സ്കൂള്‍ ബസും ലോറിയും കൂട്ടിയിടിച്ച് 13 കുട്ടികള്‍ക്ക് പരിക്ക്; ആരുടെയും പരിക്ക് ഗുരുതരമല്ല

TCR-ACCIDENTതൃശൂര്‍: സ്കൂള്‍ ബസും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥികളടക്കം പതിമൂന്നോളം പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്നു രാവിലെ എട്ടുമണിയോടെ മണ്ണുത്തി പോലിസ് സ്‌റ്റേഷനു മുന്നിലായിരുന്നു അപകടം. പൂച്ചെട്ടി ഭാരതീയ വിദ്യാഭവന്‍ സ്കൂളിലെ ബസാണ് അപകടത്തില്‍പെട്ടത്. താണിക്കുടം, പള്ളിമൂല ഭാഗത്തു നിന്നും വിദ്യാര്‍ഥികളെ കയറ്റി നടത്തറ-മണ്ണുത്തി വഴി പൂച്ചെട്ടി സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പോലീസ് സ്‌റ്റേഷനു സമീപം ലോറി ബസിന്റെ സൈഡില്‍ ഇടിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ലോറിയാണ് ഇടിച്ചത്. സ്കൂള്‍ ബസില്‍ ഡ്രൈവറുടെ സീറ്റിനു പിന്നിലുള്ള അഞ്ചോളം സീറ്റുകള്‍ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു.

ഒന്നാംക്ലാസ് മുതല്‍ പ്ലസ്ടുവരെയുള്ള അമ്പതോളം കുട്ടികളും സ്കൂള്‍ ജീവനക്കാരും അധ്യാപകരും ബസിലുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് ഉലഞ്ഞപ്പോള്‍ സീറ്റിന്റെ കമ്പിയില്‍ മുഖം ചെന്നിടിച്ചാണ് മിക്ക കുട്ടികള്‍ക്കും പരിക്കേറ്റത്. മുഖത്ത് ചുണ്ടിലും നെറ്റിയിലും താടിയെല്ലിലുമാണ് പരിക്കുള്ളത്. ബസില്‍ നില്‍ക്കുകയായിരുന്ന കുട്ടികളേക്കാള്‍ ഇരിക്കുകയായിരുന്ന കുട്ടികള്‍ക്കാണ് പരിക്കേറ്റത്. മണ്ണുത്തി സ്റ്റേഷനിലെ ആംബുലന്‍സിലാണ് പരിക്കേറ്റ കുട്ടികളെയും ജീവനക്കാരേയും തൃശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചത്.

മുക്കാട്ടുകര കാര്‍ത്തികവീട്ടില്‍ കൃഷ്ണകുമാര്‍ മകള്‍ മാളവിക(17), ജൂബിലി റോഡില്‍ താമസിക്കുന്ന ചാരുപറമ്പില്‍ ജാഫര്‍ മകള്‍ ആമിറ(17), മുക്കാട്ടുകര നെട്ടിശേരി ദേവസ്വംപറമ്പില്‍ ഷാജന്‍ മകന്‍ ആദിത്യന്‍(11), നെട്ടിശേരി കൃഷ്ണപാദത്തില്‍ വേണുഗോപാല്‍ മകള്‍ കൃഷ്ണവേണുഗോപാല്‍(13), മണ്ണുത്തി മര്യാദമൂല നാലകത്ത് വീട്ടില്‍ മനാഫ് മകന്‍ ഫസില്‍(8), മുക്കാട്ടുകര പുഷ്പരാഗം വീട്ടില്‍ സന്തോഷ് മകള്‍ ഇഷിത(6), ചേറൂര്‍ കുറ്റുമുക്ക് റോഡില്‍ ഇല്ലിക്കാണി വീട്ടില്‍ സജിയുടെ മകള്‍റെയ്ച്ചല്‍(15), നെല്ലങ്കര കരിമുടിയില്‍ വീട്ടില്‍ അജിത് മകന്‍ ധാര്‍മിക്(8), നെല്ലങ്കര നെട്ടിശേരി കുന്നമ്പത്ത് വീട്ടില്‍ വിനോദ് മകന്‍ നിവേദ്(8), മുക്കാട്ടുകര ചേരാറ്റുപുറത്ത് മനയില്‍ ജിതേഷ് മകള്‍ അനുജ(9), പാലിയേക്കര കണ്ണനായ്ക്കത്ത് വീട്ടില്‍ ബിനോയ് മകന്‍ ബ്രിട്ടോ(9), ചെമ്പുക്കാവ് ചേറൂര്‍ റോഡ് കൃഷ്ണാനിവീട്ടില്‍ രാജന്‍ മകന്‍ ഗൗതം(10) രോഹിത് എന്നിവര്‍ക്കും അധ്യാപകരായ ചേറൂര്‍ പള്ളിമൂല റോയല്‍ സ്ട്രീറ്റില്‍ തൃശേക്കുളത്ത് ബാബു ഭാര്യ മിനി(46), നെട്ടിശേരി നാരായണന്‍കുട്ടി ഭാര്യ ജ്യോതി(43)  എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. സ്കൂള്‍ ബസ് ഡ്രൈവര്‍ സുബ്രഹ്മണ്യന് കൈക്കും കാലിനും ചെറിയ പരിക്കുകളുണ്ട്. ലോറിയുടെ ഡ്രൈവര്‍ക്ക് പരിക്കില്ല.

Related posts