ഇരുപത്തിരണ്ട് വർഷത്തെ കഠിനാധ്വാനം കൊണ്ട് മുന്നൂറ്റിയറുപത് അടി നീളത്തിൽ റോഡ് നിർമിച്ച “പർവതമനുഷ്യൻ’ എന്ന വിളിപ്പേരിലറിയപ്പെടുന്ന ദശരഥ് മാഞ്ജി എന്ന ബിഹാർ സ്വദേശിയെ കുറിച്ച് അറിയാത്തവർ ചുരുക്കമാണ്. ഇപ്പോഴിതാ, വൻമലയോട് പടപൊരുതി പതിനഞ്ച് കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമിക്കാൻ ഇറങ്ങിത്തിരിച്ച ഒഡീഷ സ്വദേശിയായ ജലന്ധർ നായക് എന്ന നാൽപ്പത്തിയഞ്ചുകാരനാണ് താരമാകുന്നത്. തന്റെ മൂന്നു മക്കൾക്ക് സ്കൂളിൽ പോകുവാനായാണ് അദ്ദേഹം ഈ റോഡ് നിർമിച്ചത്.
തന്റെ ഗ്രാമമായ ഗുംസാഹിയെ കാന്ധമാൽ ജില്ലയിലെ ഫുൽബാനി നഗരത്തിലൂടെ കടന്നു പോകുന്ന പ്രധാനപാതയുമായി ബന്ധിപ്പിക്കുന്നതിന് കഴിഞ്ഞ രണ്ടു വർഷമായി ദിവസേന എട്ടുമണിക്കൂർ നേരമാണ് റോഡ് നിർമാണത്തിനായി അദ്ദേഹം ചിലവഴിക്കുന്നത്.
ഇതിന്റെ ഫലമായി എട്ട് കിലോമീറ്റർ നീളത്തിൽ അദ്ദേഹം റോഡ് നിർമിക്കുകയും ചെയ്തു. അടുത്ത മൂന്നുവർഷം കൊണ്ട് ഏഴു കിലോമീറ്റർ നീളത്തിൽ റോഡ് നിർമിച്ചെങ്കിൽ മാത്രമേ പതിനഞ്ച് കിലോമീറ്റർ ദൂരത്തിലുള്ള റോഡ് എന്ന സ്വപ്നം അദ്ദേഹത്തിന് സാക്ഷാത്ക്കരിക്കാനാവൂ. ഉളി, ചുറ്റിക, കന്പിപ്പാര എന്നിവയാണ് അദ്ദേഹം റോഡ് നിർമിക്കാൻ ഉപയോഗിക്കുന്നത്.
വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ജലന്ധർ നായകിന് ആ വാക്കിന്റെ അർഥം നന്നായി അറിയാം. തനിക്ക് അറിവ് നേടാൻ സാധിച്ചില്ലെങ്കിലും തന്റെ മക്കൾക്ക് ഈ അവസ്ഥ വരാൻ അനുവദിക്കില്ലെന്നുള്ള ഉറച്ച തീരുമാനത്തിൽ നിന്നാണ് ഈ റോഡ് നിർമാണത്തിന്റെ പിറവി. ഈ മല കടന്നുവേണം അദ്ദേഹത്തിന്റെ മൂന്നു മക്കൾക്കും സ്കൂളിൽ പോകേണ്ടത്. അവർ നേരിടുന്ന ബുദ്ധിമുട്ടിൽ നിന്നുമാണ് അദ്ദേഹം ഈ തീരുമാനം കൈക്കൊണ്ടത്. ഈ ഗ്രാമത്തിലെ ഏക താമസക്കാർ ജലന്ധർ നായകും കുടുംബവും മാത്രമാണ്. മുന്പ് ഇവിടെ താമസിച്ചിരുന്നവർ റോഡും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതിനാൽ ഇവിടെ നിന്നും താമസം മാറ്റുകയായിരുന്നു.
ജലന്ധർ നായകിന്റെ കഠിനാധ്വാനത്തെക്കുറിച്ച് അറിഞ്ഞ ജില്ലാ ഭരണകൂടം അദ്ദേഹത്തെ അഭിനന്ദിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മാത്രമല്ല എംജിഎൻആർഇജിഎസ് പദ്ധതിയിൽപ്പെടുത്തി ജോലി ചെയ്ത ദിവസങ്ങളിലെ വേതനം അദ്ദേഹത്തിന് നൽകുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
ഇതിനെക്കുറിച്ച് അറിഞ്ഞ ജില്ലാ കളക്ടർ അദ്ദേഹത്തെ സാന്പത്തികമായി സഹായിക്കാമെന്നു വാക്കുനൽകുകയും റോഡ് നിർമാണത്തിനാവശ്യമായ നിർമാണ തൊഴിലാളികളെ ഉപയോഗിച്ച് റോഡ് നിർമാണം പൂർത്തിയാക്കാൻ ഫുൽബാനി ബ്ലോക്ക് ഓഫീസർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കാന്ധമാൽ ഉത്സവത്തിന്റെ അന്ന് ജലന്ധർ നായകിനെ അഭിനന്ദിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ജില്ലാകളക്ടർ അറിയിച്ചു.