അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിമുറ്റത്തു ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം. സെക്യൂരിറ്റി ജീവനക്കാരനും പള്ളിമേടയിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന രണ്ടു പേർക്കും മർദനമേറ്റു.വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് സംഭവം. അഞ്ചംഗ സംഘം പള്ളിമുറ്റത്തു ബഹളം വയ്ക്കുകയും അസഭ്യം പറയുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു.
പള്ളിമുറ്റത്തു ബഹളം വയ്ക്കരുതെന്നു പറഞ്ഞ പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരൻ പി.ജെ. അജേഷിനെയും പള്ളിമേടയിൽ മാർബിൾ പോളീഷിംഗിൽ ഏർപ്പെട്ടിരുന്ന ഇത്തിത്താനം സ്വദേശി ബിജുവിനെയും മകനെയും ഇവർ മർദിക്കുകയായിരുന്നു. തുടർന്നു സംഘം ഓടി രക്ഷപ്പെട്ടു.
ബിജുവിന്റെ തലയിൽ ചില്ലു കുപ്പികൊണ്ട് അടിച്ചു പരിക്കേല്പിച്ചിട്ടുണ്ട്. ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തിൽ ഉണ്ടായിരുന്ന കൈക്ക് അംഗഭംഗം സംഭവിച്ചയാളാണ് അടിച്ചത്.ഇയാൾ കഴിഞ്ഞ വർഷം അതിരമ്പുഴ മാർക്കറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വ്യാപാര സ്ഥാപനങ്ങൾ തകർക്കുകയും ചെയ്ത ലഹരിസംഘത്തിൽ ഉണ്ടായിരുന്ന ആളാണ്.
പള്ളി അധികൃതർ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. സ്ഥലത്തെത്തിയ പോലീസ് പള്ളിയിലെ സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്. അൻസൽ പറഞ്ഞു.