തിരുവനന്തപുരം: കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അളവറ്റ അഴിമതിപ്പണം മക്കളുടെ പേരില്‍ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളതായി ചെറിയാൻഫിലിപ്പിന്റെ ആരോപണം. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകാരില്‍ നിന്നും സാധന സാമഗ്രികള്‍ വാങ്ങുന്ന കമ്പനികളില്‍ നിന്നും കമ്മീഷനായി ലഭിച്ച ഭീമമായ തുകയാണ് ബാങ്കു നിക്ഷേപമായി മാറിയിട്ടുള്ളത്.
അഴിമതിപ്പണം റിവേഴ്സ് ഹവാലയിലൂടെ വെളുപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിദേശത്തുനിന്നുള്ള പണം ചില കടലാസ് കമ്പനികളിലേക്ക് അയയ്ക്കുകയും അവര്‍ നാട്ടിലുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു.
ലോക കേരളസഭയില്‍ അവിഹിതമായി അംഗത്വം നേടിയ ചില അവതാരങ്ങള്‍ ഹവാല പണമിടപാടുകാരാണ്. ഇവരില്‍ ചിലര്‍ അഴിമതി ഇടപാടുകളിലെ മദ്ധ്യസ്ഥരുമാണ്. രാഷ്ട്രീയ നേതാക്കളുടെ മക്കളില്‍ ചിലര്‍ വിദേശത്തെ ധനാഢ്യരായ ചില മലയാളികളുടെ ബിസിനസ് പങ്കാളികളാണ്.
ഇ.ഡി, ആദായ വകുപ്പ്, വിജിലന്‍സ് എന്നിവയെ ഇവര്‍ക്ക് ഭയപ്പെടേണ്ടതില്ല. സംശുദ്ധവും ത്യാഗപൂര്‍ണവുമായ നിരവധി വര്‍ഷത്തെ ജനകീയ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ ഔന്നത്യത്തിലെത്തിയ പല നേതാക്കളെയും പതനത്തിലേക്ക് നയിച്ചതും നയിക്കുന്നതും അവരുടെ ഭാര്യയും മക്കളുമാണ്.
ചുക്കിനും ചുണ്ണാമ്പിനും വകയില്ലാതിരുന്ന പല രാഷ്ട്രീയ നേതാക്കളുടെയും കുടുംബാംഗങ്ങള്‍ ആര്‍ഭാട ജീവിതമാണ് നയിക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.