കൊടകര (തൃശൂർ): കൊടകരയില്‍ പഴയ ഇരുനില ക്കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ റബിയുൾ ഇസ്ലാം (18), റബിയൂൾ ഇസ്ലാം (22), അബ്ദുൾ അലീം (31) എന്നിവരാണു കെട്ടിടത്തിനുള്ളിൽ കുടുങ്ങി മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം തെരച്ചിലിനിടെ കണ്ടെത്തി. കൂടുതൽപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്നു പരിശോധിച്ചുവരികയാണ്.
ഇന്നുരാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന നൂറുവർഷം പഴക്കമുള്ള ഇരുനില ക്കെട്ടിടമാണു തകര്‍ന്നുവീണത്. കൊടകര ടൗണില്‍ തന്നെ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള കെട്ടിടമാണു തകര്‍ന്നത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെത്തുടർന്നു തകർന്നു വീഴുകയായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു.
നിലവിൽ ഇവിടെ 17 പേരായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ഇന്നു രാവിലെ ജോലിക്കു പോകുന്നതിനുവേണ്ടി ഇറങ്ങുന്ന സമയത്താണ് കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടം തകരുന്ന ശബ്ദം കേട്ട് 14 പേർ ഓടി രക്ഷപ്പെട്ടുവെങ്കിലും പിറകിൽ ഓടിയെത്തിയ മൂന്നുപേരുടെ ദേഹത്തേക്ക് കെട്ടിടത്തിന്റെ മുൻഭാഗത്തുള്ള കോൺക്രീറ്റ് കെട്ടിടം തകർന്നുവീഴുകയായിരുന്നു. അവരാണ് അപകടത്തിൽ മരിച്ചത്.
അപകടം നടന്ന ഉടനെ രക്ഷപ്പെട്ട തൊഴിലാളികളും ഓടിയെത്തിയ നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടങ്ങി. നിരവധി വ്യാപാര സ്ഥാപനങ്ങളുടെ പിറകിലുള്ള ഈ വീട്ടിലേക്ക് ചെറിയ ഒരു നടവഴി മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഫയർഫോഴ്സ് എത്തി സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിച്ച് ജെസിബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങൾ നീക്കി തെരച്ചിൽ നടത്തുന്നതിനിടെയാണ് രൂപേലിനെ കണ്ടെത്തിയത്.
കൂടാതെ രാഹുലിനെയും കണ്ടെത്തി. സംഭവസ്ഥലത്തുവച്ചു തന്നെ രൂപേൽ മരിച്ച നിലയിലായിരുന്നു. രാഹുലിന് ജീവന്റെ തുടിപ്പുകൾ ഉണ്ടായെങ്കിലും അടുത്തുള്ള കൊടകര ശാന്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നെ അലീമിനുവേണ്ടി തെരച്ചിൽ നടത്തി ഏകദേശം മുക്കാൽ മണിക്കുറിനുശേഷം കണ്ടെത്തിയെങ്കിലും മരിച്ചിരുന്നു.
സംഭവമറിഞ്ഞ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, കെ.കെ. രാമചന്ദ്രൻ എംൽഎ എന്നിവർ സ്ഥലത്തെത്തി. ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാർ, കൊടകര, പുതുക്കാട് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ, പുതുക്കാട്, ചാലക്കുടി യൂണിറ്റിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.കൊടകര ശാന്തി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.