ഹിന്ദി സംസാരിക്കുന്ന സ്ത്രീയും പുരുഷനും പിടിയില്‍; മോഷണത്തിനെത്തിയവരെന്ന് സംശയം

ktm-ARRESTനെടുപുഴ: മോഷണത്തിനെത്തിയവരെന്നു സംശയിക്കുന്ന സ്ത്രീയേയും പുരുഷനേയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഹിന്ദി സംസാരിക്കുന്നവരാണ് പിടിയിലായത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് ഇവരെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടിയത്. നെടുപുഴ ഹെര്‍ബര്‍ട്ട് നഗറിനു സമീപമുള്ള മുല്ലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം വെച്ചാണ് ഇവരെ നാട്ടുകാര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടത്. തുടര്‍ന്ന് ഇവരെ നാട്ടുകാര്‍ ചോദ്യം ചെയ്തു.

ഹിന്ദി മാത്രമറിയാവുന്നതുകൊണ്ട് നാട്ടുകാര്‍ ഹിന്ദി സംസാരിക്കാനറിയാവുന്ന നാട്ടിലെ ഒരു യുവാവിനെ വിളിച്ചുവരുത്തി ഇവരെ ചോദ്യം ചെയ്യുന്നതിനിടെ സ്ത്രീക്കൊപ്പമുണ്ടായിരുന്ന ആള്‍ സമീപത്തു കിടന്നിരുന്ന മുളവടിയെടുത്ത് ചോദ്യം ചെയ്തിരുന്ന നാട്ടുകാരെ ആക്രമിച്ച ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇയാള്‍ക്കു പിന്നാലെ ഓടിയെത്തി പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പാടത്തുവെച്ച് യുവാവ് തന്റെ പാന്റും ഷര്‍ട്ടുമെല്ലാം ഊരി വലിച്ചെറിയുകയും ചെയ്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയും ഓടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ചു.

പാടവരമ്പിലൂടെയും പറമ്പിലൂടെയും കിലോമീറ്ററുകളോളം നാട്ടുകാരെ ഓടിച്ച യുവാവ് ഒടുവില്‍ കണിമംഗലം ഓവര്‍ബ്രിഡ്ജിന് സമീപത്തുളള കര്‍ഷകനഗറിലെ മില്ലില്‍ ഒളിച്ചിരിക്കാന്‍ കയറി. നാട്ടുകാര്‍ മില്ലില്‍ കയറി പരിശോധിച്ചപ്പോള്‍ ചാക്കുകൊണ്ട് ശരീരം മറച്ചിരിക്കുന്ന യുവാവിനെ കണ്ടെത്തി പിടികൂടുകയായിരുന്നു. തുടര്‍ന്ന്് നെടുപുഴ പോലീസിനെ വിളിച്ചുവരുത്തി സ്ത്രീയേയും പുരുഷനേയും കൈമാറി.

ഇവര്‍ മോഷണം ലക്ഷ്യമാക്കി എത്തിയവരാണോ എന്നറിയാന്‍ പോലീസ് ചോദ്യം ചെയ്തു വരികയാണ്. നെടുപുഴ, വട്ടപ്പിന്നി, വടൂക്കര, ചിയ്യാരം എന്നിവിടങ്ങളില്‍ മോഷ്ടാക്കളുടെ ശല്യം കൂടിവരികയാണ്. വടൂക്കരയില്‍ കുറച്ചുദിവസം മുമ്പാണ് വൃദ്ധദമ്പതികളെ ആക്രമിച്ച് രണ്ടരപവന്റെ മാല കവര്‍ന്നത്. തമിഴ്‌നാട്ടില്‍ നിന്നും ബംഗാളില്‍ നിന്നുമുള്ള മോഷണസംഘങ്ങള്‍ ഈ മേഖലയില്‍ തമ്പടിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയില്‍ നാട്ടുകാര്‍ സംഘങ്ങളായി ഉറക്കമൊഴിച്ച് കള്ളന്‍മാരെ പിടികൂടാന്‍ ഇറങ്ങിയിട്ടുണ്ട്.

Related posts