വൈപ്പിൻ: നാട്ടിൽ ചെയ്യുന്ന തൊഴിലിന്റെ വ്യത്യസ്ത കേട്ടറിഞ്ഞ് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക സെമിത്തേരിയിലെ കുഴിവെട്ടുകാരി ബേബി പുഷ്കിന് ആദരവ് എത്തിയത് ദുബായിൽനിന്ന്. വ്യത്യസ്തവും ശ്രദ്ധേയവുമായ മേഖലയിൽ തൊഴിൽ ചെയ്യുന്ന വനിതകളെ സംഘടിപ്പിച്ച് ദുബായിലെ മോംസ് @ വേവ് എന്ന സംഘടന ഒരുക്കിയിട്ടുള്ള അമ്മയോടൊപ്പം എന്ന പരിപാടിയിലാണ് ബേബിയെ ആദരിക്കുന്നത്.
കഴിഞ്ഞ 50 വർഷമായി സെമിത്തേരിയിൽ കുഴിവെട്ടി ഉപജീവനം നടത്തി വരുന്ന 66 കാരിയായ ബേബി സ്വപ്നത്തിൽ പോലും സങ്കൽപ്പിച്ചിട്ടില്ലാത്ത ഈ യാത്രക്ക് വഴിയൊരുക്കിയത് പള്ളിപ്പുറം ആയക്കോട്ട റസിഡൻസ് അസോസിയേഷനാണ്.
ചവിട്ടു നാടക കലാകാരിയായ മോളി കണ്ണമാലി ഉൾപ്പെടെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ച ആറു പേർ കൂടി ആദരവ് ഏറ്റു വാങ്ങാൻ ബേബിക്കൊപ്പമുണ്ട്. യാത്ര, ഭക്ഷണം, താമസം എന്നീ ചെലവുകളെല്ലാം വഹിക്കുന്നതും ഈ സംഘടന തന്നെയാണ്.അബുദാബി, ഷാർജ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് 28 ലെ സ്വീകരണത്തിനു ശേഷം 30ന് സംഘം തിരിച്ചെത്തും.
കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽനിന്ന് ദുബായിക്ക് പുറപ്പെട്ട ബേബിയെ യാത്രയാക്കിയത് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ സേവി താണിപ്പിള്ളി, അലക്സ് താളുപ്പാടത്ത്, പ്രഷീല ബാബു, ഹാപ്സൺ ജോസഫ്, ജെയ്സൺ മാനുവൽ എന്നിവരാണ്.
- ഹരുണി സുരേഷ്