സ്ത്രീത്വത്തെ അപമാനിച്ചു! സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അപമര്യാദയായി പെരുമാറിയെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍; വനിതാ കമ്മീഷനിലും പോലീസിലും പരാതി നല്‍കി

jessysssകളമശേരി: കൗണ്‍സില്‍ യോഗത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച്  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെതിരെ കളമശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ വനിതാ കമ്മീഷനും പോലീസിലും പരാതി നല്‍കി. ക്ഷേമകാര്യ  സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജഹാന്‍ കടപ്പള്ളിയ്‌ക്കെതിരെയാണു ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ ഇന്നു രാവിലെ പരാതി നല്‍കിയത്.

പരാതി വനിത കമ്മീഷന് തിരുവനന്തപുരത്തേക്ക് ഫാക്‌സ് ചെയ്തു. കളമശേരി പോലീസ് സ്‌റ്റേഷനിലെ സി ഐയ്ക്കാണ് പരാതി സമര്‍പ്പിച്ചത്. സമാന രീതിയില്‍ കൗണ്‍സില്‍ യോഗത്തിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചതിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സസ്‌പെന്‍ഷന് വിധേയനായതാണ് ഷാജഹാനെന്നും എന്നാല്‍ ഇവയൊന്നും വകവയ്ക്കാതെ വീണ്ടും മോശമായ പെരുമാറ്റം തുടരുകയാണെന്നുമാണ്  പരാതിയില്‍  പറയുന്നത്.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഇടപെട്ടാണ് മൂന്ന് മാസം മുമ്പ് ഷാജഹാനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. അന്നു വനിതാ കമ്മീഷന്  ജെസി പീറ്റര്‍ പരാതി നല്‍കിയിരുന്നു. രക്തസമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്നു ജെസി പീറ്റര്‍ നാലു ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭരണപക്ഷത്തെ ഏതാനും വനിതാ കൗണ്‍സിലര്‍മാരും പാര്‍ട്ടി നേതൃത്വത്തിനു പരാതി കൊടുക്കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്.  ഐ ഗ്രൂപ്പ് രണ്ടായി പിരിഞ്ഞതും ഈ നീക്കത്തിന് കാരണമായിട്ടുണ്ട്.

18 അംഗ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ 5 എ ഗ്രൂപ്പ് കൗണ്‍സിലര്‍മാരടക്കം പത്തംഗങ്ങള്‍ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റിനൊപ്പമാണ്. കൂടാതെ രണ്ടു കോണ്‍ഗ്രസ് റിബലുകളും പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഐ ഗ്രൂപ്പിലെ പ്രമുഖനും മണ്ഡലം പ്രസിഡന്റുമായ എം.കെ. ബഷീര്‍ പാര്‍ട്ടിയുടെ താത്പര്യമാണ് സുരക്ഷിക്കുന്നതെന്നാണ് അവകാശപെടുന്നത്. ഗ്രൂപ്പ് വിട്ടുവെന്നത് പ്രചരണം മാത്രമാണെന്ന് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം പറയുന്നു.

Related posts