കൊച്ചി: പുതുമുഖനടിയുടെ പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ ചലച്ചിത്രതാര സംഘടനയായ അമ്മ ജനറല്‍ ബോഡിയില്‍ നടപടി ഉണ്ടായില്ല.
വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ എടുത്തുചാടി ഒരു തീരുമാനം എടുക്കാനാകില്ലെന്ന് അമ്മ ജനറല്‍ ബോഡി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവര്‍ വ്യക്തമാക്കി.
ഇന്നലെ രാവിലെ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വിജയ് ബാബുവും പങ്കെടുത്തു. അമ്മയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടന് ഷമ്മി തിലകനോട് വിശദീകരണം തേടാന്‍ തീരുമാനിച്ചതായും അമ്മ ഭാരവാഹികള്‍ പറഞ്ഞു.
ഷമ്മിയുടെ ഭാഗം കൂടി കേട്ടശേഷമാകും തീരുമാനം. ഷമ്മിയെ പുറത്താക്കിയെന്ന വാര്‍ത്ത തള്ളിയ അമ്മ അദ്ദേഹം ഇപ്പോഴും സംഘടനയുടെ ഭാഗമാണെന്നും വ്യക്തമാക്കി.
ജനറല്‍ ബോഡിക്ക് പുറത്താക്കാനാകില്ല. അതിനുള്ള അധികാരം എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ്. ഷമ്മിയെ കേട്ടശേഷം നടപടി എടുക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തും.
പുറത്താക്കാനുള്ള തെറ്റ് ചെയ്തിട്ടില്ല: ഷമ്മി തിലകൻ
കൊച്ചി: താരസംഘടനയായ അമ്മയില്‍നിന്ന് പുറത്താക്കാനുള്ള തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നടന് ഷമ്മി തിലകന്. അമ്മയില്‍ മാഫിയ സംഘമെന്നു പറഞ്ഞിട്ടില്ല.
തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നു. അമ്മയില്‍ എല്ലാവര്ക്കും തന്നോട് എതിര്‍പ്പില്ല. ചില ഭാരവാഹികള്‍ക്കു മാത്രമാണ് വിരോധം.
അച്ഛനോടുള്ള എതിര്‍പ്പാണ് അതിനു കാരണം. അവരില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. തെളിവു സഹിതം മറുപടി നല്‍കും. തെറ്റുണ്ടെങ്കില്‍ എന്തു നടപടിയും സ്വീകരിക്കും.
എന്തു തെറ്റാണ് ചെയ്തതെന്ന് എനിക്ക് വ്യക്തമായിട്ടില്ല. പുറത്താക്കുമെന്ന് കരുതുന്നില്ലെന്നു പറഞ്ഞ ഷമ്മി, താന്‍ ജനറല്‍ ബോഡിക്കു നല്കിയ പരാതികളിലൊന്നും നടപടി എടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.