അഹമ്മദാബാദ്: തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിലേക്കു പോകേണ്ടവരുടെ പട്ടികയിൽ ഭൂമി ചൗഹാനുമുണ്ടായിരുന്നു. എന്നാൽ പത്തു മിനിറ്റ് വൈകിയതോടെ ഈ യുവതിയുടെ യാത്ര മുടങ്ങുകയും അതു ജീവിതത്തിലേക്കുള്ള രക്ഷപ്പെടലായി ഭവിക്കുകയും ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് യുവതി വിമാനത്താവളത്തിലെത്തിയത്. എന്നാൽ ഇതിനോടകം വിമാനം നീങ്ങിത്തുടങ്ങിയിരുന്നു. വിമാനാപകട വാർത്തയറിഞ്ഞു താൻ വിറയ്ക്കുകയായിരുന്നുവെന്നും തനിക്ക് സംസാരിക്കാനാകുന്നില്ലായിരുന്നുവെന്നും ഭൂമി പറഞ്ഞു.
തന്റെ ജീവൻ കാത്തുരക്ഷിച്ച ദൈവിക ഇടപെടലിന് നന്ദി പറയുന്നതായും യുവതി പറഞ്ഞു. കുടുംബസമേതം ലണ്ടനിൽ താമസിക്കുന്ന ഭൂമി ചൗഹാൻ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം അവധിക്കു നാട്ടിലെത്തിയതായിരുന്നു. തനിച്ചാണു നാട്ടിലേക്കു പോന്നത്.
വിമാനം കൃത്യസമയത്താണെന്നും എന്നാൽ തനിക്കു കൃത്യസമയത്ത് എത്താൻ സാധിക്കാത്തതിനാൽ വിമാനം മിസായെന്നും അതിനാൽ വീട്ടിലേക്ക് മടങ്ങുകയാണെന്നും യുവതി ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നു.