയും(72) കൊലപ്പെടുത്തി. എറണാകുളം ജില്ലയില്‍ നടന്ന സമാനമായ സംഭവങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. തുമ്പ് ഇല്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയ പല കേസും ഉടന്‍ തെളിയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.