ഹൈക്കോടതി വിധിക്ക് പുല്ലുവില; മുക്കത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിക്കല്‍ തുടരുന്നു

ktm-courtkeralaമുക്കം: അങ്ങാടിയില്‍ പലയിടത്തും വിഷപ്പുക പരത്തി പ്ലാസ്റ്റിക് മാലിന്യം കത്തിക്കല്‍ തുടരുന്നു. പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനെ അടുത്തിടെയാണ് കേരള ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും നടപടിയെടുക്കാനും കേസെടുക്കാനും പോലീസിനു നിര്‍ദേശം നല്‍കുകയും ചെയ്തത്. എന്നാല്‍ കോടതി വിധി വന്നതിനുശേഷവും മുക്കം അങ്ങാടിയില്‍ പല ഭാഗങ്ങളിലും മാലിന്യം കത്തിക്കല്‍ തുടരുകയാണ്.

പിസി ജംഗ്ഷനും ബൈപാസ് ജംഗ്ഷനുമിടയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയുടെയും ചായക്കടയുടെയും മുന്നില്‍ ഇടതടവില്ലാതെ സദാ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് പരക്കെ പരാതിക്കിടയാക്കിയിട്ടും നടപടിയൊന്നുമുണ്ടാകുന്നില്ല. കഴിഞ്ഞദിവസവും പരസ്യമായി പ്ലാസ്റ്റിക് കത്തിച്ചതിനെ തുടര്‍ന്ന് അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലുള്ളവരും റോഡില്‍ യാത്ര ചെയ്യുന്നവരും ശ്വാസം കിട്ടാതെ പ്രയാസപ്പെട്ടു.

തുടര്‍ന്ന് നാട്ടുകാര്‍ മുക്കം പോലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് വെള്ളമൊഴിച്ച് തീയണപ്പിച്ചത്. നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Related posts