അഹമ്മദാബാദ്: വിമാനപകടത്തിന്റെ കാരണം അജ്ഞാതമായി തുടരുന്നതിനിടെ അന്വേഷണ നടപടികൾ കൂടുതൽ ശക്തമാക്കി. അപകടസ്ഥലത്തുനിന്നു കണ്ടെടുത്ത ബ്ലാക് ബോക്സും ഡിജിറ്റൽ വീഡിയോ റെക്കോർഡറും അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. വിമാനദുരന്തം അന്വേഷിക്കാൻ കേന്ദ്രസർക്കാർ ഉന്നതതലസമിതി രൂപീകരിച്ചിട്ടുണ്ട്. അതിനിടെ അന്വേഷണങ്ങൾക്കായി യുഎസ്, യുകെ എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങളുമെത്തി.
അട്ടിമറി സംശയിക്കുന്നില്ലെങ്കിലും എന്‍ഐഎയും അന്വേഷണത്തെ പിന്തുണയ്ക്കും. എയർക്രാഫ്റ്റ് ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് ബ്ലാക്ബോക്സിലെ വിവരങ്ങൾ ശേഖരിക്കുന്നത്. ഡിവിആറും അപകടസ്ഥലത്തെ സാമ്പിളുകളും ഫോറൻസിക് സംഘവും പരിശോധിക്കുന്നു. പൈലറ്റുമാരുടെ സംഭാഷണം അടങ്ങുന്ന കോക്പിറ്റ് വോയിസ് റെക്കോർഡറിനായും രണ്ടാമത്തെ ബ്ലാക് ബോക്സിനായും തെരച്ചിൽ തുടരുകയാണ്.
അപകടത്തിന്റെ കാരണം കണ്ടെത്തെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യോമയാന മന്ത്രി റാംമോഹന് നായിഡു വ്യക്തമാക്കി. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. അന്വേഷണത്തിലൂടെ സത്യം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബോയിംഗ് വിമാനങ്ങൾക്ക് സുരക്ഷാപരിശോധന
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ബോയിംഗ് 787-8/9 ഫ്ലീറ്റിനു കീഴിലുള്ള എല്ലാ വിമാനങ്ങളും നാളെ മുതൽ സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ട വിപുലമായ പരിശോധനകളിൽ ഇന്ധനം, എൻജിൻ, ഹൈഡ്രോളിക് സിസ്റ്റം നിരീക്ഷണം എന്നിവ ഉൾപ്പെടുന്നു.
ഇന്ധന പാരാമീറ്റർ, അനുബന്ധ സിസ്റ്റങ്ങൾ, കാബിൻ എയർ കംപ്രസർ-അനുബന്ധ സംവിധാനങ്ങൾ, ഇലക്ട്രോണിക് എൻജിൻ നിയന്ത്രണ സംവിധാനം, എൻജിൻ ഇന്ധന ചാലക ആക്യുവേറ്റർ-ഓപ്പറേഷണൽ ടെസ്റ്റ്, ഓയിൽ സിസ്റ്റം, ഹൈഡ്രോളിക് സിസ്റ്റത്തിന്റെ സേവനക്ഷമത, ടേക്ക്-ഓഫ് പാരാമീറ്ററുകളുടെ അവലോകനം എന്നിവയാണു പരിശോധിക്കുന്നത്. ബോയിംഗ് 787 ഡ്രീംലൈനറിന്റെ ഘടനാപരമായ സമഗ്രതയെക്കുറിച്ച് 2024 ൽ ബോയിംഗ് എൻജിനീയർ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചിരുന്നു.
ഡിഎൻഎ പരിശോധനയ്ക്ക് 200 പേർ സാമ്പിൾ നൽകി
രാജ്യത്തെ വേദനയിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം തുടരുന്നു. ഇതുവരെ 200 പേർ സാമ്പിൾ നൽകി. അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തി. ഡിഎൻഎ സാമ്പിളുകൾ നൽകിയാലും പരിശോധന പൂർത്തിയാക്കാൻ 72 മണിക്കൂർ വേണ്ടിവരുമെന്നാണ് സൂചന.
സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നത്. കാബിന് ക്രൂ അംഗങ്ങളടക്കം 242 പേരാണു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ മാത്രമാണു ജീവനോടെ കണ്ടെത്തിയത്. പ്രദേശവാസികളടക്കം 274 പേർ മരിച്ചെന്ന് പറയുണ്ടെങ്കിലും ഒദ്യോഗിക സ്ഥിരീകരണമായിട്ടില്ല