സ്‌നേഹസ്പര്‍ശവുമായി വികാരിയച്ചനും ഇടവകാംഗങ്ങളും

fatherകടുത്തുരുത്തി: കരുണയുടെ വര്‍ഷത്തില്‍ പ്രായാധിക്യത്താല്‍ അവശത അനുഭവിക്കുന്ന വൃദ്ധമാതാപിതാക്കള്‍ക്ക് കരുണയുടെ സ്‌നേഹസ്പര്‍ശവുമായി വികാരിയച്ചനും ഇടവകാംഗങ്ങളും. തുരുത്തിപ്പള്ളി സെന്റ് ജോണ്‍സ് പള്ളിയിലാണ് മുതിര്‍ന്നവര്‍ക്കായി ഒരു ദിനം ഒരുക്കിയത്. പ്രായാധിക്യത്താലും രോഗങ്ങളാലും അവശത അനുഭവിക്കുന്ന വൃദ്ധമാതാപിതാക്കള്‍ക്ക് വര്‍ഷങ്ങളായി പള്ളിയില്‍ വരാനോ, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. തനിച്ചു യാത്ര ചെയ്തു പള്ളിയില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയായതിനാല്‍ പലരും പള്ളിയില്‍ പോകാനും വിശുദ്ധ കുര്‍ബാന സ്വീകരിക്കാനുമുള്ള ആഗ്രഹം ഉള്ളില്‍ ഒതുക്കുകയായിരുന്നു.

കരുണയുടെ വര്‍ഷമായി പരിശുദ്ധ പിതാവ് ഈ വര്‍ഷം പ്രഖ്യാപിച്ചതോടെ ഇടവകയിലെ വൃദ്ധമാതാപിതാക്കള്‍ക്ക് പള്ളിയില്‍ ഒരുമിച്ചു കൂടുന്നതിനും സൗഹൃദം പങ്ക് വയ്ക്കുന്നതിനുമുള്ള അവസരം ഒരുക്കാന്‍ വികാരി ഫാ. ഫിലിപ്പ് കുളങ്ങരയുടെ നേതൃത്വത്തില്‍ ഇടവകജനം ഒന്നാകെ തീരുമാനിക്കകുയായിരുന്നു. പത്തും പതിനഞ്ചും വര്‍ഷമായി പള്ളിയിലെത്താന്‍ കഴിയാത്തവരും രോഗശയ്യയിലായിരുന്നവരുമെല്ലാം ദൈവനിയോഗം പോലെ ഇന്നലെ പള്ളിയിലെത്തി തിരുകര്‍മങ്ങളില്‍ പങ്കെടുത്തു.

വര്‍ഷങ്ങളായി കാണാതിരുന്ന സുഹൃത്തുക്കളെ കാണാനും സംസാരിക്കാനും കഴിഞ്ഞതിലുള്ള സന്തോഷവും ഇവരുടെ മുഖത്ത് കാണാമായിരുന്നു. 96 വയസുള്ള വല്ല്യപ്പച്ചനും പള്ളിയിലെത്തി തിരുകര്‍മങ്ങളില്‍ പങ്കെടുത്തു. മക്കളുടെയും പേരക്കുട്ടികളുടെയും കൈ പിടിച്ചാണ് പലരും പള്ളിയിലെത്തിയത്.

വര്‍ഷങ്ങള്‍ക്കു ശേഷം വീടിന് പുറത്ത് ഇറങ്ങാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും ഇവര്‍ക്കുണ്ടായിരുന്നു. രോഗാവസ്ഥയില്‍ കഴിഞ്ഞിരുന്നവര്‍ തങ്ങളുടെ ശാരീരിക അവശതകള്‍ മറന്നും ദേവാലയത്തിലെത്തി. ശാരീരിക അവശതകള്‍ അനുഭവിക്കുന്ന മുതിര്‍ന്നവര്‍ പള്ളിയിലെത്തിയപ്പോള്‍ ഇവര്‍ക്ക് സഹായത്തിനായി ഞീഴൂര്‍ പഞ്ചായത്തിലെ പാലിയേറ്റിവ് കെയറിലെ ഒരു ഡോക്ടറുടെയും രണ്ട് നഴ്‌സുമാരുടെയും സഹായവും ലഭ്യമാക്കിയിരുന്നു. അത്യാവവശ്യ സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കുന്നതിനായി ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ഇടവകാംഗങ്ങളായ ഫാ.തോമസ് വാരപ്പടവില്‍, ഫാ. ബേബി ഓലിക്കല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്കു കാര്‍മികത്വം വഹിച്ചു. തിരുകര്‍മങ്ങളില്‍ പങ്കെടുത്തവര്‍ക്ക് തൈലാഭിഷേകവും കൈയില്‍ പിടിക്കാന്‍ വെഞ്ചരിച്ച ജപമാലയും കുരിശും സമ്മാനിച്ചു. ഇടവകയിലെ നൂറോളം വരുന്ന വൃദ്ധമാതാപിതാക്കള്‍ തിരുകര്‍മങ്ങളിലും തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്നിലും പങ്കെടുത്തു.

വര്‍ഷങ്ങള്‍ക്കു ശേഷം പള്ളിയിലെത്തി തിരുകര്‍മങ്ങളില്‍ പങ്കെടുക്കാനും വിശുദ്ധ കുര്‍ബാന സ്വീകരിക്കാനും കഴിഞ്ഞതിലുള്ള ആത്മനിര്‍വൃതിയും മനസ് നിറയെ സന്തോഷവും പള്ളിയില്‍ നിന്നും മടങ്ങുമ്പോള്‍ വൃദ്ധമാതാപിതാക്കളുടെ മുഖത്ത് കാണാമായിരുന്നു. വികാരി ഫാ. ഫിലിപ്പ് കുളങ്ങരയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

Related posts