കാട്ടാക്കട കോടതി സമുച്ചയം യാഥാര്‍ഥ്യത്തിലേക്ക്

PKD-COURTകാട്ടാക്കട:  കാട്ടാക്കട കോടതി സമുച്ചയം യാഥാര്‍ഥ്യത്തിലേക്ക്. നിര്‍ദിഷ്ട കോടതി സമുച്ചയത്തിനായി അഞ്ചുതെങ്ങിന്‍മൂട്ടില്‍ കാട്ടാക്കട പഞ്ചായത്ത് വാങ്ങിയിട്ട 50 സെന്റ് ഭൂമിയില്‍ ഉടന്‍ മന്ദിര നിര്‍മ്മാണം തുടങ്ങും.  കാട്ടാക്കട ജുഡീഷ്യല്‍ ഫസ്‌ററ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത് കാട്ടാക്കട പഞ്ചായത്ത് വക കെട്ടിടത്തില്‍ ആണ് .പഞ്ചായത്ത് വാടക വാങ്ങാതെ കോടതിക്ക് വേണ്ടി കെട്ടിടം വിട്ടു കൊടുക്കുകയായിരുന്നു . സ്ഥല സൗകര്യം കുറഞ്ഞ ഇവിടെ പ്രവര്‍ത്തിക്കുന്ന കോടതിക്ക് സ്വന്തമായി ഒരു കെട്ടിടം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ട് .

2006 ല്‍ കാട്ടാക്കട പഞ്ചായത്ത്  ഭരണസമിതി കോടതി സമുച്ചയം നിര്‍മിക്കാനായി അഞ്ചുതെങ്ങിന്‍മൂട് നാല്‍പ്പത്തി ഏഴര സെന്റ് ഭൂമി വില കൊടുത്ത് വാങ്ങി സര്‍ക്കാരിന് കൈമാറി .2007 ല്‍ സര്‍ക്കാര്‍ 80 ലക്ഷം രൂപ കോടതി നിര്‍മാണത്തിനായി ബജറ്റില്‍ വകയിരുത്തി. തുടര്‍ന്ന് പ്ലാനും എസ്റ്റിമേറ്റും സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും കോടതി നിര്‍മാണം യാഥാര്‍ഥ്യമായില്ല. തുടര്‍ന്ന് തുക വര്‍ധിപ്പിച്ചു.  കോടതി നിര്‍മാണത്തിന് അനുവദിച്ച 3.10 കോടി രൂപയുടെ 24.5 ശതമാനം വര്‍ധനവോടെ കരാര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തു.

എന്നാല്‍ 20 ശതമാനം വര്‍ദ്ധനയേ നല്‍കാന്‍ കഴിയൂവെന്ന് ടെന്‍ഡര്‍ കമ്മിറ്റി തീരുമാനിച്ചതോടെ കോര്‍പ്പറേഷന്‍ പിന്‍മാറി.ഒടുവില്‍ 20 ശതമാനം വര്‍ദ്ധനവോടെ പിഡബ്ലിയുഡി കരാര്‍ ഏറ്റെടുത്തു. എന്നാല്‍ പിഡബ്ലിയുഡി ക്വട്ടേഷന്‍ ക്ഷണിച്ചെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വന്നില്ല. സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിധേയമായി പണി ഏറ്റെടുത്ത കരാറുകാര്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷമായി ബില്ലുകള്‍ മാറുന്നില്ല. കിട്ടേണ്ട പണം എന്നു കിട്ടുമെന്ന് ഒരു ഉറപ്പും ലഭിക്കാത്തതിനാല്‍ പുതിയ നിര്‍മാണ കരാര്‍ എടുക്കാന്‍ കരാറുകാര്‍ വിസമ്മതിക്കു കയായിരുന്നു.കഴിഞ്ഞ സര്‍ക്കാര്‍ കോടതിയ്ക്കായി വീണ്ടും തുക അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണം നടന്നില്ല.

കാട്ടാക്കട താലൂക്ക് ആസ്ഥാനമായി മാറിയതോടെ സബ് കോടതി, കുടുംബ കോടതി, എംഎസിറ്റി, മുന്‍സിഫ് കോടതി എന്നിവ അനുവദി ക്കേണ്ടതുണ്ട്. പക്ഷേ അതിനെല്ലാം കോടതി സമുച്ചയം വേണം. അതിനാലാണ് പുതിയ സര്‍ക്കാരും കോടതിക്കായി പണം വകയിരുത്തിയത്.   ഇപ്പോള്‍ കെട്ടിട നിര്‍മാണത്തിന്റെ ആദ്യപടിയായി ഗ്രൗണ്ട് ലെവലിംഗ് പൂര്‍ത്തിയായി . കഴിഞ്ഞ ദിവസം  ഐ ബി സതീഷ് എംഎല്‍ എയും ചീഫ് എന്‍ജിനിയര്‍ പെണ്ണമ്മ ജോസഫും മറ്റു ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.

ഉടന്‍ തന്നെ കെട്ടിടം പണിയുടെ ശിലാസ്ഥാപനം നടത്താനും പണി ആരംഭിക്കാനും ധാരണയായി.   മൂന്നു കോടി 23 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു നിലകളില്‍ ആയി 19860 സ്ക്വയര്‍ ഫീറ്റ് കെട്ടിടം ആണ് ആദ്യ ഘട്ടത്തില്‍ ഇവിടെ നിര്‍മ്മിക്കുന്നത് .  കോടതി സമുച്ചയം പൂര്‍ത്തിയാകു ന്നതോടെ ജുഡീഷ്യല്‍ ഫസ്‌ററ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് പുറമെ മറ്റു കോടതികളും ഇവിടെ ആരംഭിക്കും.

Related posts