പരമാവധി കാര്യങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തുവെന്ന് ഉമ്മന്‍ചാണ്ടി

ktm-ummanchandyകടുത്തുരുത്തി: ജനങ്ങളോട് പറഞ്ഞ ഏല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയ സര്‍ക്കാരാണ് യൂഡിഎഫിന്റേതെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജനങ്ങള്‍ക്ക് ആവശ്യമുള്ള ഒരു കാര്യത്തില്‍ പോലും സര്‍ക്കാര്‍ മുഖം തിരിച്ചില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യൂഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കടുത്തുരുത്തിയില്‍ നടന്ന യൂഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സാധാരണ കാലാവധി പൂര്‍ത്തിയാക്കിയ സര്‍ക്കാരും ജനപ്രതിനിധികളും പലകാര്യങ്ങളും ചെയ്തില്ലെന്ന ആരോപണം നേരിടാറാണ് പതിവ്. എന്നാല്‍ യൂഡിഎഫ് സര്‍ക്കാരിനും എംഎല്‍എമാര്‍ക്കും ഇക്കാര്യത്തില്‍ ഒരു ആരോപണവും നേരിടേണ്ട വന്നട്ടില്ലെന്നും അദേഹം പറഞ്ഞു.

ജനങ്ങള്‍ക്കു വേണ്ടി ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞു. വികസനകാര്യത്തില്‍ ആരോപണം ഉന്നയിക്കാന്‍ കഴിയാത്ത പ്രതിപക്ഷവും സിപിഎമ്മും വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പുറത്ത് ആരോപണങ്ങല്‍ ഉന്നയിക്കുന്ന ഇവര്‍ ഒരിക്കല്‍ പോലും നിയമസഭയില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തയാറായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അങ്ങനെ പറഞ്ഞാല്‍ മറുപടി ഉണ്ടാകുമ്പോള്‍ ഇവര്‍ പറഞ്ഞതെല്ലാം കള്ളമാമെന്നും ആരോപണമാണെന്നും ജനങ്ങള്‍ക്കു മനസിലാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ പേരിലുള്ള ഏതെങ്കിലുമൊരു ആരോപണം സത്യമാണെങ്കില്‍ തന്റെ രാഷ്ട്രീയജീവിതം തന്നെ അവസാനിപ്പിക്കാന്‍ തയാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അധികാരം ലഭിച്ച കാലത്ത് ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തവരാണ് സിപിഎമ്മും എല്‍ഡിഎഫും. നാടിന്റെ വികസനമോ, ജനങ്ങളുടെ പ്രശ്‌നങ്ങളോ ഇടതുപക്ഷത്തിന് താല്‍പര്യമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ യൂഡിഎഫ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പിന് മുമ്പേ ജയിച്ച മണ്ഡലങ്ങളായി കണക്കാക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കടുത്തുരത്തിയെന്നും ഇവിടുത്തെ യൂഡിഎഫ് സ്ഥാനാര്‍ത്ഥി മോന്‍സ് ജോസഫ് റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം നേടുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എല്‍ഡിഎഫിന് നാട് നന്നാകണമെന്ന് താല്‍പര്യമില്ലെന്നും അവര്‍ക്ക് ഏല്ലാ കാംപെയിന്‍ മാത്രമാണെന്നും മണ്ഡലത്തിലെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിച്ചു കെ.എം. മാണി പറഞ്ഞു. യൂഡിഎഫിന് മാത്രമെ വികസനം കൊണ്ടു വരാന്‍ കഴിയൂ.   ഏതു പ്രായക്കാരുടെ അടുത്തും ഏതു പാര്‍ട്ടിക്കാരുടെ അടുത്തും യൂഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ധൈര്യമായി വോട്ട് ചോദിക്കാമെന്നും അതിനുള്ള ഏല്ലാ സഹായങ്ങളും കഴിഞ്ഞ അഞ്ച് വര്‍ഷകാലത്തെ യൂഡിഎഫ് ഭരണകാലത്ത് ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞുവെന്നും കെ.എം. മാണി പറഞ്ഞു.

ജോസ് കെ.മാണി എംപി മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ബേബി തൊണ്ടാംകുഴി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി മോന്‍സ് ജോസഫ്, യൂഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോസി സെബാസ്റ്റ്യന്‍, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, അഡ്വ റ്റി. ജോസഫ്, ഇ.ജെ. ആഗസ്തി, സ്റ്റീഫന്‍ ജോര്‍ജ്, സഖറിയാസ് കുതിരവേലി, ജോസ് പുത്തന്‍കാലാ, എം.എസ്. ജോസ്, ബിജു മറ്റപ്പള്ളി, സണ്ണി തെക്കേടം, പി.എം. മാത്യു, മേരി സെബാസ്റ്റ്യന്‍, ജോബോയ് ജോര്‍ജ്, എം.എസ്. ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കണ്‍വെന്‍ഷനെ തുടര്‍ന്ന് ടൗണിലൂടെ പ്രകടനവും ഉണ്ടായിരുന്നു. തുടര്‍ന്ന് മാര്‍ക്കറ്റ് ജംഗ്ഷനിലെ ഓപ്പണ്‍ സ്റ്റേജില്‍ പൊതുസമ്മേളനം നടന്നു.

Related posts