ഹരിത ട്രൈബ്യൂണല്‍ വിധി: വിധി നടപ്പായാല്‍ 35,000ത്തിലധികം ജീവനക്കാരും പട്ടിണിയിലാകും; ബസുടമകള്‍ യോഗം വിളിക്കുന്നു

EKM-STRIKEBUSതൃശൂര്‍: ഹരിത ട്രൈബൂണല്‍ വിധിക്കെതിരെ നീങ്ങാന്‍ കേരള സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഉടന്‍ തന്നെ സംസ്ഥാന കമ്മിറ്റി ചേരുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ആന്റോ ഫ്രാന്‍സിസ് രാഷ്ട്രദീപികയോടു പറഞ്ഞു. എതിര്‍ വാദം കേള്‍ക്കാതെയും ഒരു ബദല്‍ സംവിധാനവും ചൂണ്ടിക്കാണിക്കാതെയുമാണ് ട്രൈബ്യൂണല്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. ഈ വിധി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ ഏഴായിരത്തോളം സ്വകാര്യ ബസുകള്‍ നിരത്തില്‍നിന്ന് പിന്‍വലിക്കേണ്ടി വരും. ഇതോടെ പൊതുഗതാഗത സംവിധാനം ആകെ തകരുമെന്നു മാത്രമല്ല ആയിരക്കണക്കിനാളുകള്‍ പണിയില്ലാതെ പട്ടിണിയിലേക്ക് നീങ്ങും.

സ്വകാര്യ ബസ് മുതലാളിമാര്‍ക്കു പുറമേ 35,000ത്തോളം സ്വകാര്യ ബസ് ജീവനക്കാരുടെ കുടുംബങ്ങളും പട്ടിണി കിടക്കേണ്ടി വരും. നിലവില്‍ ബസുകള്‍ക്കുള്ള 15 വര്‍ഷ കാലാവധി 20 വര്‍ഷത്തേക്ക നീട്ടണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ സര്‍ക്കാരിലേക്ക നിവേദനം നല്‍കി കാത്തിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ട്രൈബ്യൂണല്‍ വിധി വന്നിരിക്കുന്നത്. ഒരു പുതിയ ബസ് നിരത്തിലിറക്കണമെങ്കില്‍ ചുരുങ്ങിയത് 26 ലക്ഷം രൂപ വേണം. ഇപ്പോള്‍ തന്നെ ലോണെടുത്തും മറ്റുമാണ് ബഹുഭൂരിപക്ഷം ഉടമകളും ബസുകള്‍ ഇറക്കിയിട്ടുള്ളത്. ഈ ലോണ്‍ തിരിച്ചടച്ചു കഴിയുമ്പോഴേക്കും പുതിയ ബസ് വാങ്ങിക്കാറാകും. അതിനാലാണ് 15 വര്‍ഷമെന്നത് 20 വര്‍ഷമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി കാത്തിരിക്കുന്നത്.

ട്രൈബ്യൂണല്‍ വിധി ഉടന്‍ നടപ്പിലായാല്‍ കടമെടുത്ത് ബസ് ഓടിക്കുന്നവര്‍ ആത്മഹത്യ ചെയ്യേണ്ട ഗതികേടിലെത്തുമെന്ന് ബസുടമകള്‍ പറയുന്നു. സ്വകാര്യ ബസ് വ്യവസായം മാത്രമല്ല കെഎസ്ആര്‍ടിസിയും പൂട്ടേണ്ട സ്ഥിതിയിലാകും. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന 2700 കെഎസ്ആര്‍ടിസി ബസുകള്‍ പത്തു വര്‍ഷം കഴിഞ്ഞതാണെന്നാണ് കണക്ക്. ഈ ബസുകള്‍ ഒറ്റയടിക്കു മാറ്റിയാല്‍ പൊതുജനങ്ങള്‍ കഷ്ടത്തിലാകും. രണ്ടായിരം സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നടത്താനാകില്ലെന്ന നിയമം വരുന്നതോടെ കേരളത്തിലെ വാഹന ഡീലര്‍മാര്‍ക്കും കോടികളാണ് നഷ്ടമാകുക.

നിലവില്‍ ആയിരക്കണക്കിന് ആളുകളാണ് രണ്ടായിരം സിസിക്ക് മുകളിലുള്ള എസ്‌യുവിയും മറ്റു വാഹനങ്ങളും ബുക്ക് ചെയ്തിരിക്കുന്നത്. ഇവരൊക്കെ വാഹനം വാങ്ങുന്നത് വേണ്ടെന്നുവച്ചാല്‍ കോടികള്‍ ഡീലര്‍മാര്‍ക്കു നഷ്ടമാകുമെന്നു പറയുന്നു. കാരണം ഇതിനകംതന്നെ വാഹനങ്ങളുടെ വില നല്‍കിയും അഡ്വാന്‍സ് നല്‍കിയും ബുക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ ഷോറൂമുകളില്‍ എത്തിക്കഴിഞ്ഞുവെന്ന് ഡീലര്‍മാര്‍ പറയുന്നു.  സാധാരണക്കാര്‍ മുതല്‍ വന്‍കിടക്കാരെ വരെ ബാധിക്കുന്ന ഇത്തരം വിധിക്കെതിരെ എത്രയും പെട്ടന്ന് ബദല്‍ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെങ്കില്‍ കേരളം സ്തംഭിക്കുന്ന അവസ്ഥയിലേക്ക്് എത്തുമെന്ന് ബസുടമകള്‍ പറഞ്ഞു. േ

കരളത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറികളെയും ഇതു ബാധിക്കുന്നതിനാല്‍ ഭാവിയില്‍ചരക്കു നീക്കവും തടസപ്പെടും. ഒറ്റയടിക്ക് വാഹനങ്ങള്‍ നിരോധിച്ചതിനാല്‍ പുതിയ വാഹനങ്ങള്‍ എത്തിയാല്‍ മാത്രമേ സാധാരണ പോലെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിക്കൂ. വിധിക്കെതിരെ അപ്പീല്‍ പോകാന്‍ മോട്ടോര്‍ വാഹന വകുപ്പു തയ്യാറെടുക്കുന്നുവെന്നാണ് സൂചന. ഇതിനു കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതു സംബന്ധിച്ചും വാഹനയുടമകള്‍ ആലോചിക്കുന്നുണ്ട്. ഇതിന് അടുത്ത ദിവസങ്ങളില്‍ വിവിധ മേഖലകളിലുള്ള വാഹനയുടമകള്‍ ഒത്തുകൂടാനുള്ള നടപടികള്‍ക്ക് തുടക്കമായി.

Related posts