മരണത്തിനും ജീവനും ഇടയിലുള്ള നിമിഷങ്ങളിൽ ഓട്ടപ്പാച്ചിൽ നടത്തുകയാണ് ആംബുലൻസ് ഡ്രൈവർമാർ. പലപ്പോഴും മരണത്തോട് മല്ലടിക്കുന്ന രോഗികളുമായി അവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് ആംബുലൻസ് ഡ്രൈവർമാർക്ക് ആശുപത്രിയിലേക്ക് മരണപ്പാച്ചിൽ നടത്തേണ്ടിവരുന്നത്. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയുടെ ജീവൻ ആശുപത്രിയിലെത്തുന്നത് വരെ ആംബുലൻസ് ഡ്രൈവറുടെ കൈകളിലാണെന്ന് പറയാം.
ഇത്തരത്തിൽ മരണത്തിനും ജീവനും ഇടയിലെ നൂൽപ്പാലമാകാൻ കഴിയുന്നത് സംബന്ധിച്ച് നിരവധി അനുഭവങ്ങളാണ് കോട്ടയം മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർമാർക്ക് പറയാനുള്ളത്. ആശുപത്രിവളപ്പിലും പുറത്തുമായി 50നടുത്ത് ആംബുലൻസുകളാണുള്ളത്. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് തിരുവനന്തപുരം ശ്രീചിത്തിര, എസ്എടി, ആർസിസി എന്നിവിടങ്ങളിലേക്കും എറണാകുളത്തെ അമൃത ഉൾപ്പെടെയുള്ള ആശുപത്രികളിലേക്കുമാണ് കുടുതലായും രോഗികളെ കൊണ്ടുപോകേണ്ടി വരുന്നത്.
രോഗിയുടെ അവസ്ഥ ഗുരുതരമാണെങ്കിൽ എമർജൻസി സയറൺ മുഴക്കി ആശുപത്രിയിലേക്ക് പായേണ്ടിവരുമെന്ന് ഡ്രൈവർമാർ പറയുന്നു. രോഗിയുടെ ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്.അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലൻസിനുള്ളിൽ ഓക്സിജനും വെന്റിലേറ്റർ സംവിധാനമൊക്കെ വേണ്ടിവരും. ഇങ്ങനെയുള്ള രോഗികളെ ജീവനോടെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞാൽ ഒരു ദൗത്യം വിജയിച്ചതിന്റെ അനുഭൂതി ഹൃദയത്തിൽ നിറയുമെന്ന് ഡ്രൈവർമാർ സൂചിപ്പിക്കുന്നു.
രോഗിയെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ ദുഃഖത്തിനും കാരണമാകും. ഈ മരണപ്പാച്ചിലിനിടയിൽ ആംബുലൻസ് മറ്റു വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും അപകടങ്ങളിൽനിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. മെഡിക്കൽ കോളജിൽനിന്നു കൂടുതലായും ഓട്ടം പോകേണ്ടിവരുന്നത് ഡിസ്ചാർജ് ആയവരുടെയും മൃതദേഹവുമായി വിവിധ ജില്ലകളിലേക്കും ഇതരസംസ്ഥാനങ്ങളിലേക്കുമാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം ഏറിയതിനെത്തുടർന്ന് ഇവരിൽ രോഗികളുമായോ മരണപ്പെട്ടവരെയു മായോ മിക്കവാറും ഇതരസംസ്ഥാനത്തേക്ക് പോകേണ്ടി വരുന്നുണ്ട്.
സാധാരണക്കാരാണ് കൂടുതലായും ഓട്ടം വിളിക്കുന്നത്. രോഗിയെയോ മൃതദേഹമോ കയറ്റി അവരുടെ വീട്ടിൽ എത്തിക്കഴിഞ്ഞാൽ പലപ്പോഴും പണം തികച്ച് തരാൻ പലർക്കും കഴിയില്ല. ഇതൊക്കെ ഞങ്ങൾ സഹിക്കുകയാണ്. അടുത്തിടെ ആർപ്പൂക്കരയിൽ വെള്ളത്തിൽ വീണ് മൈസൂർ സ്വദേശികളുടെ മകളായ ബാലിക മരണപ്പെട്ടിരുന്നു.
മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവറായ രാജുവാണ് ഈ കുട്ടിയുടെ മൃതദേഹവും ബന്ധുക്കളെയും ആംബുലൻസിൽ കയറ്റി മൈസൂരിലേക്ക് പോയത്. എന്നാൽ കേരളം വിട്ട് ആംബുലൻസ് കർണാടകയിൽ എത്തിക്കഴിഞ്ഞപ്പോൾ ഇവർക്ക് മൈസൂരിലെ സ്വന്തം സ്ഥലത്തേക്ക് പോകാനുള്ള വഴി അറിയില്ലായിരുന്നു. പിന്നീട് പലരോടും ചോദിച്ചാണ് വഴി മനസിലാക്കി അവരെ സ്വന്തം സ്ഥലത്തെത്തിച്ചത്. ഇതു വലിയ കഷ്ടപ്പാടായി. നിർധനരായ അവരോട് വണ്ടിക്കൂലി കുറച്ചാണ് വാങ്ങിയതെന്നും രാജു പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ രണ്ട് ഡ്രൈവർമാരാണ് പോകാറുള്ളത്. അതേസമയം ദിവസങ്ങളോളം സ്റ്റാൻഡിൽ കിടന്നാലും ഓട്ടം കിട്ടാത്ത സാഹചര്യവുമുണ്ട്. മറ്റ് ജില്ലകളിൽനിന്നു വന്ന് മെഡിക്കൽ കോളജ് പരിസരത്ത് വീട് വാടകയ്ക്കെടുത്ത് താമസിക്കുന്ന ഡ്രൈവർമാരുണ്ട്. ഇത്തരം സാഹചര്യത്തിൽ അവരുടെ ജീവിതം പരുങ്ങലിലാക്കും. ചാരിറ്റബൾ സൊസൈറ്റിയുടെ ആംബുലൻസിന് മാത്രമേ മെഡിക്കൽ കോളജ് ആശുപത്രിവളപ്പിൽ പാർക്കിംഗ് അനുവദിക്കുകയുള്ളൂ. ഇതിന് മാസം 1800 രൂപ ആശുപത്രി വികസന സമിതിക്ക് നൽകണം.