പാലാ: കുറിഞ്ഞിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ യുവതി മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ വാഹനം ഓടിച്ച കോട്ടയം വെള്ളൂര്‍ കൊച്ചുകാരേത്തറ കെ.ആര്. രഞ്ജിത്തിനെതിരേ പോലീസ് കേസെടുത്തു.
ഇയാള്‍ സുഹൃത്തുക്കളുമൊത്ത് തൊടുപുഴ ഭാഗത്തുനിന്ന് ഓടിച്ചുവന്ന കാര്‍ കുറിഞ്ഞി ഭാഗത്തുവച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. യാത്രയ്ക്കിടയില്‍ പരസ്പരമുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കാര്‍ മനഃപൂര്‍വം റോഡിന്റെ തിട്ടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നു പരിക്കേറ്റവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അപകടത്തില്‍ കാറില്‍ യാത്ര ചെയ്തിരുന്ന കോട്ടയം ആര്‍പ്പൂക്കര സ്വദേശിനി ജോസ്നയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ട കാറിൽനിന്ന് കഞ്ചാവ് കണ്ടെടുത്തതായും പ്രതി രഞ്ജിത്ത് മദ്യപിച്ചായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
വാഹനത്തിൽനിന്നു കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ വാഹന ഉടമ കോട്ടയം അയ്മനം മാലിപ്പറമ്പിൽ ജോജോ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. എൻഡിപിഎസ് നിയമപ്രകാരമാണ് രാമപുരം പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ആറ് ഗ്രാം കഞ്ചാവ് കാറിന്റെ ഡാഷ്ബോർഡിൽ നിന്നാണ് കണ്ടെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.